ഏദൻ: യെമനിലെ ഹുദൈദ തീരത്ത് ചെങ്കടലിൽ ഹൂത്തി മിലിഷ്യ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ ചരക്കു കപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരും ഒരു യെമൻ പൗരനും അടക്കം 14 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാർ അറിയിച്ചു.
സ്‌ഫോടകവസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ട് ഉപയോഗിച്ചാണ് ‘ഫൈസ് നൂറെ ഒലിയ’ (Faiz Noore Oliya) എന്ന ചരക്കപ്പലിന് നേരെ ആക്രമണം നടന്നത്. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹുദൈദയിൽ നിന്ന് ഏകദേശം 13 നോട്ടിക്കൽ മൈൽ തെക്കുമാറിയാണ് സംഭവം.
നാഷണൽ റെസിസ്റ്റൻസ് ഫോഴ്സിന്റെ കോസ്റ്റ് ഗാർഡും നേവൽ യൂണിറ്റുകളും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. ഇവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും ആർക്കും പരിക്കുകളില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. എന്നാൽ ആക്രമണം നടന്ന സമയം പ്രസ്താവനയിൽ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ഹൂത്തി ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നിരീക്ഷണം
അതിനിടെ, ഹൂത്തി നിയന്ത്രണത്തിലുള്ള സലീഫ് തുറമുഖത്തേക്ക് സാധനങ്ങൾ എത്തിച്ചുനൽകുന്നതായി സംശയിക്കുന്ന രണ്ട് ഇന്ത്യൻ തടികപ്പലുകൾക്ക് യെമൻ മാരിടൈം സെക്യൂരിറ്റി യൂണിറ്റ് ജാഗ്രതാനിർദേശം നൽകി. ‘എം.എസ്.വി ഗുൽഷാൻ എഫ്. കാദ്രി’, ‘അൽസാൽമിയ-എം.എൻ.വി-2190’ എന്നീ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകളെയാണ് നിരീക്ഷിച്ചുവരുന്നത്. തെക്കൻ ചെങ്കടലിൽ ഇവയുടെ സഞ്ചാരപാതയിൽ അസാധാരണമായ മാറ്റങ്ങൾ കണ്ടതിനെ തുടർന്നാണിത്.
ബെർബെറ, ജിബൂത്തി, ബാബ് അൽമന്ദബ്, ചെങ്കടൽ തീരങ്ങൾ എന്നിവിടങ്ങളിലെ ഷിപ്പിംഗ് റൂട്ടുകളിൽ റഡാർ, വ്യോമ നിരീക്ഷണം ശക്തമാക്കണമെന്ന് സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടു. ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS) വിവരങ്ങൾ മറച്ചുവെച്ച് സഞ്ചരിക്കുന്ന കപ്പലുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുന്നത് ഹൂത്തികൾക്കുള്ള ആയുധ-സാധന സാമഗ്രികളുടെ കള്ളക്കടത്ത് തടയാൻ സഹായിക്കുമെന്നും അധികൃതർ കൂട്ടിചേർത്തു.
മറ്റൊരു സംഭവത്തിൽ, ഹോർമുസ് കടലിടുക്കിന് സമീപം സഞ്ചരിക്കുകയായിരുന്ന മറ്റൊരു ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ജീവനക്കാരനെ കാണാതായതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഈ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.






