സന്‍ആ: ഇറാന്റെ സഹകരണത്തോടെ ഇസ്രായിലിനെതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂത്തി വിമതർ അറിയിച്ചു. ഇറാനുമായി ചേർന്ന് ഇസ്രായിലിനെതിരെ ആക്രമണം നടത്തിയതായി ഹൂത്തികൾ ആദ്യമായി പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മധ്യ ഇസ്രായിലിലെ ജാഫയിൽ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് സുപ്രധാന ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഹൂത്തി സൈനിക വക്താവ് യഹ്‌യ സരീഅ് വ്യക്തമാക്കി.
ഗാസയിൽ ഇസ്രായിൽ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ഫലസ്തീനെയും ഇറാനെയും പിന്തുണയ്ക്കുന്നതിനും, ഭക്ഷണവും വെള്ളവും മുടക്കി ഗാസയിലെ ജനങ്ങളെ ലക്ഷ്യമിടുന്ന ഇസ്രായിലിന്റെ കുറ്റകൃത്യങ്ങൾക്ക് മറുപടിയായുമാണ് ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ സൈന്യവും റവല്യൂഷനറി ഗാർഡും ഇസ്രായിലിനെതിരെ നടത്തിയ ആക്രമണങ്ങളുമായി ഏകോപിപ്പിച്ചാണ് ഹൂത്തികളുടെ ആക്രമണമെന്നും യഹ്‌യ സരീഅ് കൂട്ടിച്ചേർത്തു.
അതേസമയം, ഗാസയിൽ ശനിയാഴ്ച ഇസ്രായിൽ നടത്തിയ ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഭൂരിഭാഗവും റിലീഫ് വസ്തുക്കൾക്കായി കാത്തിരിക്കവെയാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. മധ്യ ഗാസയിലെ നെറ്റ്‌സാരിം ജംഗ്ഷന് സമീപം റിലീഫ് വിതരണത്തിനായി കാത്തിരുന്നവർക്ക് നേരെ ഇസ്രായിൽ സൈന്യം വെടിയുതിർത്തതിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിൽ റിലീഫ് വസ്തുക്കൾ സ്വീകരിക്കാൻ കാത്തിരുന്നവർക്ക് നേരെയും വെടിവെപ്പുണ്ടായി, ഇതിൽ നിരവധി പേർക്ക് പരിക്കേറ്റു. ഖാൻ യൂനിസിന് വടക്കുള്ള ഹമദ് റെസിഡൻഷ്യൽ സിറ്റിയിൽ വ്യോമാക്രമണവും നടന്നതായി വാർത്താ ഏജൻസി വ്യക്തമാക്കി.
ആഴ്ചകളായി ഇസ്രായിൽ സൈന്യം റഫയിലും മധ്യ ഗാസയിലും റിലീഫ് വിതരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നു. ഇത് നിരവധി പേർ കൊല്ലപ്പെടാനും പരിക്കേൽക്കാനും കാരണമായി. ഗാസയിലെ ജനങ്ങളെ ബലമായി പാലായനം ചെയ്യിക്കാനുള്ള വംശീയ ഉന്മൂലന തന്ത്രത്തിന്റെ ഭാഗമാണ് ഈ ആക്രമണങ്ങൾ എന്ന് യു.എൻ. സ്ഥിരീകരിച്ചു. 2025 മെയ് 27 മുതൽ റിലീഫ് വിതരണ കേന്ദ്രങ്ങളിൽ ഇസ്രായിൽ നടത്തിയ വെടിവെപ്പുകളിൽ 100-ലേറെ പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ വാർത്താ ഏജൻസി അറിയിച്ചു.