വാഷിങ്ടൺ: 2023 ഒക്ടോബർ ഏഴിന് തടവിലാക്കിയ ഇസ്രായിലി ബന്ദികളെ മോചിപ്പിക്കുന്നതിനായി ഹമാസുമായി വെടിനിർത്തൽ ധാരണയിലേക്ക് നീങ്ങുന്നതായി അമേരിക്ക. വെടിനിർത്തുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമായുള്ള പുതിയ വ്യവസ്ഥകൾ ഉടൻ അയക്കുമെന്നും ഇത്തവണ വെടിനിർത്തൽ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് മിഡിൽ ഈസ്റ്റ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. വിറ്റ്‌കോഫുമായി പൊതുവിൽ ധാരണയിലെത്തിയതായും അന്തിമ പ്രതികരണത്തിനായി കാക്കുകയാണെന്നും ഹമാസ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
വിറ്റ്‌കോഫ് മുന്നോട്ടുവെച്ച വ്യവസ്ഥയോട് ഇസ്രായിലും അനുകൂലമായാണ് പ്രതികരിച്ചതെന്ന് ‘ടൈംസ് ഓഫ് ഇസ്രായിൽ’ റിപ്പോർട്ട് ചെയ്തു. അതേസമയം, വിറ്റ്‌കോഫിന്റെ ബന്ദിമോചന വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നും ഹമാസ് പൂർണമായി കീഴടങ്ങുംവിധമുള്ള കരാറിനോട് മാത്രമേ യോജിപ്പുള്ളൂവെന്നും ഇസ്രായിലിലെ തീവ്രവലതുപക്ഷ മന്ത്രി ബെസലേൽ സ്‌മോത്രിച്ച് പറഞ്ഞു. വിറ്റ്‌കോഫ് മുന്നോട്ടുവെച്ച വ്യവസ്ഥകളിലുള്ള വെടിനിർത്തൽ നടപ്പിൽ വരുത്താൻ അനുവദിക്കില്ലെന്നും സ്‌മോത്രിച്ച് പറഞ്ഞു.
അന്തിമമായി വെടിനിർത്തുക, ഇസ്രായിൽ സൈന്യം ഗാസയിൽ നിന്ന് പൂർണമായി പിന്മാറുക, മാനുഷിക സഹായം ലഭ്യമാക്കുക, ഗാസയുടെ ഭരണാധികാരം സ്വതന്ത്ര ഫലസ്തീനി സാങ്കേതിക വിദഗ്ധർക്ക് കൈമാറുക എന്നീ വ്യവസ്ഥകളിൽ വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനും ഹമാസ് തയാറാണ് എന്നാണ് റിപ്പോർട്ടുകൾ. കരാർ നിലവിൽ വന്നാൽ ആദ്യഘട്ടത്തിൽ 10 ബന്ദികളെയും തടവിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും കൈമാറും. ബന്ദികൾക്കു പകരമായി ഇസ്രായിൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനി തടവുകാരെയും മോചിപ്പിക്കും.
അന്തിമ വെടിനിർത്തലിനില്ലെന്നും താൽക്കാലികമായി മാത്രമേ ആക്രമണം അവസാനിപ്പിക്കൂ എന്നും ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ബന്ദികളെ മോചിപ്പിച്ചു കഴിഞ്ഞാൽ ഗാസ യുദ്ധം തുടരുമെന്നും ഹമാസിനെ പൂർണമായും ഇല്ലാതാക്കാതെ ആക്രമണം അവസാനിപ്പിക്കില്ലെന്നും നെതന്യാഹു ഇസ്രായിൽ പാർലമെന്റായ നെസറ്റിൽ സംസാരിക്കവെ പറഞ്ഞു.