പാരിസ്: പ്രകോപനപരമായ തരത്തിൽ പെരുമാറിയതിനെ തുടർന്ന് പാരിസ് എയർ ഷോയിലെ ഇസ്രായിൽ സ്റ്റാൻഡുകൾ അടച്ചുപൂട്ടി അധികൃതർ. പ്രകോപനപരമായ രീതിയിൽ ആക്രമണ ആയുധങ്ങൾ പ്രദർശിപ്പിച്ചതിനെ തുടർന്ന് ഇസ്രായിൽ പ്രതിരോധ കമ്പനികളായ റഫാൽ, യുവിഷൻ, എൽബിത്ത് സിസ്റ്റംസ്, ഇസ്രായിൽ ഏറോസ്‌പേസ് ഇൻഡസ്ട്രീസ് എന്നിവയുടെ സ്റ്റാൻഡുകളാണ് അടപ്പിച്ചത്. ഇവയ്ക്കു ചുറ്റും കറുത്ത നിറമുള്ള ബാനറുകൾ അധികൃതർ സ്ഥാപിക്കുകയും ചെയ്തു. സംഭവത്തിൽ ഇസ്രായിൽ പ്രതിരോധ മന്ത്രാലയം പ്രതിഷേധമറിയിച്ചു.
പ്രകോപനമുണ്ടാക്കുന്ന ആയുധങ്ങൾ പ്രദർശിപ്പിക്കരുതെന്ന് പാരിസ് എയർ ഷോയിൽ പങ്കെടുക്കുന്ന കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. ആക്രമണ ആയുധങ്ങൾ പ്രദർശിപ്പിക്കരുതെന്ന് ആഴ്ചകൾക്കു മുമ്പുതന്നെ ഇസ്രായിലി കമ്പനികൾക്ക് പ്രത്യേക സന്ദേശമയക്കുകയും ചെയ്തു. എന്നാൽ, ഗാസ വംശഹത്യയിൽ ഉപയോഗിച്ചതടക്കമുള്ള മിസൈലുകളും ആക്രമണ ആയുധങ്ങളും ഇസ്രായിൽ കമ്പനികൾ സ്റ്റാൻഡുകളിൽ പ്രദർശനത്തിനു വെക്കുകയായിരുന്നു. ഇവ നീക്കം ചെയ്യണമെന്ന് സംഘാടകർ ആവശ്യപ്പെട്ടെങ്കിലും ഇസ്രായിൽ പ്രതിനിധികൾ വഴങ്ങിയില്ല. ഇതേത്തുടർന്നാണ് സ്റ്റാൻഡുകൾ പൂട്ടാനും ചുറ്റും കറുത്ത മറ ഉയർത്താനും തീരുമാനിച്ചത്.
രാഷ്ട്രീയ പരിഗണനകൾ വെച്ചാണ് ഫ്രാൻസ് തങ്ങളുടെ സ്റ്റാൻഡുകൾ പൂട്ടിയതെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി. ഫ്രഞ്ച് കമ്പനികളുമായി മത്സരിക്കുന്ന തങ്ങളുടെ യുദ്ധോപകരണങ്ങളുടെ പ്രദർശനം വിലക്കിയത് അപലപനീയമാണെന്ന് പ്രസ്താവനയിൽ പറയുന്നു. അതേസമയം, ആയുധങ്ങൾ നീക്കിയാൽ പ്രദർശനത്തിന് അനുമതി നൽകാമെന്ന് സംഘാടകർ ഇസ്രായിലി കമ്പനികളെ അറിയിച്ചിട്ടുണ്ട്.