ബെയ്‌റൂത്ത്– തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ രണ്ടു വ്യോമാക്രമണങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ ലെബനോനില്‍ ഇന്നും ഇസ്രായില്‍ സൈന്യം വ്യോമാക്രമണം തുടര്‍ന്നു. ഇഖ്‌ലിം അല്‍തുഫ മേഖലയിലെ ലുവൈസ ഗ്രാമത്തില്‍ വീട് ലക്ഷ്യമിട്ട് പുലര്‍ച്ചെ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഫര്‍ദജാല്‍-നബത്തിയ റോഡില്‍ കാറിനു നേരെയുണ്ടായ ഇസ്രായിലി ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും ഏജന്‍സി വ്യക്തമാക്കി.
വ്യാഴാഴ്ച അര്‍ധരാത്രിയില്‍ ഷൗക്കിന്‍ ഗ്രാമത്തില്‍ ശത്രു യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഷൗക്കിന്‍ മേയര്‍ ഹുസൈന്‍ അലി അഹ്‌മദ് ഉള്‍പ്പെടെ ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണത്തില്‍ ഏതാനും റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ തകരുകയും റെസിഡന്‍ഷ്യല്‍ പരിസരത്ത് വ്യാപകമായ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തതായി ഏജന്‍സി അറിയിച്ചു.
സൗതര്‍ അല്‍ഷര്‍ഖിയ, സൗതര്‍ അല്‍ഗര്‍ബിയ എന്നീ ഗ്രാമങ്ങളും സൗതറിനും ദെയ്ര്‍ സിറിയാനും ഇടയിലുള്ള നദീതടവും രാത്രിയില്‍ തുടര്‍ച്ചയായി വ്യോമാക്രമണങ്ങള്‍ക്ക് വിധേയമായി. ഹാറൂഫ് ഗ്രാമത്തിലെ അല്‍ഖില്‍അ ഡിസ്ട്രിക്ടില്‍ പുലര്‍ച്ചെ ശത്രു യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തിയതായും ഏജന്‍സി പറഞ്ഞു. അമേരിക്കയിലെ ഇസ്രായില്‍, ലെബനീസ് അംബാസഡര്‍മാര്‍ ചര്‍ച്ച നടത്തിയതിനു ശേഷം ഏപ്രില്‍ പകുതിയോടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഏപ്രില്‍ 23 ന് നീട്ടി. എന്നിട്ടും ഇസ്രായില്‍ സൈന്യവും ഹിസ്ബുല്ലയും പരസ്പരം ആക്രമണം തുടരുന്നു.



