അൾജിയേഴ്സ്- തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതായി ആരോപിച്ച് യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി അൾജീരിയൻ വിദേശ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ബന്ധം നിലനിർത്താനുള്ള എല്ലാ മാർഗങ്ങളും ഉപയോഗിച്ചതിന് ശേഷമാണ് അൾജീരിയൻ സർക്കാർ ഈ തീരുമാനമെടുത്തതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യു.എ.ഇ അംബാസഡറെ വിദേശ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിപ്പിച്ച് തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. തീരുമാനം പാലിക്കാൻ 48 മണിക്കൂർ സമയം നൽകിയിട്ടുണ്ട്.
മന്ത്രാലയത്തിന്റെ പ്രസ്താവനക്ക് മുമ്പായി തീരുമാനം ആദ്യം സംപ്രേഷണം ചെയ്തത് അൾജീരിയൻ സ്റ്റേറ്റ് ടെലിവിഷനാണ്. യു.എ.ഇയുടെ വർധിച്ചുവരുന്ന പ്രകോപനപരവും ശത്രുതാപരമായതുമായ പ്രവർത്തനങ്ങളാണ് നയതന്ത്രബന്ധം വിച്ഛേദിക്കാൻ പ്രേരിപ്പിച്ചതെന്ന് വിദേശ മന്ത്രാലയം പറഞ്ഞു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും യു.എ.ഇ ഈ നടപടികൾ തുടർന്നു. ഇത് ഇപ്പോൾ അംഗീകരിക്കാൻ കഴിയാത്ത ഘട്ടത്തിൽ എത്തിയിരിക്കുന്നതായും അൾജീരിയൻ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
യു.എ.ഇയിൽ ഇനി 52 രാജ്യക്കാർക്ക് സ്വന്തം ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാം
കഴിഞ്ഞ ഒരു വർഷമായി ഇരു രാജ്യങ്ങൾക്കുമിടയിൽ പരസ്യമായി വർധിച്ചുവരുന്ന പിരിമുറുക്കത്തിന്റെ പരിസമാപ്തിയാണ് നയതന്ത്രബന്ധം വിച്ഛേദിക്കാനുള്ള അൾജീരിയയുടെ തീരുമാനം. ഒരു രാജ്യം ഒഴികെ ഗൾഫ് രാജ്യങ്ങളുമായുള്ള അൾജീരിയയുടെ ബന്ധം സാഹോദര്യം നിറഞ്ഞതാണെന്ന് 2025 ജൂലൈയിൽ അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മജീദ് തബ്ബൂൻ പ്രസ്താവിച്ചു. ആ രാജ്യത്തെ പ്രസിഡന്റ് പേരെടുത്തു പറഞ്ഞില്ല. ഈ രാജ്യം അൾജീരിയയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് പ്രസിഡന്റ് ആരോപിച്ചു. 2013ൽ യു.എ.ഇയുമായി ഒപ്പുവെച്ച വ്യോമയാന കരാർ റദ്ദാക്കാനുള്ള നടപടിക്രമങ്ങൾ 2026 ഫെബ്രുവരിയിൽ അൾജീരിയ ആരംഭിച്ചു. ഇക്കാര്യം യു.എ.ഇ അധികൃതരെയും അന്താരാഷ്ട്ര വ്യോമയാന സംഘടനകളെയും അറിയിച്ചിരുന്നു. യു.എ.ഇ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അൾജീരിയൻ മാധ്യമങ്ങൾ യു.എ.ഇക്കെതിരെ ആവർത്തിച്ച് പ്രചാരണങ്ങൾ നടത്തി. സമാനമായ ശത്രുതാപരമായ പ്രവൃത്തികൾ ചൂണ്ടിക്കാട്ടി അൾജീരിയ 2021 ഓഗസ്റ്റിൽ മൊറോക്കോയുമായുള്ള നയതന്ത്ര ബന്ധവും വിച്ഛേദിച്ചിരുന്നു.
രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൈകാര്യം ചെയ്യുന്നത് കടങ്കഥകളിലൂടെയും കോഡഡ് സന്ദേശങ്ങളിലൂടെയുമല്ല, യുക്തി, ആശയവിനിമയം, വ്യക്തമായ താൽപ്പര്യങ്ങൾ എന്നിവയിലൂടെയാണെന്ന്, യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള അൾജീരിയയുടെ തീരുമാനത്തെ കുറിച്ച് പ്രതികരിച്ച് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവായ അൻവർ ഗർഗാഷ് പറഞ്ഞു. ആഭ്യന്തര സംഘർഷങ്ങൾക്കോ, താൽപ്പര്യങ്ങൾ വ്യക്തമാക്കാനും മുൻഗണനകൾ നിർവചിക്കാനുമുള്ള കഴിവില്ലായ്മക്കോ ഉഭയകക്ഷിബന്ധങ്ങളെ ബന്ദിയാക്കാൻ കഴിയില്ല. അവ്യക്തത നയമല്ല, ഒച്ചപ്പാടിന് കാഴ്ചപ്പാടിന്റെ അഭാവം നികത്താൻ കഴിയില്ല. വ്യക്തമായ നിലപാടുകളെയും താൽപ്പര്യങ്ങളുടെയും അഭിപ്രായവ്യത്യാസങ്ങളുടെയും സമർഥമായ മാനേജ്മെന്റിനെയും അടിസ്ഥാനമാക്കിയുള്ളതാണ് വിജയകരമായ നയതന്ത്രം. അതൊഴികെയുള്ളതെല്ലാം കാഴ്ചപ്പാടിലും മാനേജ്മെന്റിലുമുള്ള പോരായ്മയുടെ പ്രകടനം മാത്രമാണ്- എക്സിലെ അക്കൗണ്ടിൽ അൻവർ ഗർഗാഷ് കൂട്ടിച്ചേർത്തു.







