റിയാദ്: സൗദി അറേബ്യയിലെ ദേശീയ ആസ്തികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഭീകര സംഘടനയായ ഹൂതി മിലിഷ്യ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ ശക്തമായി നേരിടുമെന്ന് അറബ് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
സെപ്റ്റംബർ 9 ബുധനാഴ്ച ഖമീസ് മുശൈത്, അബഹ, ജിസാൻ എന്നീ നഗരങ്ങൾ ലക്ഷ്യമാക്കി നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഹൂതികൾ ആക്രമണം നടത്തിയത്. സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ നീക്കങ്ങൾ ഹൂതികളുടെ തീവ്രവാദ ആശയങ്ങളെയും അക്രമസ്വഭാവത്തെയുമാണ് കാണിക്കുന്നതെന്ന് മേജർ ജനറൽ വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരവും ദേശീയ ആസ്തികളും സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സഖ്യസേനയുടെ സംയുക്ത കമാൻഡ് പൂർണ്ണ ഉത്തരവാദിത്തത്തോടെ തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരമുള്ള സ്വയം പ്രതിരോധത്തിനുള്ള അവകാശവും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും മുൻനിർത്തിയായിരിക്കും സഖ്യസേന നടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.







