വാഷിംഗ്ടണ്‍ – ഇറാന്‍ ഇതുവരെ വലിയ വില നല്‍കിയിട്ടില്ലെന്നും മോശമായി പെരുമാറിയാല്‍ വീണ്ടും ആക്രമിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള കരാറിന്റെ രൂപരേഖയെ കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ കൃത്യമായ കരാറിനായി കാത്തിരിക്കുകയാണ്. മോശമായി പെരുമാറിയാല്‍ ഇറാനെതിരെ ആക്രമണം പുനരാരംഭിക്കാനുള്ള ഓപ്ഷന്‍ പരിഗണനയിലാണ്. കരാറിന്റെ ആശയത്തെ കുറിച്ച് അവര്‍ എന്നോട് പറഞ്ഞു. അവര്‍ ഇപ്പോള്‍ എനിക്ക് കൃത്യമായ കരാര്‍ തരുമെന്ന് ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ മിയാമിയിലേക്ക് പോകുന്നതിനുമുമ്പ് ഇറാന്‍ നിര്‍ദ്ദേശത്തെ കുറിച്ച ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.
ഇറാന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമാണെന്ന് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഇറാന്‍ ഇതുവരെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ വില നല്‍കിയിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. ആണവായുധം കൈവശം വെക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ട്രംപ് ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. എനിക്ക് അത് പറയാന്‍ താല്‍പ്പര്യമില്ല. ഒരു റിപ്പോര്‍ട്ടറോട് എനിക്ക് അത് പറയാന്‍ കഴിയില്ല. അവര്‍ മോശമായി പെരുമാറുകയാണെങ്കില്‍, അവര്‍ എന്തെങ്കിലും മോശമായി ചെയ്താല്‍, നമുക്ക് നോക്കാം. പക്ഷേ അത് ഒരു സാധ്യതയാണെന്ന് ഇറാനെതിരെ വീണ്ടും ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ച് ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
അമേരിക്ക സമീപനം മാറ്റിയാല്‍ ഇറാന്‍ നയതന്ത്രത്തിന് തയ്യാറാണെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ആണവ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുമ്പ് ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്ന നിര്‍ദ്ദേശം ഇറാന്‍ മുന്നോട്ടുവെച്ചതായി റോയിട്ടേഴ്സും മറ്റ് മാധ്യമങ്ങളും കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഈ പുതിയ സമയക്രമം ഇടനിലക്കാര്‍ വഴി അമേരിക്കക്ക് കൈമാറിയ ഔപചാരിക നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചു.



