മദീന: ദുൽഖഅ്ദ ഒന്നിന് ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം കഴിഞ്ഞ 18 ദിവസത്തിനിടെ മദീനയിൽ വിദേശ ഹജ് തീർത്ഥാടകർക്ക് 71 ശസ്ത്രക്രിയകളും ആഞ്ചിയോപ്ലാസ്റ്റികളും നടത്തിയതായി മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു.
ചികിത്സയും ആരോഗ്യ പരിചരണങ്ങളും തേടി മദീനയിലെ ഹെൽത്ത് സെന്ററുകളിൽ 9,945 തീർത്ഥാടകർ എത്തി. ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങളിൽ 5,717 എമർജൻസി കേസുകൾ സ്വീകരിച്ചു. 34 തീർത്ഥാടകർക്ക് ശസ്ത്രക്രിയകൾ നടത്തി. 37 ഹാജിമാർക്ക് രോഗനിർണയത്തിനുള്ള ആഞ്ചിയോഗ്രാമും ചികിത്സാർത്ഥമുള്ള ആഞ്ചിയോപ്ലാസ്റ്റിയും നടത്തി. വൃക്ക രോഗികളായ തീർത്ഥാടകർക്ക് 37 ഡയാലിസിസുകളും നടത്തി.
1,881 തീർത്ഥാടകർക്ക് മൊബൈൽ മെഡിക്കൽ ക്ലിനിക്കുകളിൽ നിന്ന് പ്രയോജനം ലഭിച്ചു. 845 പേരെ ആംബുലൻസുകളിൽ നീക്കം ചെയ്തു. ആരോഗ്യ അവബോധ പരിപാടികളിൽ വ്യാപകമായ പങ്കാളിത്തം രേഖപ്പെടുത്തി. തീർത്ഥാടകരുടെ സുരക്ഷ വർധിപ്പിക്കാനും തിർത്ഥാടന കർമം അനുഷ്ഠിക്കുമ്പോൾ അവരുടെ ആരോഗ്യ അവബോധം വളർത്താനും ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ പ്രോഗ്രാമുകളുടെ സന്ദേശങ്ങൾ 1,85,580 തീർത്ഥാടകരിൽ എത്തിയതായും മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു.