തെഹ്‌റാന്‍ – ഇസ്രായിലിലെ തന്ത്രപ്രധാന സൈനിക, സുരക്ഷാ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ കൂടുതല്‍ നൂതനമായ മിസൈലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായി ഇറാന്‍ അറിയിച്ചു. സ്റ്റോക്കുകളുടെ കുറവ് കാരണം തങ്ങള്‍ക്കെതിരായ മിസൈല്‍ വിക്ഷേപണങ്ങള്‍ കുറഞ്ഞുവെന്ന ഇസ്രായിലിന്റെ അവകാശവാദം ഇറാന്‍ ഉദ്യോഗസ്ഥന്‍ നിഷേധിച്ചു. ഇറാന്‍ തങ്ങളുടെ മിസൈല്‍ നയം മാറ്റി. ഇസ്രായിലിന് നേരെ തൊടുത്തുവിടുന്ന മിസൈലുകളുടെ എണ്ണത്തിനു പകരം ഗുണനിലവാരം കൂടിയ മിസൈലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായി ഇറാന്‍ ഉദ്യോഗസ്ഥന്‍ സി.എന്‍.എന്നിനോട് പറഞ്ഞു.
അതേസമയം, ഇറാനെതിരെ നീണ്ട ക്യാംപയിൻ നടത്തുമെന്ന് ഇസ്രായിൽ അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിൽ യുഎസ് പങ്കുചേരുമോ ഇല്ലയോ എന്ന കാര്യത്തിൽ ട്രംപ് ഇപ്പോഴും സംശയം പ്രകടിപ്പിക്കുന്നതിനിടെ, നിരവധി ബി-2 സ്റ്റെൽത്ത് ബോംബറുകളും ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളും പസഫിക്കിലേക്ക് അമേരിക്ക മാറ്റിയിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ഇറാനിലേക്ക് ഇസ്രായിൽ ആക്രമണം തുടങ്ങി. ജൂൺ 13 ന് ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനുശേഷം 400 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായും കുറഞ്ഞത് 3,056 പേർക്ക് പരിക്കേറ്റതായും ഇറാൻ പറയുന്നു.
യൂറോപ്യൻ ശക്തികളും ഇറാനും തമ്മിലുള്ള ആണവ ചർച്ചകൾ “ത്വരിതപ്പെടുത്താൻ” താനും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും സമ്മതിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വെളിപ്പെടുത്തി. ഇറാൻ ആണവായുധം നിർമ്മിക്കുന്നുണ്ടെന്നതിന് തെളിവുകളില്ലെന്ന് പ്രസ്താവിച്ചത് തെറ്റാണെന്ന് പറഞ്ഞതിന് തന്റെ ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി ശാസിച്ചു.
ഇസ്രായിലിലെ ലക്ഷ്യങ്ങള്‍ക്കു നേരെ ഞങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ നൂതനവും കൃത്യവുമായ മിസൈലുകള്‍ ഉപയോഗിക്കുന്നു. വലിയ തോതില്‍ മിസൈലുകള്‍ വിക്ഷേപിക്കുന്നതിനു പകരം സെന്‍സിറ്റീവ് സൈനിക, സുരക്ഷാ കേന്ദ്രങ്ങള്‍ക്കെതിരെ ഇറാന്‍ കൂടുതല്‍ നൂതനവും കൃത്യവുമായ മിസൈലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഇറാന്‍ വിക്ഷേപിച്ച മിസൈല്‍ താഡ്, പാട്രിയറ്റ്, ആരോ 3, ആരോ 2, ഡേവിഡ്സ് സ്ലിംഗ്, അമേരിക്കന്‍ അയണ്‍ ഡോം സിസ്റ്റം എന്നിവ എളുപ്പത്തില്‍ തുളച്ചുകയറി മുന്‍കൂട്ടി നിശ്ചയിച്ച ലക്ഷ്യത്തിലെത്തി. വിക്ഷേപിക്കപ്പെടുന്ന മിസൈലുകളുടെ എണ്ണം കുറയുന്നതില്‍ ഇസ്രായില്‍ ആഹ്ലാദിക്കരുത്. പുതിയ ഇറാന്‍ മേധാവിത്വ സന്തുലിതാവസ്ഥക്ക് മുന്നില്‍ മൗനം പാലിക്കുകയും വെറും കാഴ്ചക്കാരായി നില്‍ക്കുകയും ചെയ്യുന്നതാണ് നല്ലത് – ഇറാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതിനിടെ, ഇറാന്‍ നഗരമായ ഖുമിലെ അപ്പാര്‍ട്ട്‌മെന്റിനു നേരെയുണ്ടായ ആക്രമണത്തില്‍ റെവല്യൂനണറി ഗാര്‍ഡിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പറഞ്ഞു. ഖുദ്സ് ഫോഴ്സിന്റെ ഫലസ്തീന്‍ യൂനിറ്റ് കമാന്‍ഡറായ സഈദ് ഇസാദിയാണ് കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സഈദ് ഇസാദിയുടെ വധം റെവല്യൂഷനറി ഗാര്‍ഡ് സ്ഥിരീകരിച്ചിട്ടില്ല. ജൂണ്‍ 13 ന് ഇസ്രായില്‍ ആക്രമണം ആരംഭിച്ച ശേഷം ഇറാനില്‍ കുറഞ്ഞത് 430 പേര്‍ കൊല്ലപ്പെടുകയും 3,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, അമേരിക്ക ഇസ്രായിലിനൊപ്പം യുദ്ധത്തില്‍ ചേരുന്നത് എല്ലാവര്‍ക്കും വളരെ അപകടകരമായിരിക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായ വ്യോമാക്രമണത്തിനിടെ അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് പോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. നയതന്ത്രം മുന്‍കാലങ്ങളില്‍ വിജയിച്ചു, ഇപ്പോഴും നയതന്ത്രത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയും – ഇസ്താംബൂളില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ വിദേശ മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇറാന്‍ വിദേശ മന്ത്രി പറഞ്ഞു.
ഇറാഖിന്റെ വ്യോമാതിര്‍ത്തിയുടെ പരമാധികാരം ലംഘിക്കുന്നതും ഇറാനെതിരായ ഇസ്രായിലിന്റെ ആക്രമണത്തിന് ഇറാഖ് വ്യോമമേഖല ഉപയോഗിക്കുന്നതും നിരാകരിക്കുന്നതായി ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അല്‍സൂദാനി പറഞ്ഞു. ഇറാനെതിരായ ഇസ്രായില്‍ ആക്രമണം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ്. ഇറാനെതിരായ ആക്രമണവും ഗാസയില്‍ അധിനിവേശ സേന നടത്തുന്ന ദൈനംദിന കൂട്ടക്കൊലകളും തടയുന്നതിലും ഗാസയില്‍ ഉപരോധിക്കപ്പെട്ട സിവിലിയന്മാര്‍ക്ക് സഹായം എത്തിക്കുന്നതിലും യു.എന്‍ രക്ഷാ സമിതി അംഗരാജ്യങ്ങള്‍ അടക്കമുള്ള ലോകത്തെ പ്രധാന ശക്തികള്‍ തങ്ങളുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണെന്നും ഇറാഖിലെ ബ്രിട്ടീഷ് അംബാസഡര്‍ ഇര്‍ഫാന്‍ സിദ്ദീഖുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ മുഹമ്മദ് അല്‍സൂദാനി പറഞ്ഞു.
ഇറാന് ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ഉദ്ദേശ്യമില്ലെന്ന് റഷ്യ ഇസ്രായിലിനെ ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ പറഞ്ഞു. ഇറാന്റെ ആണവ പദ്ധതിയെ ചൊല്ലി ഇറാനും ഇസ്രായിലും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തിനിടയില്‍ ആണവോര്‍ജം സമാധാനപരമായി ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശത്തെ പുട്ടിന്‍ പിന്തുണച്ചു. ആണവോര്‍ജം സമാധാനപരമായി ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശത്തെ ഞങ്ങള്‍ പ്രതിരോധിക്കുന്നു. ഈ വിഷയത്തില്‍ റഷ്യയുടെ നിലപാട് മാറിയിട്ടില്ലെന്ന് പുട്ടിന്‍ പറഞ്ഞു.
ഇറാനിയന്‍ നഗരമായ ബൂഷെഹറില്‍ റഷ്യ ആണവ റിയാക്ടര്‍ നിര്‍മിച്ചിട്ടുണ്ട്. അവിടെ മറ്റു രണ്ടു റിയാക്ടറുകള്‍ നിര്‍മിക്കാനുള്ള കരാറുകളില്‍ റഷ്യ ഒപ്പുവെച്ചിട്ടുമുണ്ട്. അപകടകരമായ സുരക്ഷാ സാഹചര്യം ഉണ്ടായിരുന്നിട്ടും ബൂഷെഹര്‍ ആണവ റിയാക്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ ജീവനക്കാരെ അവിടെ നിന്ന് ഒഴിപ്പിക്കുന്നില്ല. ബൂഷെഹര്‍ പ്ലാന്റില്‍ ജോലി ചെയ്യുന്ന റഷ്യക്കാരുടെ എണ്ണം ഏകദേശം 600 ആയി ഉയര്‍ന്നിട്ടുണ്ടെന്നും പുട്ടിന്‍ പറഞ്ഞു.
ഇസ്രായിലുമായുള്ള യുദ്ധത്തിന്റെ എട്ട് ദിവസങ്ങളില്‍ ഇസ്രായിലിനുവേണ്ടി ചാരവൃത്തി നടത്തിയ 22 പേരെ അറസ്റ്റ് ചെയ്തതായി ഖും പ്രവിശ്യ പോലീസ് അറിയിച്ചു. ജൂണ്‍ 13 ന് ഇസ്രായില്‍ ആക്രമണം ആരംഭിച്ച ശേഷം സയണിസ്റ്റ് രാഷ്ട്രത്തിന്റെ ചാര ഏജന്‍സികളുമായി ബന്ധമുണ്ടെന്നും പൊതുജനാഭിപ്രായം തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് 22 പേരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മധ്യ ഇറാന്‍ പ്രവിശ്യയായ ഖുമ്മിലെ പോലീസ് ഇന്റലിജന്‍സ് മേധാവിയെ ഉദ്ധരിച്ച് ഫാര്‍സ് ന്യൂസ് ഏജന്‍സി പറഞ്ഞു. ഇസ്രായില്‍ ചാര ഏജന്‍സിയുമായി ബന്ധമുള്ള ഒമ്പതു ഏജന്റുമാരെ ബൂഷെഹറില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ബൂഷെഹര്‍ പ്രവിശ്യ പോലീസ് മേധാവി ഹൈദര്‍ സൂസനിയെ ഉദ്ധരിച്ച് മെഹര്‍ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.