തെല്‍അവീവ് – ആണവ കേന്ദ്രങ്ങളും റെവല്യൂഷണറി ഗാര്‍ഡ് മേധാവികളും ഉള്‍പ്പെടെയുള്ള സുപ്രധാന ലക്ഷ്യങ്ങള്‍ ഉന്നം വെച്ച് ഇറാനെതിരെ നടത്തിയ ആക്രമണത്തിന് മുമ്പ് തന്ത്രപരമായ വഞ്ചനാ രീതികളാണ് ഇസ്രായിൽ നടപ്പാക്കിയതെന്ന് വിവരം. ഇസ്രായിലി വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇറാനെതിരായ ആക്രമണത്തെ ചൊല്ലി ഇസ്രായിലും അമേരിക്കയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചും ആക്രമണത്തിന് ഉദ്ദേശ്യമില്ലെന്ന നിലക്കുള്ള പ്രസ്താവനകളും അവലംബിച്ചാണ് ദിവസങ്ങളോളം നീണ്ടുനിന്ന പദ്ധതി നടപ്പാക്കിയതെന്ന് ഇസ്രായിലി വൃത്തങ്ങള്‍ പറഞ്ഞു. ആസൂത്രണത്തില്‍ ഏറ്റവും വിശ്വസ്തരായ ഇസ്രായിലി ഉദ്യോഗസ്ഥരെ മാത്രമാണ് പങ്കെടുപ്പിച്ചത്. ഇസ്രായിലിലെയും ഇറാനിലെയും പൊതുജനാഭിപ്രായം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രദ്ധാപൂര്‍വ്വം തയാറാക്കിയ മാധ്യമ സന്ദേശങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു.
വാരാന്ത്യ അവധി ചെലവഴിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തര ഇസ്രായിലിലേക്ക് യാത്ര പോയെന്നും മൊസാദ് മേധാവി വാഷിംഗ്ടണിലേക്ക് പോയെന്നുമുള്ള വ്യാജ വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇറാനെതിരായ സൈനിക ഓപ്പറേഷനുള്ള തന്ത്രപരമായ ശ്രദ്ധതിരിക്കലിന്റെ ഭാഗമായിരുന്നു ഇവയെന്ന് പിന്നീട് വ്യക്തമായി.
അതേസമയം, ലോകമെമ്പാടുമുള്ള ഇസ്രായില്‍ എംബസികളും കോണ്‍സുലേറ്റുകളും അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായി ഇസ്രായില്‍ വിദേശ മന്ത്രാലയം അറിയിച്ചു. ഭീഷണി വര്‍ധിച്ചതിനാല്‍ വിദേശത്തുള്ള ഇസ്രായിലികള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഇസ്രായിലി ദേശീയ സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിദേശത്തുള്ള ഇസ്രായിലികള്‍ തങ്ങളുടെ പൗരത്വം വെളിപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഇസ്രായിലി ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ ജൂത, ഇസ്രായിലി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഇസ്രായിലുമായോ ജൂതമതവുമായോ ബന്ധപ്പെട്ട വലിയ പരിപാടികളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു. തങ്ങളുടെ സ്ഥലമോ യാത്രാ പദ്ധതികളോ തിരിച്ചറിയാന്‍ കഴിയുന്ന വിശദാംശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്നും തങ്ങളുടെ പൗരന്മാരോട് ഇസ്രായിലി ദേശീയ സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ആക്രമണങ്ങള്‍ക്ക് മുമ്പ് മൊസാദ് കമാന്‍ഡോ യൂനിറ്റുകള്‍ ഇറാനില്‍ രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി ഇസ്രായിലി സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇറാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപം മൊസാദ് ഏജന്റുമാര്‍ നൂതനവും ഉയര്‍ന്ന കൃത്യതയുള്ളതുമായ സാങ്കേതിക സംവിധാനങ്ങള്‍ സ്ഥാപിച്ചു. ഈ സംവിധാനങ്ങള്‍ ആക്രമണങ്ങള്‍ നടപ്പാക്കാന്‍ സഹായിക്കുകയും കൃത്യമായ ലക്ഷ്യമിടല്‍ സാധ്യമാക്കുകയും ചെയ്തു. ഓപ്പറേഷന് വളരെ മുമ്പുതന്നെ ഇറാനിലേക്ക് കടത്തിക്കൊണ്ടുവന്ന സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാനായി മൊസാദ് ഇറാനില്‍ പ്രത്യേക താവളം സ്ഥാപിച്ചിരുന്നതായി ഇസ്രായിലി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായിലി പത്രമായ ഹാരെറ്റ്സ് പറഞ്ഞു.
മൊസാദ് ഇറാനില്‍ സൂയിസൈഡ് ഡ്രോണുകള്‍ക്കുള്ള ക്യാമ്പ് സ്ഥാപിച്ചിരുന്നുവെന്നും അവ ആക്രമണത്തില്‍ ഉപയോഗിച്ചതായും ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേക ആയുധങ്ങളുമായി മൊസാദ് ഏജന്റുമാര്‍ ഇറാനില്‍ നുഴഞ്ഞുകയറി വിവിധ സ്ഥലങ്ങളില്‍ ഈ ആയുധങ്ങള്‍ വിന്യസിച്ചു. തുടര്‍ന്ന് കൃത്യതയോടെയും കാര്യക്ഷമതയോടെയും നിര്‍ദിഷ്ട ലക്ഷ്യങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാനില്‍ മൊസാദ് ഏജന്റുമാര്‍ ആക്രമണാത്മക ആയുധ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇസ്രായിലി മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു.