ടെൽഅവീവ്- ആണവ കേന്ദ്രങ്ങൾക്കും സൈനിക മേധാവികൾക്കും നേരെയുള്ള മാരകമായ ഇസ്രായേലി ആക്രമണങ്ങൾക്ക് പ്രതികാരമായി ഇറാൻ തൊടുത്തുവിട്ട ദീർഘദൂര മിസൈലുകൾ ഇസ്രായേലിലുടനീളം പതിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായിലിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ നാൽപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ഇറാനിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെടുകയും 320-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായിൽ നഗരമായ ടെൽ അവീവിൽ മിസൈൽ പതിച്ചതായി ഇസ്രായിൽ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇസ്രായിലിനെ ലക്ഷ്യമാക്കി വൻ തോതിൽ മിസൈൽ വിക്ഷേപിച്ചതായും ഇറാനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് പുതിയ മിസൈൽ വിക്ഷേപണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അഭയം തേടാൻ ഇസ്രായേൽ സൈന്യം ശനിയാഴ്ച ഇസ്രായേലികളോട് ആഹ്വാനം ചെയ്തു.
ഇറാൻ തിരിച്ചടി തുടർന്നതോടെ സുരക്ഷിത സ്ഥലത്തേക്ക് മാറാൻ ഇസ്രായിൽ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. ഇസ്രായിലുടനീളം നിരവധി സ്ഥലങ്ങളിൽ സൈറൺ മുഴങ്ങുകയും ചെയ്തു. മാധ്യമ പ്രവർത്തകരോടും സുരക്ഷിത താവളങ്ങളിൽ അഭയം തേടാൻ ഇസ്രായിൽ ഭരണകൂടം ആവശ്യപ്പെട്ടു. ടെൽ അവീവിലും ജറുസലേമിലും നിരവധി സ്ഫോടനങ്ങൾ നടന്നതായി രാജ്യാന്തര വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കക്ക് പങ്കില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കുന്നതിനെതിരെ ഇറാന് മുന്നറിയിപ്പും നൽകി.