ടെഹ്റാൻ- യുദ്ധഭീതിയിൽ ഗൾഫ് മേഖല. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ വലിയ തോതിലുള്ള സൈനിക ആക്രമണങ്ങൾ ആരംഭിച്ചതോടെ മേഖല യുദ്ധഭീതിയിൽ. ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ “മേജർ കോംബാറ്റ് ഓപ്പറേഷൻസ്” അഥവാ വലിയ സൈനിക നീക്കങ്ങൾ ആരംഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇസ്രായേലും ഇറാനെതിരെ മിസൈൽ ആക്രമണങ്ങൾ നടത്തിയതായി സ്ഥിരീകരിച്ചു. ഈ ആക്രമണങ്ങൾക്ക് മറുപടിയായി, ഇസ്രായേലിന് നേരെ വലിയ തോതിലുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് പ്രഖ്യാപിച്ചു.
ഖത്തറിലെ എല്ലാ താമസക്കാരോടും വീടുകൾക്കുള്ളിലോ സുരക്ഷിതമായ മറ്റ് കെട്ടിടങ്ങൾക്കുള്ളിലോ തന്നെ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സൈനിക താവളങ്ങൾക്കും അനുബന്ധ കേന്ദ്രങ്ങൾക്കും അടുത്തേക്ക് പോകരുതെന്നും ഖത്തർ ഭരണകൂടം അറിയിച്ചു. മൊബൈൽ ഫോണുകൾ വഴി അടിയന്തര ജാഗ്രതാ സന്ദേശം അയച്ചാണ് അധികൃതർ ഈ വിവരം പൗരന്മാരെയും താമസക്കാരെയും അറിയിച്ചിരിക്കുന്നത്.
മധ്യേഷ്യയിലെ എല്ലാ അമേരിക്കൻ, ഇസ്രായേൽ താവളങ്ങളും തങ്ങളുടെ “നിയമാനുസൃതമായ ലക്ഷ്യങ്ങൾ” ആണെന്ന് ഇറാൻ ഔദ്യോഗിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് ശേഷം ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചകൾ ഉണ്ടാകില്ലെന്നും, വരും ദിവസങ്ങളിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്നും ഇറാന്റെ ഉന്നത ഉദ്യോഗസ്ഥൻ അൽ ജസീറയോട് പ്രതികരിച്ചു. ഖത്തറിന് മുകളിൽ വെച്ച് ഒരു ഇറാനിയൻ മിസൈൽ തകർത്തതായും റിപ്പോർട്ടുകളുണ്ട്.
സംഘർഷത്തെത്തുടർന്ന് മേഖലയിലെ വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ലുഫ്താൻസ, കെ.എൽ.എം, വിസ് എയർ തുടങ്ങിയ അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇസ്രായേൽ, ജോർദാൻ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ അടിയന്തരമായി റദ്ദാക്കി. ഇസ്രായേൽ, ഇറാഖ് എന്നീ രാജ്യങ്ങൾ വ്യോമപാത പൂർണ്ണമായും അടച്ചു. ടെൽ അവീവിൽ സൈറണുകൾ മുഴങ്ങിയതിനെത്തുടർന്ന് ആളുകൾ സുരക്ഷിത താവളങ്ങളിലേക്ക് മാറിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബഹ്റൈനും യു.എ.ഇയും സ്വദേശികളോടും വിദേശികളോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇറാനിയൻ ആഭ്യന്തര മന്ത്രാലയം പൗരന്മാരോട് ശാന്തത പാലിക്കാൻ അഭ്യർത്ഥിച്ചു. തങ്ങൾ ആണവായുധങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുന്നില്ലെന്നും, ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ ആവർത്തിച്ചു വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സൗകര്യങ്ങളും സജ്ജമാക്കാൻ ഗവർണർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബഹ്റൈനിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്
ബഹ്റൈനിൽ സ്ഫോടനങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. നേരത്തെ, ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും പൗരന്മാരോട് എത്രയും വേഗം അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വടക്കൻ ഇസ്രായേലിൽ ശക്തമായ സ്ഫോടനങ്ങൾ:
അമേരിക്കയുമായി ചേർന്ന് ഇറാനെതിരെ ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാനിൽ നിന്നുള്ള മിസൈലുകൾ പ്രതിരോധിക്കുന്നതിനിടെ വടക്കൻ ഇസ്രായേലിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായി. ഇറാനിയൻ മിസൈലുകളെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഫോടന ശബ്ദങ്ങൾ കേട്ടത്. നിലവിൽ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇതുവരെയുള്ള പ്രധാന വിവരങ്ങൾ:
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ വിവിധ മന്ത്രാലയങ്ങൾക്കും സൈനിക താവളങ്ങൾക്കും നേരെ മിസൈൽ ആക്രമണമുണ്ടായി.
ടെഹ്‌റാൻ കൂടാതെ കെർമാൻഷാ, ലൊറെസ്താൻ, തബ്രിസ്, ഇസ്ഫഹാൻ, കരാജ് എന്നീ നഗരങ്ങളിലും സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.
ഇറാനിലെ ഭരണകൂടത്തിൽ നിന്നുള്ള ഭീഷണികൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക “മേജർ കോംബാറ്റ് ഓപ്പറേഷൻസ്” ആരംഭിച്ചതായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു.
ഇറാൻ മിസൈലുകൾ വിക്ഷേപിച്ചതിനെത്തുടർന്ന് ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി.
ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പൗരന്മാരോട് സുരക്ഷിത കേന്ദ്രങ്ങൾക്ക് സമീപം തുടരാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഇറാന്റെ സുരക്ഷാ സംവിധാനങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി വ്യോമാക്രമണം നടത്തുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.



