തെൽ അവിവ്: ഗാസ യുദ്ധം സ്ഥിരമായി നിർത്താൻ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാഷ്ട്രത്തലവന്മാരും തമ്മിൽ നടന്ന 40 മിനുട്ട് ഫോൺ സംഭാഷണത്തിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും, ഇറാനെ ആക്രമിക്കുക എന്നത് ഇപ്പോൾ അമേരിക്കയുടെ പദ്ധതിയിൽ ഇല്ലെന്നും ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി ഇസ്രായിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ചയാണ് ട്രംപും നെതന്യാഹുവും തമ്മിൽ ടെലിഫോണിൽ സംസാരിച്ചത്. ഗാസ അധിനിവേശം ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്നും താൽക്കാലിക വെടിനിർത്തൽ അല്ല, സ്ഥിരമായുള്ള സൈനിക പിന്മാറ്റമാണ് വേണ്ടതെന്നും ട്രംപ് ആവശ്യപ്പെട്ടു. മിഡിൽ ഈസ്റ്റിലെ യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് മുന്നോട്ടുവച്ച 60 ദിവസ വെടിനിർത്തൽ കൊണ്ട് കാര്യമില്ലെന്നും ട്രംപ് അറിയിച്ചു. ഇസ്രായിലിലെ ചാനൽ 12, കാൻ പബ്ലിക് ബ്രോഡ്കാസ്റ്റർ എന്നിവയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കുന്നതിനായി ഒമാന്റെ മധ്യസ്ഥതയിൽ നടന്നുവരുന്ന ചർച്ച പരാജയപ്പെട്ടാലും ഇറാനെ ആക്രമിക്കുക എന്നത് ഇപ്പോൾ പദ്ധതിയിൽ ഇല്ലെന്ന് ട്രംപ് പറഞ്ഞു. ചർച്ച പരാജയപ്പെടുകയാണെങ്കിൽ ഇസ്രായിലിന് ഇറാനെ ആക്രമിക്കാമോ എന്ന നെതന്യാഹുവിന്റെ ചോദ്യത്തിന് ട്രംപ് വ്യക്തമായ മറുപടി നൽകിയില്ല.