വാഷിംഗ്ടണ്‍ – ഇറാന് ആയുധങ്ങള്‍ വില്‍ക്കുന്നതിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനക്കും റഷ്യക്കും മുന്നറിയിപ്പ് നല്കി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും അങ്ങിനെ ചെയ്യുന്നില്ലെന്ന് ഉറപ്പ് നല്‍കിയത് താന്‍ വിശ്വസിക്കുന്നു. അതിനാല്‍, ഇറാന് ആയുധങ്ങള്‍ നല്‍കുന്നതായി ആളുകള്‍ പലപ്പോഴും സംസാരിക്കുന്ന രണ്ട് പ്രധാന രാജ്യങ്ങളായ റഷ്യയും ചൈനയും എന്റെ അഭിപ്രായത്തില്‍, യുദ്ധത്തില്‍ പങ്കെടുക്കുന്നില്ല – ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ നെറ്റ്വര്ക്കില് പറഞ്ഞു. അവര്‍ അങ്ങിനെ ചെയ്താല്‍, അത് അവര്‍ക്ക് വളരെ ദോഷകരമായിരിക്കും, ഇറാന് ആയുധങ്ങള്‍ നല്‍കുന്നത് തീര്‍ച്ചയായും അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമല്ല – ട്രംപ് കൂട്ടിച്ചേര്‍ത്തു.
മേഖലയിലെ യു.എസ് താവളങ്ങള്‍ക്കു നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് റഷ്യയും ചൈനയും ആക്രമിക്കേണ്ട ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇറാന് നല്കുന്നുണ്ടോ എന്ന് അമേരിക്ക അന്വേഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന പുറത്തുവന്നത്. മെയ് മാസത്തില്‍ ബീജിംഗില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയപ്പോള്‍, ഒരു സാഹചര്യത്തിലും ഇറാനെ ആയുധമണിയിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി തന്നോട് പറഞ്ഞതായി ട്രംപ് വെളിപ്പെടുത്തി. ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കണക്കിലെടുക്കുമ്പോള്‍, അദ്ദേഹത്തിന്റെ വാക്ക് ഞാന്‍ മുഖവിലക്കെടുക്കുന്നു. ഉക്രെയ്നിലെ യുദ്ധം ഉണ്ടായിരുന്നിട്ടും പുടിനും സമാനമായ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. ഞാന്‍ ഉക്രെയ്നിന് ആയുധങ്ങള്‍ വില്ക്കുന്നില്ലെന്നും നാറ്റോ രാജ്യങ്ങള്‍ക്കാണ് വില്‍ക്കുന്നതെന്നും പുടിന് മനസ്സിലാക്കുന്നു. യു.എസ് ആയുധങ്ങള്‍ക്ക് നാറ്റോ രാജ്യങ്ങള്‍ മുഴുവന്‍ വിലയും നല്കുന്നു. ആ ആയുധങ്ങള്‍ അവര്‍ എങ്ങിനെയാണ് വിതരണം ചെയ്യുന്നതെന്ന് എനിക്കറിയില്ല – ട്രംപ് പറഞ്ഞു.
അതേസമയം, താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇറാന് അംഗീകരിക്കില്ലെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിനെ കുറിച്ചുള്ള തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ ഇറാന് അത്തരമൊരു നിര്‍ദ്ദേശം പരിഗണിക്കില്ലെന്ന് വിദേശ മന്ത്രി പറഞ്ഞു. അമേരിക്ക തങ്ങളുടെ നിശ്ചയദാര്‍ഢ്യം പരീക്ഷിച്ചപ്പോഴെല്ലാം ഇറാന് ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അമേരിക്ക ഇപ്പോഴും അതേ സമീപനം തുടരുകയാണ്. അമേരിക്കന്‍ നയമാണ് കാതലായ പ്രശ്നം. അര്‍ഥവത്തായ പുരോഗതി കൈവരിക്കുന്നതിന് മുമ്പ് അമേരിക്ക അതിന്റെ പെരുമാറ്റത്തില്‍ മാറ്റം വരുത്തണമെന്ന് ഇറാന് വിദേശ മന്ത്രി പറഞ്ഞു.




