ടെഹ്‌റാൻ- ഞായറാഴ്ച ഇറാനിലുടനീളം ഇസ്രായിൽ അതിശക്തമായ ആക്രമണം അഴിച്ചുവിട്ടതിനുള്ള പ്രതികാരമായി ഇറാനും തിരിച്ചടി തുടർന്നതോടെ ഇരുരാജ്യത്തും സംഭവിക്കുന്നത് കനത്ത നഷ്ടങ്ങൾ. ഞായറാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവിയും മറ്റ് രണ്ട് ജനറൽമാരും കൊല്ലപ്പെട്ടു. തുടർച്ചയായ മൂന്നാം ദിവസവും ടെഹ്‌റാനിലും മറ്റ് ഇറാനിയൻ നഗരങ്ങളിലും ഇസ്രായേലി ആക്രമണങ്ങൾ തുടരുകയാണ്. ഇസ്രായിലിന്റെ ആക്രമണത്തെ അതേ നാണയത്തിലാണ് ഇറാൻ തിരിച്ചടിക്കുന്നത്. ഇസ്രായിലിന്റെ പ്രധാന തുറമുഖ നഗരമായ ഹൈഫയിൽ കനത്ത ആക്രമണം ഇറാൻ അഴിച്ചുവിട്ടു. ഇറാനെതിരായ ആക്രമണം ഇസ്രായിൽ അവസാനിപ്പിച്ചാൽ മാത്രമേ തങ്ങളും ആക്രമണം നിർത്തുകയുള്ളൂവെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇറാനിൽ 224 പേർ കൊല്ലപ്പെട്ടു. ഇസ്രായേലിൽ, കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടു.
പതിറ്റാണ്ടുകളായി നീണ്ടുനിന്ന ശത്രുതയ്ക്കും പതിറ്റാണ്ടുകളായി തുടരുന്ന നിഴൽ യുദ്ധത്തിനും ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഇത്രയും തീവ്രതയോടെ പരസ്പരം ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്. ഇത് പശ്ചിമേഷ്യയെ വിഴുങ്ങാൻ സാധ്യതയുള്ള ഒരു നീണ്ട സംഘർഷത്തിന്റെ തുടക്കമാകുമോ എന്ന ഭയവും നിലനിൽക്കുന്നു.
മിസൈലുകളിൽനിന്ന് രക്ഷനേടാൻ അഭയകേന്ദ്രങ്ങളിലേക്ക് പോകാൻ തങ്ങളുടെ പൗരന്മാരോട് ഇസ്രായിൽ ആവശ്യപ്പെട്ടു. പള്ളികളിലും മെട്രോ സ്റ്റേഷനുകളിലും സ്കൂളുകളിലും താൽക്കാലിക അഭയ കേന്ദ്രങ്ങൾ തുറക്കാൻ ഇറാനും തങ്ങളുടെ പൗരൻമാർക്ക് നിർദ്ദേശം നൽകി. അതിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനും ഇസ്രായിൽ പദ്ധതിയിട്ടിരുന്നതായും ഇതിൽനിന്ന് പിൻവാങ്ങാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രായിലിനോട് ആവശ്യപ്പെട്ടുവെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ ഞായറാഴ്ച പറഞ്ഞു.
അതേസമയം, രണ്ട് ദിവസം മുമ്പ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇരു രാജ്യങ്ങളിലെയും ജനവാസ മേഖലകളിൽ മാരകമായ ആക്രമണങ്ങൾ അരങ്ങേറി. സിവിലിയന്മാരെയും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾക്കെതിരം ഇസ്രായിൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി.
സിവിലിയന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയതിന് ഇറാൻ വളരെ വലിയ വില നൽകേണ്ടിവരുമെന്ന് നെതന്യാഹു പറഞ്ഞു. ടെൽ അവീവിന് സമീപത്തുള്ള തീരദേശ നഗരമായ ബാറ്റ് യാമിൽ മിസൈൽ ആക്രമണം നടന്ന സ്ഥലം സന്ദർശിച്ച ശേഷമാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.
ഇറാന്റെ ജനവാസ കെട്ടിടത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സായുധ സേനയുടെ വക്താവ് കേണൽ റെസ സയ്യദ് ഇസ്രായേലിന്റെ ആക്രമണങ്ങൾക്ക് “വിനാശകരമായ പ്രതികരണം” നൽകുമെന്ന് മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച, ഇറാന്റെ വിദൂര കിഴക്കൻ പ്രദേശത്തുള്ള മഷാദ് വിമാനത്താവളത്തിൽ വ്യോമസേന ആക്രമണം നടത്തിയതായും സംഘർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആക്രമണമാണിതെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു, “ഇസ്രായേലിൽ നിന്ന് ഏകദേശം 2,300 കിലോമീറ്റർ (1,430 മൈൽ)” അകലെയാണ് ഈ വിമാനത്താവളം. അതിനിടെ,
ഇറാന്റെ റെവല്യൂഷണറി ഗാർഡുകളുടെ ഇന്റലിജൻസ് മേധാവി മുഹമ്മദ് കസെമിയും മറ്റ് രണ്ട് ഉദ്യോഗസ്ഥരും ഇസ്രായേലി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
ഇസ്രായേലി വിമാനങ്ങൾ ടെഹ്‌റാനിലുള്ള രണ്ട് ഇന്ധന ഡിപ്പോകളിൽ നടത്തിയ ആക്രമണത്തിൽ ടെഹ്‌റാനിൽ കനത്ത പുക മേഘം ഉയർന്നു. നഗരമധ്യത്തിലെ പോലീസ് ആസ്ഥാനത്ത് ഇസ്രായേലി ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇസ്രായേലി നഗരമായ ഹൈഫയിൽ നിന്നുള്ള എഎഫ്‌പി ചിത്രങ്ങളിൽ, ഇറാനിയൻ മിസൈൽ ആക്രമണത്തെത്തുടർന്ന് ഞായറാഴ്ച വൈകുന്നേരം പുക ഉയരുന്നത് കാണുന്നുണ്ട്.