വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടൺ സ്റ്റേറ്റിൽ ബാലികമാരായ മൂന്ന് പെൺകുട്ടികളെ കൊലപ്പെടുത്തിയ പിതാവ് ഒളിവിൽ. വെനാച്ചി പൊലീസ് അന്വേഷണം നടത്തുന്ന കേസിൽ പൈറ്റിൻ (9), എവ്‌ലിൻ (8), ഒലിവിയ (5) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്. കൈകൾ ബന്ധിക്കപ്പെട്ട് തലയിൽ പ്ലാസ്റ്റിക് ബാഗുകൾ കെട്ടിവച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ പിതാവ് ട്രാവിഡ് ഡെക്കറുടെ (32) ഉപേക്ഷിക്കപ്പെട്ട പിക്കപ്പ് ട്രക്കിൽ നിന്ന് കുട്ടികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
മെയ് 30-നാണ് കുട്ടികളെ കാണാനില്ലെന്നു കാണിച്ച് കുട്ടികളുടെ മാതാവ് പൊലീസിൽ പരാതിപ്പെട്ടത്. കുടുംബത്തെ സന്ദർശിക്കാനെത്തിയ ഡെക്കർ കുട്ടികളുമായി പോയെന്നും പിന്നീട് തിരിച്ചു കൊണ്ടുവന്നില്ലെന്നുമായിരുന്നു പരാതി. മെയ് രണ്ടിനാണ് കുട്ടികളുടെ മൃതദേഹങ്ങൾ ഒരു ക്യാംപ് ഗ്രൗണ്ടിന് സമീപം കണ്ടെത്തിയത്. ഡെക്കറുടെ മൊബൈൽ ഫോണും പിക്കപ്പ് വാനും പരിസരത്തു നിന്ന് കണ്ടെത്തുകയും ചെയ്തു.
കൊലപാതകത്തിന് കാരണം എന്താണെന്നു വ്യക്തമല്ലെന്നും സ്വബുദ്ധിയുള്ള ഒരാൾ ഇങ്ങനെയാരു കുറ്റകൃത്യം ചെയ്യാൻ ഇടയുണ്ടെന്ന് കരുതുന്നില്ലെന്നും ചെലാൻ കൗണ്ടി ഷറിഫ് മൈക്ക് മോറിസൺ പറഞ്ഞു. കൊലപാതകം നടത്തിയ ശേഷം ഡെക്കർ മലനിരകളിലേക്ക് രക്ഷപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. സൈനിക പരിശീലനത്തിന്റെ ഭാഗമായി മൗണ്ടൻ സർവൈവൽ സ്‌കൂളിൽ പോയിട്ടുള്ള ഇയാൾ ദുർഘട സാഹചര്യങ്ങളിൽ ദീർഘകാലം കഴിഞ്ഞുകൂടാനുള്ള പരിശീലനം നേടിയിട്ടുണ്ട്.
ഡെക്കറോട് നേരിട്ടു വന്ന് കീഴടങ്ങാൻ ആഹ്വാനം ചെയ്ത പൊലീസ്, ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.