വാഷിംഗ്ടണ്‍ – ആണവ പ്രശ്‌നത്തില്‍ ഒമാനില്‍ അമേരിക്കയും ഇറാനും തമ്മില്‍ ഇന്നലെ (വെള്ളിയാഴ്ച) നടത്തിയ പരോക്ഷ ചര്‍ച്ചകള്‍ക്ക് ശേഷം, അമേരിക്ക ഇറാനുമായി വളരെ നല്ല ചര്‍ച്ചകള്‍ നടത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുപക്ഷവും അടുത്ത ആഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഞങ്ങള്‍ ഇറാനുമായി വളരെ നല്ല ചര്‍ച്ചകള്‍ നടത്തി. ഇറാന്‍ ഒരു കരാറില്‍ ഏര്‍പ്പെടാന്‍ വളരെയധികം ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നുവെന്ന് വാരാന്ത്യം ചെലവഴിക്കാന്‍ ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയിലേക്കുള്ള യാത്രാമധ്യേ എയര്‍ഫോഴ്സ് വണ്ണില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അടുത്ത ആഴ്ച ആദ്യം ഞങ്ങള്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും
ട്രംപ് കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകളില്‍ പങ്കെടുത്ത ഇറാന്‍ പ്രതിനിധി സംഘത്തെ നയിച്ച ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയും ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന് നല്‍കിയ പ്രസ്താവനയില്‍ വളരെ നല്ല അന്തരീക്ഷത്തെ പ്രശംസിച്ചു. ഞങ്ങള്‍ വാദങ്ങള്‍ കൈമാറുകയും തങ്ങളുടെ വീക്ഷണങ്ങള്‍ മറുവശത്തെ അറിയിക്കുകയും ചെയ്തു. ഇരുപക്ഷവും ചര്‍ച്ചകള്‍ തുടരാന്‍ സമ്മതിച്ചു. ചര്‍ച്ചകള്‍ ആണവ വിഷയത്തില്‍ മാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നു. അമേരിക്കക്കാരുമായി മറ്റ് വിഷയങ്ങളൊന്നും ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും ഇറാന്‍ വിദേശ മന്ത്രി വ്യക്തമാക്കി. അതേസമയം, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും മേഖലയിലെ സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണയും ചര്‍ച്ച ചെയ്യണമെന്ന് അമേരിക്ക നിര്‍ബന്ധം പിടിക്കുന്നുണ്ട്. ചര്‍ച്ചകള്‍ തുടരാന്‍ അനുവദിക്കുന്നതിനായി തന്റെ രാജ്യത്തിനെതിരായ ഭീഷണികള്‍ അവസാനിപ്പിക്കാന്‍ ഇറാന്‍ വിദേശ മന്ത്രി അമേരിക്കയോട് ആവശ്യപ്പെട്ടു. രണ്ട് രാജ്യങ്ങളിലെയും ഭരണകൂടങ്ങളുമായി കൂടിയാലോചിച്ച ശേഷം മുന്നോട്ട് പോകാനുള്ള വഴികള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ തീരുമാനിക്കുമെന്ന് അബ്ബാസ് അറാഖ്ജി പറഞ്ഞു.
മസ്‌കത്തിലെ പരോക്ഷ ചര്‍ച്ചകള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ, 15 സ്ഥാപനങ്ങളെയും രണ്ട് വ്യക്തികളെയും 14 കപ്പലുകളെയും ലക്ഷ്യമിട്ട് അമേരിക്ക ഇറാന്‍ എണ്ണ മേഖലക്കു മേല്‍ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂണില്‍ ഇറാനെതിരെ ഇസ്രായില്‍ ആരംഭിച്ച പന്ത്രണ്ട് ദിവസത്തെ യുദ്ധത്തിനിടെ ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുന്ന ആദ്യ ചര്‍ച്ചകളാണിത്. അമേരിക്കയുമായി പരോക്ഷമായാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്ന് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമാന്‍ വിദേശ മന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ബൂസഈദി അമേരിക്കന്‍, ഇറാന്‍ പ്രതിനിധി സംഘങ്ങളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തുന്നതിന്റെ ഫോട്ടോകള്‍ ഒമാന്‍ ഒമാന്‍ വിദേശ മന്ത്രാലയം പുറത്തുവിട്ടു. എന്നാല്‍ ഒമാനില്‍ ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി, അമേരിക്കന്‍ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെദ് കുഷ്‌നര്‍ എന്നിവര്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തിയതായി രണ്ട് സ്രോതസ്സുകളെ ഉദ്ധരിച്ച് അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റായ ആക്‌സിയോസ് പറഞ്ഞു.
ഇറാനും അമേരിക്കയും തമ്മില്‍ മസ്‌കത്തില്‍ വളരെ ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നു. ഇരു രാജ്യങ്ങളുടെയും നിലപാടുകള്‍ വ്യക്തമാക്കാനും സാധ്യമായ പുരോഗതിക്കായി മേഖലകള്‍ നിര്‍ണയിക്കാനും ഇത് ഉപയോഗപ്രദമായിരുന്നുവെന്ന് ഒമാന്‍ വിദേശ മന്ത്രി എക്‌സ് പ്ലാറ്റ്ഫോമില്‍ വ്യക്തമാക്കി. ഏതെങ്കിലും അമിതമായ ആവശ്യങ്ങള്‍ക്കോ അമേരിക്കന്‍ സാഹസികതകള്‍ക്കോ എതിരെ തങ്ങളുടെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കാന്‍ തയ്യാറാണെന്ന് അബ്ബാസ് അറാഖ്ജി നേരത്തെ അറിയിച്ചിരുന്നു. തുറന്ന കണ്ണുകളോടെയും കഴിഞ്ഞ വര്‍ഷത്തെ ഉറച്ച ഓര്‍മ്മയോടെയുമാണ് ഇറാന്‍ നയതന്ത്രത്തിലേക്ക് പ്രവേശിക്കുന്നത്. ഞങ്ങള്‍ ചര്‍ച്ചകള്‍ നല്ല വിശ്വാസത്തോടെ നടത്തുകയും ഞങ്ങളുടെ അവകാശങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്യുന്നുണ്ടെന്ന് എക്‌സ് പ്ലാറ്റ്ഫോമില്‍ ഇറാന്‍ വിദേശ മന്ത്രി എഴുതി.
അമേരിക്കന്‍ പ്രതിനിധി സംഘം ഇറാനുമായി സീറോ ന്യൂക്ലിയര്‍ ശേഷികള്‍ ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് വ്യാഴാഴ്ച പറഞ്ഞു. നയതന്ത്രം അല്ലാതെയുള്ള നിരവധി ഓപ്ഷനുകള്‍ ട്രംപിന്റെ പക്കലുണ്ട്. അദ്ദേഹം ചരിത്രത്തിലെ ഏറ്റവും ശക്തമായ സൈന്യത്തിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആണെന്നും കരോലിന്‍ ലീവിറ്റ് സൂചിപ്പിച്ചു. മിഡില്‍ ഈസ്റ്റിലെ സൈനിക സാന്നിധ്യം അമേരിക്ക ശക്തിപ്പെടുത്തുന്നതിനിടയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണിനെയും അതിന്റെ സ്ട്രൈക്ക് ഗ്രൂപ്പിനെയും അമേരിക്ക മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ പ്രദേശത്തെ യു.എസ് താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മിഡില്‍ ഈസ്റ്റില്‍ യു.എസ് സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ പ്രതിനിധി സംഘത്തോടൊപ്പം ചേര്‍ന്നതായി ഒമാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വീഡിയോ കാണിച്ചു. ഇറാനില്‍ ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ പ്രതിഷേധങ്ങള്‍ക്കെതിരായ വ്യാപകമായ അടിച്ചമര്‍ത്തലിന് ആഴ്ചകള്‍ക്ക് ശേഷമാണ് യു.എസ്, ഇറാന്‍ ചര്‍ച്ചകള്‍ നടന്നത്. പ്രതിഷേധങ്ങളില്‍ കലാപകാരികളും സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും അടക്കം 3,000 ലേറെ പേരുടെ മരണം ഇറാന്‍ അധികൃതര്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, മനുഷ്യാവകാശ സംഘടനകള്‍ ഉയര്‍ന്ന മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യു.എസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഹറാന 6,941 മരണങ്ങളും 51,000 പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. നമ്മള്‍ അവരെ ആക്രമിക്കുന്നത് അവര്‍ ആഗ്രഹിക്കുന്നില്ല. അമേരിക്ക ഈ മേഖലയില്‍ ഒരു വലിയ കപ്പല്‍പ്പട വിന്യസിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. പ്രതിഷേധക്കാരെ പിന്തുണച്ച് ഇറാനെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ ട്രംപ് പിന്നീട് സ്വരം മയപ്പെടുത്തുകയും ഇറാന്റെ ആണവ പദ്ധതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയായിരുന്നു.
ഇറാന്‍ ആണവ ബോംബ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി പാശ്ചാത്യ രാജ്യങ്ങളും ഇസ്രായിലും ആരോപിക്കുന്നു. ഈ വാദം നിഷേധിക്കുന്ന ഇറാന്‍, സിവിലിയന്‍ ആണവ പദ്ധതിക്ക് തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. പരമാധികാരം, സുരക്ഷ, ദേശീയ അന്തസ്സ്, നിയമാനുസൃത അവകാശങ്ങള്‍, താല്‍പ്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതില്‍ ഇറാനെ പിന്തുണക്കുന്നതായും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തലിനെ എതിര്‍ക്കുന്നതായും മസ്‌കത്ത് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് ചൈനീസ് വിദേശ മന്ത്രാലയം വ്യക്തമാക്കി.
ഉപരോധങ്ങള്‍ നീക്കാന്‍ ശ്രമിച്ച് ആണവ പ്രശ്‌നം മാത്രം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നതായി ഇറാന്‍ വ്യക്തമാക്കുന്നു. മിസൈല്‍ പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകളും ലെബനോനിലെ ഹിസ്ബുല്ല, ഫലസ്തീനിലെ ഹമാസ്, യെമനിലെ ഹൂത്തികള്‍ എന്നിവ അടക്കം മേഖലയിലെ സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണയെ കുറിച്ചുള്ള ചര്‍ച്ചകളും ഇറാന്‍ നിരാകരിക്കുന്നു.
എന്നാല്‍ ചര്‍ച്ചകള്‍ക്ക് വ്യക്തമായ ഫലങ്ങള്‍ ലഭിക്കണമെങ്കില്‍, അവരുടെ ബാലിസ്റ്റിക് മിസൈലുകളുടെ പരിധി, മേഖലയിലെ ഭീകരവാദ സംഘടനകള്‍ക്കുള്ള പിന്തുണ, ആണവ പദ്ധതി, സ്വന്തം ജനതയോടുള്ള അവരുടെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അസന്ദിഗ്ധമായി പറഞ്ഞു. അമേരിക്കന്‍ ആവശ്യങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ ഇറാന്‍ മര്‍ക്കടമുഷ്ടി കാണിക്കുന്നത് തുടരുന്നു. ഇത് ഇറാനും അമേരിക്കയും നയതന്ത്ര പരിഹാരത്തിലെത്താനുള്ള സാധ്യത കുറക്കുന്നതായി അമേരിക്ക ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് വാര്‍ നിരീക്ഷിച്ചു.



