തെഹ്‌റാൻ: യു.എസ്-ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്കും ഔദ്യോഗിക സംസ്കാര ചടങ്ങുകൾക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിടവാങ്ങൽ ചടങ്ങുകൾക്ക് മുന്നോടിയായി അദ്ദേഹത്തിന്റെ ഭൗതികശരീരം വെള്ളിയാഴ്ച തെഹ്‌റാനിലെ പ്രശസ്തമായ ഗ്രാൻഡ് മൊസല്ല മസ്ജിദിൽ എത്തിച്ചു. ശനിയാഴ്ച മുതൽ ഇവിടെ പൊതുദർശനം ആരംഭിക്കും. നാല് മാസത്തോളം നീണ്ട യുദ്ധത്തിന് ശേഷം യു.എസും ഇറാനും തമ്മിൽ നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തലിനിടയിലാണ് രാജ്യം കണ്ട ഏറ്റവും വലിയ ഈ വിലാപയാത്ര നടക്കുന്നത്.
ഇറാന്റെ ദേശീയ പതാക പുതപ്പിച്ച ഖമേനിയുടെ മൃതദേഹമടങ്ങിയ പെട്ടി കറുത്ത വസ്ത്രം ധരിച്ച അനുയായികൾ ഗ്രാൻഡ് മൊസല്ലയിലേക്ക് ഏറ്റുവാങ്ങി. ഖമേനിക്കൊപ്പം ആക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ഭൗതികശരീരങ്ങളും പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന പ്രധാന ചടങ്ങിൽ അന്താരാഷ്ട്ര പ്രതിനിധികളും ദശലക്ഷക്കണക്കിന് ജനങ്ങളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻ ജനപങ്കാളിത്തം ഉറപ്പാക്കാനും ഈ വിയോഗത്തിന് പ്രതികാരം ചെയ്യാനും ഇറാന്റെ ചീഫ് നെഗോഷ്യേറ്ററും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഖർ ഗാലിബാഫ് ജനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ വിലാപയാത്രയായിരിക്കും ഇതെന്നും 1.5 കോടിയിലധികം ജനങ്ങൾ തെഹ്‌റാനിൽ മാത്രം തടിച്ചുകൂടുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഖമേനിയുടെ വിലാപയാത്രയിൽ മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ചർച്ചകളിൽ മധ്യസ്ഥത വഹിച്ച പാകിസ്താന്റെ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ചടങ്ങിൽ നേരിട്ട് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചൈന, അഫ്ഗാനിസ്താൻ, കോക്കസസ് മേഖലയിലെ അയൽരാജ്യങ്ങൾ എന്നിവരും തങ്ങളുടെ പ്രതിനിധികളെ അയക്കും. ഇറാഖ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് തീർത്ഥാടകരും തെഹ്‌റാനിലേക്ക് ഒഴുകിയെത്തുകയാണ്. അതേസമയം, ഖമേനിയുടെ പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട മകൻ മുജ്തബ ഖമേനി ചടങ്ങിൽ പ്രത്യക്ഷപ്പെടുമോ എന്നത് രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്നു.
വിലാപയാത്ര പ്രമാണിച്ച് ഇറാന്റെ വിവിധ നഗരങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ചു. തെഹ്‌റാനിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ അവധിയായിരിക്കും. നഗരമധ്യത്തിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളി മുതൽ ഭാഗികമായി അടയ്ക്കുന്ന തെഹ്‌റാനിലെ വ്യോമപാത തിങ്കളാഴ്ച പൂർണ്ണമായും അടച്ചിടും.
തെഹ്‌റാനിലെ മൂന്ന് ദിവസത്തെ പൊതുദർശനത്തിന് ശേഷം ഭൗതികശരീരം ഇറാന്റെ പുണ്യനഗരമായ ഖോമിലേക്കും തുടർന്ന് ഇറാഖിലെ നജാഫ്, കർബല എന്നീ ഷിയാ പുണ്യകേന്ദ്രങ്ങളിലേക്കും കൊണ്ടുപോകും. അതിനുശേഷമായിരിക്കും അദ്ദേഹത്തിന്റെ ജന്മനാടായ വടക്കുകിഴക്കൻ ഇറാനിലെ മഷാദ് നഗരത്തിലെ ഇമാം റിസ ദർഗയിൽ ജൂലൈ 9-ന് ഔദ്യോഗികമായി ഖബറടക്കം നടക്കുക. കഴിഞ്ഞ ഫെബ്രുവരി 28-നാണ് 86-കാരനായ ആയത്തുള്ള അലി ഖമേനി യു.എസ്-ഇസ്രായിൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. യുദ്ധം രൂക്ഷമായതിനെത്തുടർന്ന് മാറ്റിവെച്ച സംസ്കാര ചടങ്ങുകളാണ് ഇപ്പോൾ വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ നടത്തുന്നത്.



