തെഹ്‌റാൻ: വർഷങ്ങളായി നിലനിൽക്കുന്ന പ്രാദേശിക ഭിന്നതകൾക്ക് വിരാമമിട്ട്, ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾ ശാശ്വത പരിഹാരത്തിലേക്ക് നീങ്ങുന്നതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. മേഖലയിലെ സൈനിക നീക്കങ്ങൾ അയൽരാജ്യങ്ങളിലുണ്ടാക്കിയ ആഘാതങ്ങളിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുവിഭാഗവും നടത്തിയ തീവ്രമായ നയതന്ത്ര ഇടപെടലുകളാണ് ഇപ്പോൾ അനുകൂല ഫലം കണ്ടുതുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അമേരിക്കയുമായുള്ള സമാധാന ചർച്ചകളുടെ പേരിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിക്കും ചർച്ചകൾക്ക് നേതൃത്വം നൽകുന്ന പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫിനും എതിരെ ആഭ്യന്തരമായി ഉയർന്ന കടുത്ത വിമർശനങ്ങളെ പ്രസിഡന്റ് പൂർണ്ണമായി തള്ളിപ്പറഞ്ഞു. രാജ്യത്തിനായി ചർച്ച നടത്തുന്ന നയതന്ത്ര പ്രതിനിധികളെ ‘രാജ്യദ്രോഹികൾ’ എന്ന് മുദ്രകുത്തുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ടെലിവിഷൻ വഴിയും മറ്റും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾ ഭരണകൂടത്തിന്റെ ഔദ്യോഗിക നിലപാടല്ല. രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സമയത്ത് ഇറാന്റെ പരമാധികാരത്തിന് ഏറ്റവും വലിയ ഭീഷണി പുറത്തുനിന്നുള്ള ശത്രുക്കളല്ല, മറിച്ച് ആഭ്യന്തരമായി ഉണ്ടാകുന്ന ചേരിതിരിവുകളാണെന്നും പെസെഷ്‌കിയാൻ മുന്നറിയിപ്പ് നൽകി.
ആഭ്യന്തര പ്രതിസന്ധിയും ഫാർസ് ഏജൻസിയുടെ വിമർശനവും
യുഎസ് ചർച്ചകൾക്കെതിരെ ഇറാന്റെ ഉള്ളിൽ ഇപ്പോഴും പ്രതിഷേധം പുകയുകയാണ്. അമേരിക്കയുമായി ഉണ്ടാക്കിയ പുതിയ ധാരണകൾ ഇറാന്റെ പ്രഖ്യാപിത ആണവ നയങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് കഴിഞ്ഞ ശനിയാഴ്ച തലസ്ഥാനമായ തെഹ്റാനിലും മഷ്ഹദ് നഗരത്തിലും ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു. വിദേശകാര്യ മന്ത്രിക്കെതിരെയും ചർച്ചാ സംഘത്തിനെതിരെയും കടുത്ത മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്.
ഇതിനുപുറമെ, ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി അടുത്ത ബന്ധമുള്ള ഫാർസ് ന്യൂസ് ഏജൻസിയും വിദേശകാര്യമന്ത്രിക്കെതിരെ രംഗത്തുവന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന രീതിയിലാണ് അബ്ബാസ് അറാഖ്ജിയുടെ പ്രസ്താവനകളെന്ന് ഫാർസ് ഏജൻസി കുറ്റപ്പെടുത്തി. ചർച്ചകളുടെ വിശദാംശങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കരുതെന്ന വിദേശകാര്യമന്ത്രിയുടെ ആവശ്യവും, അമേരിക്കയുടെ ചില വാദങ്ങളെ ശക്തമായി പ്രതിരോധിക്കാൻ ചർച്ചാ സംഘത്തിന് കഴിയാത്തതും ഭരണകൂടത്തിനുള്ളിലെ ഭിന്നതയാണ് വ്യക്തമാക്കുന്നതെന്ന് മാധ്യമങ്ങൾ വിലയിരുത്തുന്നു.



