തെഹ്‌റാൻ: ചർച്ചകളിലേക്ക് മടങ്ങാനും അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുമുള്ള ഇറാന്റെ വ്യവസ്ഥകൾ മധ്യസ്ഥരായ ഖത്തർ വഴി അമേരിക്കയെ അറിയിച്ചതായി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റെസായി വ്യക്തമാക്കി. ഇക്കാര്യത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അൽജസീറയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് യു.എസ് പിന്മാറിയതോടെയാണ് തന്ത്രം മാറ്റാൻ ഇറാൻ തീരുമാനിച്ചത്.
- എല്ലാ മുന്നണികളിലും യുദ്ധം അവസാനിപ്പിക്കുക.
- മരവിപ്പിച്ച ഇറാൻ ആസ്തികൾ വിട്ടുനൽകുക.
- നാവിക ഉപരോധം പൂർണ്ണമായി നീക്കുക.
എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച പ്രധാന വ്യവസ്ഥകൾ. ഖത്തർ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ഇറാൻ കൂടിയാലോചനകൾ തുടരുകയാണ്. ഇറാന്റെ വ്യവസ്ഥകൾ അംഗീകരിക്കുന്നതാണ് അമേരിക്കയ്ക്കും ഗുണകരമെന്ന് റെസായി കൂട്ടിച്ചേർത്തു.
യു.എസ് യുദ്ധച്ചെലവ് കുതിച്ചുയരുന്നു
അതേസമയം, സെപ്റ്റംബർ 3 വരെയുള്ള കണക്കുകൾ പ്രകാരം ഇറാനെതിരായ യു.എസിന്റെ യുദ്ധച്ചെലവ് 4,360 കോടി ഡോളറായി ഉയർന്നതായി യു.എസ് സെൻട്രൽ കമാൻഡ് കോൺഗ്രസ് അംഗങ്ങളെ അറിയിച്ചു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
യുദ്ധക്കപ്പലുകൾ, വിമാനങ്ങൾ, സൈനിക താവളങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ്, ഉപകരണങ്ങളുടെ നഷ്ടം, സൈനികർക്കുള്ള വൈദ്യസഹായം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രതിമാസം ഏകദേശം 3 ബില്യൺ ഡോളർ എന്ന തോതിലാണ് ചെലവ് വർധിക്കുന്നത്.
വൻ തുക ആയുധങ്ങൾക്ക്
മൊത്തം യുദ്ധച്ചെലവിന്റെ പകുതിയിലധികവും യുദ്ധോപകരണങ്ങൾക്കായാണ് ചെലവഴിച്ചത്. ഇതിൽ ഒരു മാസത്തിനിടെ മാത്രം ആയുധങ്ങൾക്കായുള്ള ചെലവ് 600 കോടി ഡോളറിലധികം വർധിച്ചു. ‘പാട്രിയറ്റ്’, ‘താഡ്’ വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകളാണ് ഏറ്റവും ചെലവേറിയത്.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ മിഡിൽ ഈസ്റ്റിലെ യു.എസ് താവളങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.
പ്രതിസന്ധിയിൽ ട്രംപ് ഭരണകൂടം
യുദ്ധത്തിൽ ഇതുവരെ 18 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും 830-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യു.എസ് പ്രതിരോധ വകുപ്പ് അറിയിച്ചു.
യുദ്ധം മൂലം വർധിച്ചുവരുന്ന സാമ്പത്തിക ബാധ്യത യു.എസ് ഭരണകൂടത്തിന് വലിയ തലവേദനയായിട്ടുണ്ട്. റെക്കോർഡ് തുകയായ 1.5 ട്രില്യൺ ഡോളറിന്റെ പ്രതിരോധ ബജറ്റ് പാസാക്കാനുള്ള ശ്രമത്തിലാണ് ട്രംപ് ഭരണകൂടം. ഇതിനു പുറമെ, ഇറാൻ യുദ്ധമടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്കായി 950 കോടി ഡോളറിന്റെ പ്രത്യേക പാക്കേജ് അംഗീകരിക്കാനും കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുദ്ധം ആഗോള ഊർജ്ജ, ഓഹരി വിപണികളെയും എണ്ണവിലയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.







