വാഷിംഗ്ടൺ– ഇറാനെതിരായ യു.എസ്-ഇസ്രായിൽ യുദ്ധം 34-ാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ, മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാകുന്നു. യുദ്ധം ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസംഗം ആഗോള വിപണികളിൽ വലിയ ആശങ്ക പരത്തി. വരും ആഴ്ചകളിൽ ഇറാനെതിരെ കൂടുതൽ വിനാശകരമായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ, ശത്രുക്കൾ പൂർണ്ണമായി കീഴടങ്ങുന്നത് വരെ അതിശക്തമായി പോരാടുമെന്ന് ഇറാനും തിരിച്ചടിച്ചതോടെ മേഖല വലിയൊരു യുദ്ധഭീതിയിലാണ്.
ബുധനാഴ്ച വൈകുന്നേരം നടത്തിയ ടെലിവിഷൻ പ്രസംഗത്തിലാണ് ട്രംപ് അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്. ഒരു ഉടമ്പടിയിലെത്താൻ ഇറാൻ തയ്യാറായില്ലെങ്കിൽ വരും ആഴ്ചകളിൽ ആക്രമണം കടുപ്പിക്കുമെന്നും ഇറാന്റെ ഊർജ്ജ നിലയങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും തകർത്ത് അവരെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കുന്നതിന് വ്യക്തമായ സമയപരിധി നിശ്ചയിക്കാൻ അദ്ദേഹം തയ്യാറാവാത്തത് നിക്ഷേപകർക്കിടയിൽ അനിശ്ചിതത്വം വർദ്ധിപ്പിച്ചു. അമേരിക്കയിൽ പെട്രോൾ വില വർദ്ധിക്കുന്നതിന് കാരണം ഇറാൻ നടത്തുന്ന “ബുദ്ധിശൂന്യമായ ഭീകരാക്രമണങ്ങൾ” ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.എസ് ലക്ഷ്യങ്ങളെ പിന്തുണയ്ക്കാത്ത നാറ്റോയുടെ നിലപാടിനോടുള്ള അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു.
ട്രംപിന്റെ ഭീഷണികൾക്ക് മറുപടിയായി കടുത്ത പ്രസ്താവനകളാണ് ഇറാൻ ഭരണകൂടവും സൈന്യവും നടത്തിയത്. ശത്രുക്കൾ അപമാനിതരായി കീഴടങ്ങുന്നത് വരെ യുദ്ധം തുടരുമെന്ന് സുരക്ഷാ സേനാ വക്താവ് ഇബ്രാഹിം ദുൽഫുഖാരി വ്യക്തമാക്കി. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ അമേരിക്കയെ ഓർമ്മിപ്പിച്ചു. ഇറാനിൽ കരയാക്രമണം നടത്താൻ ശ്രമിച്ചാൽ ശത്രുക്കളിൽ ആരും രക്ഷപ്പെടില്ലെന്ന് ആർമി കമാൻഡർ-ഇൻ-ചീഫ് അമീർ ഹാതമി മുന്നറിയിപ്പ് നൽകി. ഇറാൻ ജനത ഭീഷണിയിലായിരിക്കുമ്പോൾ മറ്റ് രാജ്യങ്ങൾ സുരക്ഷിതമായി ജീവിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം നീളുമെന്ന സൂചനകൾ വന്നതോടെ ആഗോള എണ്ണവില കുതിച്ചുയരുകയും പ്രധാന ഓഹരി വിപണികളെല്ലാം ഇടിയുകയും ചെയ്തു. സംഘർഷം അവസാനിച്ചാൽ മാത്രമേ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് സാധാരണ നിലയിൽ തുറക്കൂ എന്ന ട്രംപിന്റെ പ്രസ്താവന ആഗോള സാമ്പത്തിക രംഗത്ത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.



