ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ വെള്ളിയാഴ്ച കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡൽഹിയിലെ ജന്തർ മന്തറിൽ ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (CJP) നേതൃത്വത്തിൽ പ്രതിഷേധം കടുക്കുന്നതിനിടെ, വ്യാഴാഴ്ച രാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം കേസുകൾ വിചാരണ ചെയ്യുന്നതിനായി ഡൽഹി ഹൈക്കോടതി ഫാസ്റ്റ് ട്രാക്ക് കോടതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം. ഒറ്റദിവസത്തിനിടെ ഇതേ വിഷയത്തിൽ പ്രധാനമന്ത്രി പങ്കുവെക്കുന്ന രണ്ടാമത്തെ സന്ദേശമാണിത്.
“സുഹൃത്തുക്കളേ,
ചോദ്യപേപ്പർ ചോർച്ച എന്നത് ഒരു സാധാരണ വിഷയമല്ലെന്ന് എനിക്കറിയാം. അത് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ വേദനയുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസമായി നിരവധി നടപടികൾ സ്വീകരിച്ചത്, കുറ്റവാളികളെ പിടികൂടുകയും ജയിലിലടയ്ക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഒരു വർഷം പോലും നഷ്ടപ്പെടാതിരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം. അതുകൊണ്ടുതന്നെ ഉടൻ തന്നെ പരീക്ഷകൾ നടത്തേണ്ടത് വളരെ അത്യാവശ്യമായിരുന്നു,” കുറഞ്ഞത് 22 ലക്ഷം വിദ്യാർത്ഥികളുടെ പരീക്ഷകൾ സംഘടിപ്പിക്കാൻ സർക്കാർ മുഴുവൻ ശേഷിയും ഉപയോഗിച്ചു.
ഫാസ്റ്റ് ട്രാക്ക് കോടതിക്കായി വകുപ്പുകൾക്ക് ഞാൻ നിർദ്ദേശം നൽകിയിരുന്നു. വകുപ്പുകൾ കഠിനാധ്വാനം ചെയ്യുകയും വ്യാഴാഴ്ച വൈകിട്ടോടെ അതിനുള്ള അനുമതി നൽകുകയും ചെയ്തു. വെള്ളിയാഴ്ച ക്യാബിനറ്റിൽ ഇതുസംബന്ധിച്ച് ചർച്ച നടക്കും. ക്യാബിനറ്റ് അംഗങ്ങളുടെ നിർദ്ദേശങ്ങൾക്ക് ശേഷം ഇതിന് അന്തിമരൂപം നൽകും. പാർലമെന്റിന്റെ രണ്ടാം ആഴ്ച ആരംഭിക്കുന്ന തിങ്കളാഴ്ച മുതൽ ഈ ബിൽ എത്രയും വേഗം പാസാക്കാൻ ഞങ്ങൾ ശ്രമിക്കും. വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
ഉന്നതതല ഉദ്യോഗസ്ഥ പുനഃസംഘടന
ഫാസ്റ്റ് ട്രാക്ക് കോടതി പ്രഖ്യാപനത്തിന് പുറമെ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിലേക്ക് മാറ്റി നിയമിക്കുകയും സ്കൂൾ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.
ജൂൺ 30-ന് സഞ്ജയ് കുമാർ വിരമിച്ചതിനെ തുടർന്ന് വിനീത് ജോഷിക്കായിരുന്നു സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറിയുടെ അധിക ചുമതല. യു.ജി.സി ആക്ടിംഗ് ചെയർപേഴ്സണായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. പുതിയ മാറ്റങ്ങൾ അനുസരിച്ച് നരേഷ് കുമാർ ഗംഗവാറിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായും ടി.കെ. അനിൽ കുമാറിനെ സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറിയായും നിയമിച്ചു. മൃഗസംരക്ഷണ മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്നു ഗംഗവാർ; അനിൽ കുമാർ ഗ്രാമവികസന മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയുമായിരുന്നു.
വെള്ളിയാഴ്ച സി.ജെ.പി പ്രക്ഷോഭകരും സർക്കാരും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി പ്രഖ്യാപനം ഉണ്ടാകുന്നത്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സെൻട്രൽ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധക്കാർ സമരം തുടരുകയാണ്.
പൊതുപരീക്ഷാ (അനഭിലഷണീയ മാർഗ്ഗങ്ങൾ തടയൽ) നിയമം-2024 (Public Examinations Act, 2024) പ്രകാരമുള്ള കുറ്റകൃത്യങ്ങളും അനുബന്ധ കേസുകളുമാണ് ഫാസ്റ്റ് ട്രാക്ക് കോടതി വിചാരണ ചെയ്യുക. ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള നിലവിലെ എല്ലാ കേസുകളും പുതുതായി രൂപീകരിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് ഉടനടി മാറ്റും. പരീക്ഷാ തട്ടിപ്പ് നടത്തുന്നവർക്ക് അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ഈ നിയമം.
ഡൽഹി റൗസ് അവന്യൂ കോടതി സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയിൽ പ്രത്യേക സി.ബി.ഐ ജഡ്ജിയായി (അഴിമതി നിരോധന നിയമം) ജുഡീഷ്യൽ ഓഫീസർ അനു ഗ്രോവർ ബാലിഗയെ നിയമിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ ഉത്തരവിട്ടു.
അതേസമയം, ജന്തർ മന്തറിലേക്ക് വ്യാഴാഴ്ചയും നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. പ്രതിഷേധക്കാരിൽ ഭൂരിഭാഗവും യുവാക്കളാണ്. നീറ്റ് (NEET) പരീക്ഷാ വിവാദം മുതൽ തൊഴില്ലായ്മ, സി.ബി.എസ്.ഇ (CBSE) ഓൺ-സ്‌ക്രീൻ മാർക്കിംഗ് രീതിയിലെ ക്രമക്കേടുകൾ, പൊതുപരീക്ഷകളുടെ നടത്തിപ്പിലെ പരിഷ്കാരങ്ങൾ എന്നിവ വരെ വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം മുന്നോട്ടുപോകുന്നത്.
ജൂൺ 6-നാണ് ഈ പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് ജൂൺ 28-ന് ലഡാക്കിൽ നിന്നുള്ള പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇത് ദേശീയശ്രദ്ധ നേടിയത്.
വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി എം.പിമാർ ഗാന്ധി സ്മൃതി സന്ദർശിച്ചു
ചോദ്യപേപ്പർ ചോർച്ചയിലും വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമങ്ങളിലും സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കിക്കൊണ്ട്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി എം.പിമാർ വ്യാഴാഴ്ച ഗാന്ധി സ്മൃതിയിലെത്തി പ്രണാമം അർപ്പിച്ചു. സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും അവരുടെ ആവശ്യങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചായിരുന്നു സന്ദർശനം. വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോൾ, “ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, നിങ്ങൾക്കുനേരെ നടക്കുന്ന അക്രമങ്ങൾക്ക് എതിരാണ്” എന്ന സന്ദേശം നൽകാൻ പ്രതിപക്ഷ എം.പിമാരും തെരുവിലിറങ്ങണമെന്ന് തോന്നി എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
വൈകുന്നേരം 6 മണിയോടെ, കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യ മുന്നണിയിലെ എം.പിമാരും മുതിർന്ന പാർട്ടി നേതാക്കളും രാഹുൽ ഗാന്ധിയുടെ 5, സുനേരി ബാഗ് റോഡിലെ വസതിയിലേക്ക് എത്തിത്തുടങ്ങി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി എന്നിവരും പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ഉണ്ടായിരുന്നു. ഒരു മണിക്കൂറിനു ശേഷം, എം.പിമാരും നിരവധി മുതിർന്ന നേതാക്കളും ബസുകളിലും കാറുകളിലുമായി ഗാന്ധി സ്മൃതിയിലേക്ക് തിരിച്ചു. ഏകദേശം 130 എം.പിമാർ ഗാന്ധി സ്മൃതി സന്ദർശിച്ചതായും ഇന്ത്യ മുന്നണിയിലെ എല്ലാ ഘടകകക്ഷികളുടെയും പ്രതിനിധികൾ പങ്കെടുത്തതായും ഒരു മുതിർന്ന നേതാവ് പറഞ്ഞു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വധിക്കപ്പെട്ട സ്ഥലമായ ഗാന്ധി സ്മൃതിയിലേക്കുള്ള യാത്രാമധ്യേ, ബാരിക്കേഡുകൾ ഉയർത്തി പോലീസ് രണ്ടുതവണ എം.പിമാരെ തടഞ്ഞെങ്കിലും, വാഹനവ്യൂഹം തീസ് ജനുവരി റോഡിലേക്ക് പതുക്കെ മുന്നേറിയതോടെ ബാരിക്കേഡുകൾ നീക്കം ചെയ്തു.
“നമ്മുടെ വിദ്യാർത്ഥികൾ തെരുവിലാണ്, അതിനാൽ എല്ലാ പ്രതിപക്ഷ എം.പിമാരും അവരോടൊപ്പം തെരുവിലിറങ്ങണമെന്ന് ഞങ്ങൾ കരുതി. എല്ലാ പ്രതിപക്ഷ എം.പിമാരും ഇന്ത്യ ഗേറ്റിലേക്ക് പോകണമെന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്, എന്നാൽ അവർ (സർക്കാർ) അനുമതി നിഷേധിച്ചു…. തുടർന്ന് ഞങ്ങൾ തീസ് ജനുവരി മാർഗിലേക്ക് പോകാൻ ആഗ്രഹിച്ചു, എന്നാൽ അവർ ഈ ബസ് ഇവിടെ പാർക്ക് ചെയ്യുകയും ഡ്രൈവർ വണ്ടി ഉപേക്ഷിച്ച് പോവുകയും ചെയ്തു, ഞങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയുണ്ടാക്കി,” രാഹുൽ ഗാന്ധി പറഞ്ഞു.
ചെറിയൊരു തടസ്സത്തിന് ശേഷം തടസ്സങ്ങൾ നീക്കി. “ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്നതാണ് വിദ്യാർത്ഥികൾക്ക് നൽകാനുള്ള പ്രധാന സന്ദേശം. മുഴുൻ പ്രതിപക്ഷവും നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾക്കുനേരെ നടക്കുന്ന അക്രമങ്ങൾക്ക് ഞങ്ങൾ എതിരാണ്,” പ്രിയങ്ക ഗാന്ധി വധ്ര ഉൾപ്പെടെയുള്ള എം.പിമാർ നിറഞ്ഞ ബസിൽ നിന്ന് രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാർ ഭയന്നിരിക്കുകയാണെന്നും അതിനാലാണ് തങ്ങളുടെ വഴിയിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഗാന്ധി സ്മൃതിയിലെത്തിയ പ്രതിപക്ഷ നേതാവും മറ്റ് എം.പിമാരും ആദരാഞ്ജലികൾ അർപ്പിക്കുകയും തുടർന്ന് ദേശീയഗാനം ആലപിക്കുകയും ചെയ്തു. രാഹുൽ ഗാന്ധി ഭരണഘടനയുടെ ഒരു പകർപ്പ് കയ്യിലേന്തിയിരുന്നു. എം.പിമാരായ മഹുവ മജ്ഹിയും മഹുവ മൊയ്ത്രയും ദേശീയ പതാക കയ്യിലേന്തിയതായി കാണാമായിരുന്നു.




