വാൻകൂവർ: ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ അൾജീരിയയെ തകർത്ത് സ്വിസർലാൻഡ് പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത ഉറപ്പിച്ചു. കാനഡയിലെ വാൻകൂവറിലുള്ള ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്വിസ് പട വിജയം വരിച്ചത്. ലോകകപ്പ് ചരിത്രത്തിൽ നീണ്ട 88 വർഷങ്ങൾക്ക് ശേഷമാണ് സ്വിസർലാൻഡ് ഒരു നോക്കൗട്ട് ഘട്ട മത്സരത്തിൽ വിജയം നേടുന്നത് എന്ന സവിശേഷതയും ഈ മത്സരത്തിനുണ്ട്. ജയത്തോടെ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറിയ സ്വിറ്റ്‌സർലൻഡിന് ഓസ്‌ട്രേലിയ – ഈജിപ്ത് മത്സരത്തിലെ വിജയികളായിരിക്കും അടുത്ത റൗണ്ടിൽ എതിരാളികളാവുക.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മികച്ച ആക്രമണ ഫുട്ബോളാണ് സ്വിസർലാൻഡ് പുറത്തെടുത്തത്. കളിയുടെ പത്താം മിനിറ്റിൽ തന്നെ ബ്രീൽ എംബോളോയിലൂടെ സ്വിസ് പട മുന്നിലെത്തി. അറ്റാക്കിംഗ് മിഡ്ഫീൽഡർ ജോഹാൻ മൻസാംബിയുടെ ഉജ്ജ്വാളമായ കുതിപ്പിനൊടുവിൽ ആറുവാര ബോക്സിനുള്ളിലേക്ക് നൽകിയ പാസ് എംബോളോ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. തുടർന്ന് രണ്ടാം പകുതി ആരംഭിച്ച് വെറും 48 സെക്കന്റുകൾക്കകം സ്വിറ്റ്‌സർലൻഡ് തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി. അൾജീരിയൻ പ്രതിരോധത്തിന് സംഭവിച്ച പിഴവിൽ നിന്ന് പന്ത് സ്വീകരിച്ച നോട്ടിംഗ്ഹാം ഫോറസ്റ്റ് വിങ്ങർ ഡാൻ എൻഡോയ്, ബോക്സിന്റെ അരികിൽ നിന്ന് തൊടുത്ത മനോഹരമായ ഒരു റൈറ്റ് ഫൂട്ട് ഷോട്ടിലൂടെ പന്ത് ഗോൾവലയുടെ വിദൂര കോണിലേക്ക് എത്തിക്കുകയായിരുന്നു. കോച്ച് യാക്കിന്റെ തന്ത്രങ്ങൾക്ക് കരുത്തുപകരുന്നതായിരുന്നു ഈ രണ്ടാം ഗോൾ.
രണ്ട് ഗോളുകൾക്ക് പിന്നിലായതോടെ അൾജീരിയ മത്സരത്തിലേക്ക് തിരിച്ചടിക്കാൻ ശക്തമായ ശ്രമങ്ങൾ നടത്തിയിരുന്നു. റിയാദ് മഹ്‌റെസ്, അമീൻ ഗൗരി തുടങ്ങിയ പ്രമുഖ താരങ്ങളെ അണിനിരത്തി അവർ സ്വിസ് പ്രതിരോധത്തിൽ സമ്മർദ്ദം ചെലുത്തിയെങ്കിലും ഫിനിഷിംഗിലെ വലിയ പോരായ്മകൾ അവർക്ക് തിരിച്ചടിയായി മാറി. ലഭിച്ച മികച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ പോയത് അൾജീരിയയ്ക്ക് കനത്ത നഷ്ടമുണ്ടാക്കി. കളി അവസാനത്തോടടുത്തതോടെ ഇരു ടീമുകളും നിരവധി സബ്സ്റ്റിറ്റ്യൂഷനുകളിലൂടെ മാറ്റങ്ങൾ വരുത്തിയെങ്കിലും സ്കോർ ബോർഡിൽ മാറ്റമുണ്ടായില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ആധികാരിക വിജയവുമായി സ്വിറ്റ്‌സർലൻഡ് പ്രീ-ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു.



