തെൽ അവിവ്– ഗാസയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ അടിയന്തരമായി അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ട്രംപിന് മുൻ രഹസ്യാന്വേഷണ മേധാവികളടക്കം വിരമിച്ച 600 മുതിർന്ന ഉദ്യോഗസ്ഥരുടെ കത്ത്.
ഇസ്രായേൽ പ്രേരിതമായ പട്ടിണി മൂലം ഡസൻ കണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടത് ആഗോളതലത്തിൽ പ്രതിഷേധത്തിന് കാരണമായ സാഹചര്യത്തിൽ, ഗാസയ്ക്കെതിരായ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കണമെന്ന് 600-ലധികം മുൻ ഇസ്രായേലി സുരക്ഷാ മേധാവികൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു.
ഹമാസ് ഇസ്രായേലിന് ഭീഷണിയല്ലാത്തവിധം ദുർബലമായി കഴിഞ്ഞെന്നും ഇസ്രായേലികൾക്ക് വിശ്വാസമുള്ളയാളെന്ന നിലക്ക് യുദ്ധം നിർത്തി ബന്ദികളുടെ മോചനം ഉറപ്പാക്കാനും മഹാദുരിതം അവസാനിപ്പിക്കാനും ഇടപെടണമെന്നാണ് ആവശ്യം. ഗസ്സയിൽ ബന്ദി മോചനത്തിന് സൈനിക നീക്കം കൂടുതൽ ശക്തമാക്കാൻ നെതന്യാഹു ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് കത്ത്. ഗാസ ഒരിക്കലും ഇസ്രായേലിന് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പുവരുത്തും വരെ യുദ്ധം തുടരുമെന്ന പ്രഖ്യാപനവുമായി നെതന്യാഹു അടിയന്തര മന്ത്രിസഭ യോഗം വിളിച്ചിരുന്നു.
മുൻ മൊസാദ് തലവൻ താമിർ പാർഡോ, ഷിൻ ബെത് മേധാവി ആമി അലാലോൺ, മുൻ പ്രധാനമന്ത്രി ഇഹുദ് ബാരക്, മുൻ പ്രതിരോധമന്ത്രി മോഷെ യാലോൺ തുടങ്ങിയവർ ഒപ്പുവെച്ചവരിൽ പെടും. ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെത് മുൻ മേധാവികളായ നദാവ് അർഗാമാൻ, യോറാം കൊഹെൻ, യാകോവ് പെരി, കാർമി ഗിലോൺ, മൂന്ന് മുൻ സൈനിക മേധാവികൾ എന്നിവരും ഇവരിലുണ്ട്. ഹമാസ് പിടിയിലുള്ള ഇസ്രായേൽ ബന്ദികളുടെ സ്ഥിതിയും കത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഏകദേശം രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൽ സമ്മർദ്ദം ചെലുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.