തെഹ്‌റാന്‍ – രണ്ടാഴ്ചയോളമായി പശ്ചിമേഷ്യയെ പ്രത്യേകിച്ചും ലോകത്തെ പൊതുവിലും മുൾമുനയിൽ നിർത്തിയ ഇറാൻ-ഇസ്രായിയിൽ യുദ്ധത്തിന് പരിസമാപ്തിയാകുന്നു. ഇസ്രായിലുമായി ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചു. മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖത്തര്‍ മധ്യസ്ഥതയിലും അമേരിക്കയുടെ നിർദ്ദേശവുമാണ് വെടി നിർത്തലിലേക്ക് നയിച്ചത്.
ഇറാന്‍ നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ട് ഖത്തര്‍ പ്രധാനമന്ത്രിയാണ് യു.എസ് വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് ഇറാന്റെ അംഗീകാരം നേടിയതെന്ന് ഇറാന്‍ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. യു.എസ് വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായില്‍ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീറിനെ അറിയിക്കുകയായിരുന്നെന്നും അതേ നിര്‍ദേശം അംഗീകരിക്കാന്‍ ഇറാനെ പ്രേരിപ്പിക്കുന്നതിന് ഇടപെടാന്‍ അമീറിനോട് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തു.
ഖത്തറിലെ അമേരിക്കയുടെ അല്‍ഉദൈദ് വ്യോമതാവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ട്രംപും അമേരിക്കന്‍ വൈസ് പ്രസിഡന്റും വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന്റെ വിശദാംശങ്ങള്‍ ഖത്തര്‍ അമീറുമായി ചര്‍ച്ച ചെയ്തു. ഇറാനും ഇസ്രായിലും തമ്മിലുള്ള സംഘര്‍ഷം നിയന്ത്രിക്കാനും മേഖല സമഗ്രമായ ഏറ്റുമുട്ടലിലേക്ക് വഴുതിവീഴുന്നത് തടയാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വെടിനിര്‍ത്തലിന് അമേരിക്ക മുന്‍കൈയെടുത്തതെന്ന് വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തില്ലെന്ന് അമേരിക്കയെ അറിയിക്കുകയും ചെയ്തു.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ, മിഡില്‍ ഈസ്റ്റിലേക്കുള്ള യു.എസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാനുമായി നേരിട്ടും അല്ലാതെയും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ശ്രമിച്ചതായും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥ ചര്‍ച്ചകളില്‍ പ്രധാന പങ്ക് വഹിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇസ്രായിലും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞു. ഇരുപക്ഷവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും മേഖലയില്‍ സ്ഥിരത കൈവരിക്കാന്‍ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറക്കാനുമുള്ള തീവ്രമായ അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കിടയിലാണ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്.