വാഷിങ്ടൺ– ഏപ്രിൽ 22ലെ പഹൽഗാം കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ദ റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി.ആർ.എഫ്) വിദേശ ഭീകര സംഘടന (എഫ്ടിഒ) ആയി അമേരിക്ക പ്രഖ്യാപിച്ചു. ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ ഉപവിഭാഗമായാണ് ടിആർഎഫ് അറിയപ്പെടുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഭീകര സംഘടനയായി സ്ഥിരീകരിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം. ടിആര്‍എഫിനെ ഒരു വിദേശ ഭീകര സംഘടനയായും ആഗോള ഭീകര പട്ടികയില്‍ ചേര്‍ത്തതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിരന്തരമായ രാജ്യാന്തര ശ്രമങ്ങൾക്ക് ഒരു വലിയ വിജയമാണ് ഈ സുപ്രധാന നീക്കം.
മുംബൈ ഭീകരാക്രമണത്തിനുശേഷം നടന്ന വലിയ ആക്രമണമാണ് പഹൽഗാമിലേതെന്നും ഇന്ത്യൻ സൈന്യത്തിനു നേരെ നടത്തിയ പല ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ടിആർഎഫ് ഏറ്റെടുത്തിട്ടുണ്ടെന്നും യുഎസിൻ്റെ പ്രസ്‌താവനയിൽ പറയുന്നു. ദേശീയ സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കാനും ഭീകരവാദത്തെ ചെറുക്കാനും പഹൽഗാം ആക്രമണത്തിന് നീതി നടപ്പാക്കാനും ട്രംപ് ഭരണകൂടത്തിന്റെറെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് നടപടികളെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി.


ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മലയാളി ഉൾപ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്. കൊച്ചി സ്വദേശി എൻ. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടിരുന്നു. 20 പേർക്കു പരുക്കേറ്റു. ദക്ഷിണ കശ്മീരിൽ ‘മിനി സ്വിറ്റ്‌സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനികവേഷത്തിലെത്തിയ ഭീകരർസഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു
ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ ഇന്ത്യ നയതന്ത്രനീക്കം നടത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി യുഎസിലേക്ക് ഒരു നിർണായക സന്ദർശനം നടത്തിയിരുന്നു. ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിൽ ഒരു ബഹുകക്ഷി പ്രതിനിധി സംഘത്തെ ഇന്ത്യ യുഎസിലേക്ക് അയച്ചിരുന്നു. ഈ വിഷയത്തിൽ ഇന്ത്യയിലെ വിവിധ കക്ഷികളുടെ സമവായം ഇത് വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ക്വാഡ് ഉച്ചകോടിക്കായി യുഎസ് സന്ദർശിച്ചു. അവിടെ അദ്ദേഹം സെക്രട്ടറി മാർക്കോ റൂബിയോയുമായി നിർണായകമായ ഉഭയകക്ഷി ചർച്ചകൾ നടത്തി. പഹൽഗാം ഭീകരാക്രമണത്തിൽ ടിആർഎഫിന്റെ നേരിട്ടുള്ള പങ്കാളിത്തത്തെക്കുറിച്ച് ഇന്ത്യ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിനെ (യുഎൻഎസ്‌സി) അറിയിച്ചിരുന്നു.