തെൽ അവിവ്: അമേരിക്കയുടെ എതിർപ്പ് വകവെക്കാതെ ഇറാനു മേൽ ശക്തമായ ആക്രമണങ്ങൾ നടത്തി ഇസ്രായിൽ. ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലും മറ്റ് കേന്ദ്രങ്ങളിലും പലതവണ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന് ഇസ്രായിൽ അവകാശപ്പെട്ടെങ്കിലും ആളുകൾ താമസിക്കുന്ന കെട്ടിടങ്ങളും വ്യാപാര സമുച്ചയങ്ങളും ആക്രമണങ്ങൾക്കിരയായി.
ജൂൺ 13-ന് പുലർച്ചെയാണ് ഇറാന്റെ ഭൂഗർഭ ആണവനിലയം നിലകൊള്ളുന്ന നതാൻസിൽ ഇസ്രായിൽ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈൽ ഫാക്ടറികൾ, ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സിന്റെ (എആർജിസി) ആസ്ഥാനം എന്നിവ ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. ഐആർജിസി മേധാവി ഹൊസൈൻ സലാമി, രണ്ട് ആണവ ശാസ്ത്രജ്ഞർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി പറഞ്ഞു. നതാൻസിൽ കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
‘റൈസിംഗ് ലയൺ’ എന്ന പേര് നൽകിയ ദീർഘകാല സൈനിക ഓപ്പറേഷനാണിതെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ‘ഇറാന്റെ ആണവായുധ പദ്ധതിയുടെ ഹൃദയഭാഗത്താണ് ഞങ്ങൾ ആക്രമിച്ചത്. ഇസ്രായിലിന്റെ അതിജീവനത്തിന് ഈ ഭീഷണി ഒഴിവാക്കാൻ ഈ ഓപ്പറേഷൻ ദിവസങ്ങളോളം തുടരും’ – വീഡിയോ സന്ദേശത്തിൽ നെതന്യാഹു വ്യക്തമാക്കി. ഇറാനെതിരെ ദീർഘകാലമായി പദ്ധതിയിട്ട യുദ്ധമാണ് ആരംഭിച്ചതെന്നും ഇത് വിജയിക്കുമെന്ന് ഉറപ്പില്ലെന്നും ഇസ്രായിൽ സൈനിക മേധാവി പറഞ്ഞു.
ആക്രമണത്തെ തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമമേഖല അടച്ചു. തങ്ങളുടെ ഉന്നത സൈനിക വക്താവ് മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടതായുള്ള വാർത്തകൾ നിഷേധിച്ച ഇറാൻ, ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആക്രമണത്തിന്റെ കാര്യം അമേരിക്കയെ അറിയിച്ചിരുന്നുവെന്നും എന്നാൽ സ്വന്തം നിലയ്ക്കാണ് ആക്രമണം നടത്തിയതെന്നും ഇസ്രായിൽ പറഞ്ഞു. ഇസ്രായിലിന്റെ നീക്കത്തിനു പിന്നാലെ യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
നതാൻസ്, ഇറാന്റെ ഏറ്റവും വലിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമാണ്. ഈ സൈറ്റ് ഭൂമിക്കടിയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ, ഇസ്രായിലിന്റെ ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. എന്നാൽ, ഇറാൻ മാധ്യമങ്ങൾ നതാൻസിൽ തീപിടുത്തവും സ്‌ഫോടനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫോർഡോ, മറ്റൊരു ഭൂഗർഭ ആണവ കേന്ദ്രം, ഇതുവരെ ആക്രമിക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഈ ആക്രമണത്തിന് ‘കനത്ത പ്രതികാരം’ നടത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായിലിനെതിരെ ‘ചരിത്രപരമായ’ പ്രതികരണം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഒരു ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ആക്രമണത്തെ ‘അമേരിക്കയുടെ ഗൂഢാലോചനയുടെ ഭാഗം’ എന്ന് വിശേഷിപ്പിച്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസക്ഷിയൻ, ഇസ്രായേലി – അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ ആക്രമണം നടത്തുമെന്നും മുന്നറിയിപ്പ് നൽകി.
ആക്രമണത്തിന് തൊട്ടുമുമ്പ് ഇസ്രായിലിനെ ‘നയതന്ത്ര പരിഹാരം’ തേടാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിൽ അമേരിക്കയ്ക്ക് നേരിട്ട് പങ്കില്ലെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ‘അമേരിക്കൻ സൈന്യത്തിന്റെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന,’ റൂബിയോ പറഞ്ഞു.