സൻആ- യെമനിലെ നിർണായകമായ ചെങ്കടൽ നഗരമായ മോഖ ഹൂത്തികൾ പിടിച്ചെടുത്തു. ഇതിലൂടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതകളിലൊന്നായ ബാബ് അൽമന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഹൂത്തികൾ വർധിപ്പിച്ചു. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരിനു കീഴിലെ സേന പിൻവാങ്ങിയതിനെ തുടർന്ന് ഇറാൻ പിന്തുണയുള്ള ഹൂത്തികൾ വ്യാഴാഴ്ച മോഖ പിടിച്ചെടുക്കുകയായിരുന്നെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. നഗരം ഹൂത്തികൾ പിടിച്ചെടുത്തതായി മൂന്ന് യെമൻ സർക്കാർ വൃത്തങ്ങളും റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. യെമൻ സർക്കാർ പോരാട്ടം നടത്താൻ ശ്രമിച്ചു. അവർ കൂടുതൽ സൈന്യത്തെ വിളിച്ചു. എന്നാൽ ഹൂത്തികളുടെ അമിതമായ സൈനിക സമ്മർദ്ദം ഒടുവിൽ തുറമുഖവും നഗരവും അവർ ഏറ്റെടുക്കുന്നതിലേക്ക് നയിക്കുകയായിരുന്നു. തന്ത്രപ്രധാനമായ ഹൈസ് ജില്ലയും ഹൂത്തികൾ പിടിച്ചെടുത്തു. മോഖ ഹൂത്തികൾ പിടിച്ചെടക്കിയതിനെ കുറിച്ച് യെമൻ സർക്കാർ സേന ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
കഴിഞ്ഞ 10 ദിവസമായി, മോഖ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഹൂത്തികൾ തഇസിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് മുന്നേറാൻ ശ്രമിക്കുകയായിരുന്നു. യെമന്റെ ചെങ്കടൽ തീരം മുഴുവൻ പിടിച്ചെടുക്കാൻ ശ്രമിച്ച് ബാബ് അൽമന്ദബ് കടലിടുക്കിന് സമീപം സ്ഥിതിചെയ്യുന്ന മറ്റ് തീരദേശ നഗരങ്ങളുടെയും പൂർണ്ണ നിയന്ത്രണം ഹൂത്തികൾ ഏറെക്കുറെ സ്വന്തമാക്കാറായിരിക്കുന്നു.
യെമനിൽ നിന്ന് ഹൂത്തികൾ വിട്ട മിസൈൽ ഇസ്രായേൽ സൈന്യം തകർത്തു
മോഖ തുറമുഖത്തിന്റെ നിയന്ത്രണത്തിലൂടെ ബാബ് അൽമന്ദബ് കടലിടുക്കും ഹൂത്തികൾ നിയന്ത്രിക്കുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു. ബാബ് അൽമന്ദബ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വ്യാപാരം നിരീക്ഷിക്കാനുള്ള കണ്ണും കാതും സമ്മർദ്ദവും ഇത് ഹൂത്തികൾക്ക് നൽകുന്നു. ആഗോള വ്യാപാരത്തിന്റെ 10 ശതമാനം മുതൽ 12 ശതമാനം വരെ ബാബ് അൽമന്ദബ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.
മോഖ ഹൂത്തികൾ പിടിച്ചെടുത്തത് പ്രധാന സംഭവവികാസമാണെന്ന് പ്രതിരോധ വിശകലന വിദഗ്ധനായ വോൾഫ്ഗാങ് പുഷ്തായ് പറഞ്ഞു. ഇത് തഇസിലേക്കുള്ള വഴി വിച്ഛേദിക്കാൻ യെമൻ വിമതരെ പ്രാപ്തരാക്കുന്നു. ഇത് സർക്കാരിനെതിരായ വളരെ പ്രധാനപ്പെട്ട പ്രഹരമാണ്. ചെങ്കടലിലെ യെമന്റെ തീരം മുഴുവനായും ബാബ് അൽമന്ദബ് കടലിടുക്കും നിയന്ത്രിക്കാനും ഇത് ഹൂത്തികളെ പ്രാപ്തരാക്കുന്നു. ഹോർമുസ് കടലിടുക്കിന് ഏകദേശം 50 കിലോമീറ്റർ (30 മൈൽ) വീതിയുണ്ട്. എന്നാൽ ബാബ് അൽമന്ദബ് കടലിടുക്കിന് ഏകദേശം 20 കിലോമീറ്റർ (12 മൈൽ) വീതി മാത്രമാണുള്ളത്. അതിനർഥം അവർക്ക് പീരങ്കികൾ ഉപയോഗിച്ച് ബാബ് അൽമന്ദബ് കടലിടുക്ക് നിയന്ത്രിക്കാൻ കഴിയും എന്നാണ്. കപ്പലുകളെ ആക്രമിക്കാൻ അവർക്ക് മിസൈലുകളോ ഡ്രോണുകളോ ഉപയോഗിക്കേണ്ടതില്ല. ഇത് തീർച്ചയായും സൗദി അറേബ്യയുടെ ഷിപ്പിംഗിനും അന്താരാഷ്ട്ര ഷിപ്പിംഗിനും വലിയ തിരിച്ചടിയാകും – പുഷ്തായ് പറഞ്ഞു.
ഇറാനിൽ നിന്ന് ഹൂത്തികൾക്ക് അയച്ച 750 ടൺ ആയുധശേഖരം യെമൻ സൈന്യം പിടികൂടി
ഏകദേശം അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഇറാൻ യെമനിൽ യുദ്ധം വീണ്ടും ജ്വലിപ്പിക്കുകയും ചെങ്കടൽ ഷിപ്പിംഗ് റൂട്ടുകളിൽ പിടി മുറുക്കാൻ ഹൂത്തികളെ ഉപയോഗിക്കുകയും ചെയ്യുന്നതായി ഖത്തറിലെ യെമൻ അംബാസഡർ റാജിഹ് ബാദി ആരോപിച്ചു. ഇറാനും ഹൂത്തികളും തമ്മിലുള്ള ബന്ധം രഹസ്യമല്ല. ലെബനോനിലെ ഹിസ്ബുല്ലക്കും ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിനും ഒപ്പം ഇറാന്റെ പ്രധാന പ്രാദേശിക പ്രോക്സികളിലൊന്നാണ് ഹൂത്തി ഗ്രൂപ്പ്. ഇറാൻ അതിന്റെ ശേഷിക്കുന്ന ചട്ടുകം ആയി ഹൂത്തികളെ ഉപയോഗിക്കുന്നു. ഏകദേശം അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം യെമിൽ യുദ്ധം വീണ്ടും ജ്വലിപ്പിക്കാൻ ഇറാൻ ഹൂത്തികളെ സഹായിച്ചു. അറേബ്യൻ ഉൾക്കടലിലെ ഹോർമുസ് കടലിടുക്കിലും ചെങ്കടലിലെ ബാബ് അൽമന്ദബ് കടലിടുക്കിലും ഇറാനുള്ള പിടി ഏതൊരു ആണവായുധ ശേഖരത്തേക്കാളും ശക്തമായിരിക്കുമെന്ന് റാജിഹ് ബാദി പറഞ്ഞു. ഇറാന് ഹൂത്തികളിൽ വലിയ സ്വാധീനമുണ്ട്. അവർ ഇറാന്റെ പ്രോക്സികൾ മാത്രമല്ല. അവർ സ്വന്തം നിലക്കും യുദ്ധം നടത്തുകയാണെന്ന് പുഷ്തായ് പറഞ്ഞു.
സൗദി പിന്തുണയുള്ള യെമൻ സർക്കാരിനെതിരായ ഹൂത്തികളുടെ ആക്രമണത്തിന്റെ ഭാഗമായി, സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ അവർ ആക്രമണം നടത്തിയിട്ടുണ്ട്. തഇസ്, ഹുദൈദ, അൽജൗഫ്, മാരിബ് എന്നീ ഗവർണറേറ്റുകളിൽ സൗദി സൈന്യം 40 തവണ കൂടി വ്യോമാക്രമണം നടത്തിയതായി ഹൂത്തികൾക്കു കീഴിലെ വാർത്താ ഏജൻസിയായ സബ വ്യാഴാഴ്ച പറഞ്ഞു.
തെക്കൻ യെമനിലെ ഹൂത്തികളുടെ ദ്രുതഗതിയിലുള്ള മുന്നേറ്റം ആശങ്കാജനകമാണെന്നും നിരാശാജനകമാണെന്നും പക്ഷേ അമിതമായി ആശ്ചര്യകരമല്ലെന്നും സൗദി വിദേശ നയ വിശകലന വിദഗ്ധൻ അബ്ദുൽ അസീസ് അൽഗാശിയാൻ വിശേഷിപ്പിച്ചു. മോഖയുടെ നിയന്ത്രണം ഏറ്റെടുത്തത് ഹൂത്തികളുടെ ശക്തി കൊണ്ടല്ല, മറിച്ച് ഹൂത്തി വിരുദ്ധ സേനയുടെ പരാജയമായിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഹൂത്തികളെ നിയന്ത്രിക്കാൻ പാകിസ്ഥാൻ ഇറാന് മുന്നറിയിപ്പ് നൽകി. സൗദി അറേബ്യക്കെതിരായ ഹൂത്തികളുടെ ആക്രമണം തുടർന്നാൽ സൗദി അറേബ്യയും തുർക്കിയും പാകിസ്ഥാനും ഒപ്പുവെച്ച സംയുക്ത പ്രതിരോധ കരാർ പ്രവർത്തനക്ഷമമാകുമെന്ന് പാകിസ്ഥാൻ പറഞ്ഞു. കഴിഞ്ഞ മാസം മൂന്ന് രാജ്യങ്ങളും മക്ക പ്രതിരോധ സഖ്യം എന്ന പേരിൽ പുതിയ പരസ്പര പ്രതിരോധ കരാറിന് അന്തിമരൂപം നൽകി.







