ജറുസലം: സഖ്യകക്ഷികളായ യാഥാസ്ഥിതിക ‘ഹരേദി’ പാർട്ടികൾ പിന്തുണ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ബെഞ്ചമിൻ നെതന്യാഹു നയിക്കുന്ന ഇസ്രായിൽ ഗവൺമെന്റ് വൻ പ്രതിസന്ധിയിൽ. വേദപാഠ വിദ്യാർത്ഥികളുടെ നിർബന്ധിത സൈനിക സേവനം സംബന്ധിച്ചുള്ള വിയോജിപ്പാണ് യാഥാസ്ഥിതിക ഹരേദി വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന യുനൈറ്റഡ് തോറ ജൂദായിസം പാർട്ടി (യുടിജെ), ഷാസ് പാർട്ടി എന്നിവയെ പ്രകോപിപ്പിച്ചത്.
ഇതിൽ, ഇസ്രായിൽ പാർലമെന്റായ നെസറ്റ് പിരിച്ചുവിടുന്നതിനുള്ള ബിൽ അവതരിപ്പിക്കാൻ യുടിജെയിലെ ഒരു വിഭാഗം ആത്മീയ നേതൃത്വം തങ്ങളുടെ പ്രതിനിധികൾക്ക് നിർദേശം നൽകി. മറുവിഭാഗം ഈ നീക്കം നേരത്തെ തന്നെ തുടങ്ങിയിരുന്നതായി ടൈംസ് ഓഫ് ഇസ്രായിൽ റിപ്പോർട്ട് ചെയ്തു. അടുത്ത ബുധനാഴ്ച നെസറ്റ് പിരിച്ചുവിടാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ബിൽ സമർപ്പിക്കുമെന്ന് പ്രതിപക്ഷത്തെ യെഷ് അതിദ്, യിസ്രയേൽ ബെയ്തനു എന്നീ പാർട്ടികളും വ്യക്തമാക്കി.
ഇസ്രായിലിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാരും നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കണമെന്നാണ് നിയമം. പുരുഷന്മാർ രണ്ടു വർഷവും എട്ട് മാസവും, സ്ത്രീകൾ രണ്ടു വർഷവുമാണ് സേവനം ചെയ്യേണ്ടത്. എന്നാൽ, ജൂതരുടെ വിശുദ്ധ ഗ്രന്ഥമായ തോറ പഠിക്കുന്ന യഷിവ വിദ്യാർത്ഥികളെ സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് കാലങ്ങളായി ഹരേദികൾ ആവശ്യപ്പെടുന്നതാണ്. നിർബന്ധിത സൈനിക സേവനത്തിനെതിരെ യാഥാസ്ഥിതിക ഹരേദി ജൂതന്മാർ നടത്തിയ പ്രക്ഷോഭങ്ങളെ പൊലീസ് അടിച്ചമർത്തിയിരുന്നു.
തോറ വിദ്യാർത്ഥികളെ നിർബന്ധിത സേവനത്തിൽ നിന്ന് ഒഴിവാക്കുന്ന ബിൽ പാസാക്കാൻ ജൂൺ രണ്ടിലെ ഷവോത്ത് അവധി ദിവസം വരെ യുടിജെയും ഷാസ് പാർട്ടിയും നെതന്യാഹുവിന് സമയം നൽകിയിരുന്നു. പക്ഷേ, ഈ കാലയളവിൽ ഗവൺമെന്റ് ബിൽ അവതരിപ്പിച്ചില്ല. ഗാസയിൽ അധിനിവേശം ശക്തമാക്കിയ സാഹചര്യത്തിൽ ഒരു വിഭാഗത്തിനു മാത്രം ഇളവ് നൽകുന്നത് ആഭ്യന്തര പ്രശ്‌നത്തിന് കാരണമാകും എന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ.
120 അംഗ നെസറ്റിൽ 68 പേരുടെ പിന്തുണയോടെയാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഭരണം നടത്തുന്നത്. ഇപ്പോൾ ഭീഷണി മുഴക്കിയ യുടിജെക്ക് ഏഴ് അംഗങ്ങളാണുള്ളത്. മതവിദ്യാർത്ഥികളെ നിർബന്ധിത സേവനത്തിൽ നിന്ന് ഒഴിവാക്കണമെന്ന നിലപാടുള്ള മറ്റൊരു ഹരേദി യാഥാസ്ഥിതികരായ ഷാസ് പാർട്ടിയും ഭരണമുന്നണിയുടെ ഭാഗമാണ്. 11 സീറ്റുകളുള്ള ഇവർ കൂടി പിന്തുണ പിൻവലിച്ചാൽ നെതന്യാഹു ഭരണകൂടം വീഴും.
പ്രശ്‌ന പരിഹാരത്തിനായി ലിക്കുഡ് പാർട്ടി പ്രതിനിധി യുലി എഡൽസ്റ്റീനും ഹരേദി പ്രതിനിധികളും തമ്മിൽ ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് ഹരേദി ജൂതന്മാരുടെ മതനേതൃത്വം പാർലമെന്റ് അംഗങ്ങൾക്ക് ഗവൺമെന്റ് വിടാൻ നിർദേശം നൽകിയത്.