ജിദ്ദ: വിശുദ്ധ ഹജ്ജ് കർമത്തിനെത്തിയ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ, ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ, മുഹമ്മദ് കുഞ്ഞി സഖാഫി തുടങ്ങിയവർക്ക് ഐ.സി.എഫ് ജിദ്ദ റീജിയൻ ഊഷ്മള സ്വീകരണം നൽകി.
സൗദി സർക്കാർ ഹജ്ജ് തീർത്ഥാടകർക്കായി ഒരുക്കിയ മികച്ച സൗകര്യങ്ങളെ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ മുക്തകണ്ഠം പ്രശംസിച്ചു. “കുറ്റമറ്റ രീതിയിൽ ഹജ്ജ് സൗകര്യങ്ങൾ ഒരുക്കി, ഹാജിമാർക്ക് എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കിയ സൗദി ഗവൺമെന്റിന്റെ സേവനം അഭിനന്ദനാർഹമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ദശലക്ഷക്കണക്കിന് ഹാജിമാർക്ക് ബുദ്ധിമുട്ടുകളില്ലാതെ കർമങ്ങൾ നിർവഹിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയത് വലിയ നേട്ടമാണ്. തീർത്ഥാടകരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിൽ സൗദി ഭരണകൂടം കാണിച്ച ജാഗ്രത മാതൃകാപരമാണ്. താമസം, ഗതാഗതം, ഭക്ഷണം, ആരോഗ്യ സേവനങ്ങൾ എന്നിവ മികച്ച നിലവാരത്തിൽ ഒരുക്കിയത് ഹജ്ജിന്റെ ആത്മീയ അനുഭവം സമ്പന്നമാക്കി,” അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ അബ്ദുൽ ഗഫൂർ മുസ്ലിയാർ പ്രാർഥന നടത്തി. മുഹ്സിൻ സഖാഫി അഞ്ചച്ചവിടി സ്വാഗതം ആശംസിച്ചു. അബ്ദുൽ കലാം അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫിന്റെ സ്വീകരണത്തിന് യു.ടി. ഖാദർ നന്ദി രേഖപ്പെടുത്തി. “പ്രവാസ ലോകത്ത്, പ്രത്യേകിച്ച് ഹജ്ജ് തീർത്ഥാടന വേളയിൽ, തീർത്ഥാടകർക്ക് ആവശ്യമായ സഹായവും മാർഗനിർദേശവും നൽകുന്ന ഐ.സി.എഫിന്റെ ജീവകാരുണ്യ, സാമൂഹ്യ സേവനങ്ങൾ ശ്ലാഘനീയമാണ്. ഇത്തരം നിസ്വാർത്ഥ സേവനങ്ങൾ സമൂഹത്തിന് വലിയ മുതൽക്കൂട്ടാണ്,” അദ്ദേഹം പറഞ്ഞു.
ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ, ഒ.ഐ.സി.സി പ്രതിനിധി അബ്ദുൽ ഹഖീം എന്നിവർ ആശംസകൾ നേർന്നു. സൗദി നാഷണൽ ഓർഗനൈസിംഗ് ആൻഡ് ട്രെയിനിംഗ് സെക്രട്ടറി ബഷീർ പറവൂർ, ജിദ്ദ റീജിയണൽ പ്രസിഡന്റ് യഹ്‌യ ഖലീൽ നൂറാനി എന്നിവർ സന്നിഹിതരായിരുന്നു. മുഹമ്മദ് ഹനീഫ ബെർക്ക നന്ദി പറഞ്ഞു.