റിയാദ്- സൗദി അറേബ്യയിൽ സ്വന്തം സ്പോൺസർക്ക് കീഴിലല്ലാതെ സ്വതന്ത്രമായി (ഫ്രീ ലാൻസ്) ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ കടുത്ത നടപടികളുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലുമാണ് നിയമലംഘകരെ കാത്തിരിക്കുന്നത്. ‘ഫ്രീ വിസ’യിലെത്തി പുറത്ത് ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള നൂറുകണക്കിന് പ്രവാസികൾക്ക് പുതിയ വഴി തേടാൻ പുതിയ തീരുമാനം ഇടയാക്കും.
എന്താണ് ഫ്രീ വിസ?
യഥാർത്ഥത്തിൽ സൗദി തൊഴിൽ നിയമത്തിൽ ‘ഫ്രീ വിസ’ എന്നൊരു ഔദ്യോഗിക പദവിയില്ല. ഒരു കഫീലിൻ്റെ (സ്പോൺസർ) പേരിൽ രാജ്യത്തേക്ക് വരികയും, പ്രതിമാസമോ പ്രതിവർഷമോ ഒരു നിശ്ചിത തുക കഫീലിന് നൽകി പുറത്ത് സ്വന്തമായി ജോലി ചെയ്യുകയും ചെയ്യുന്ന രീതിയാണിത്. വർഷങ്ങളായി പ്രവാസികൾക്കിടയിൽ ഈ രീതി നിലനിൽക്കുന്നുണ്ട്. എന്നാൽ, നിലവിലെ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ അനുസരിച്ച് ഇത് പൂർണ്ണമായും നിയമവിരുദ്ധമാണ്. പരിശോധനയിൽ പിടിക്കപ്പെട്ടാൽ നാടുകടത്തപ്പെടുകയും വലിയ തുക പിഴയൊടുക്കേണ്ടതായും വരും.


പിടിയിലാകുന്നവരെ നാടുകടത്തുക മാത്രമല്ല, നിശ്ചിത വർഷത്തേക്ക് അല്ലെങ്കിൽ ആജീവനാന്തം സൗദി അറേബ്യയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് വിലക്ക് (Entry Ban) നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ഹൗസ് ഡ്രൈവർ (ആമിൽ മൻസിലി), വീട്ടുജോലിക്കാർ തുടങ്ങിയ വിസകളിൽ വന്ന് പുറത്ത് പാർട്ട് ടൈം ജോലി ചെയ്യുന്ന വലിയൊരു വിഭാഗമുണ്ട്. സ്പോൺസറുടെ കാർ ഓടിക്കുന്നതിന് പുറമെ മറ്റ് ജോലികൾ ചെയ്താണ് പലരും കുടുംബം പുലർത്തുന്നത്. പുതിയ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതോടെ ഇത്തരം പാർട്ട് ടൈം വരുമാന മാർഗ്ഗങ്ങൾ പൂർണ്ണമായും അടയും.
സൗദി അറേബ്യ വിഷൻ 2030-ൻ്റെ ഭാഗമായി രാജ്യത്തെ തൊഴിൽ വിപണി കൂടുതൽ സുതാര്യമാക്കാനും ‘തസത്തൂൻ’ (അനധികൃത ബിനാമി ബിസിനസ്) പൂർണ്ണമായും തുടച്ചുനീക്കാനുമാണ് ശ്രമിക്കുന്നത്.
മുഴുവന്‍ പ്രവാസികളും ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങളും രാജ്യത്ത് ബാധകമായ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കണം. ഇഖാമ, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.







