ഗാസ – വിശന്നുമരിക്കാറായ മക്കള്‍ക്ക് അല്‍പമെങ്കിലും പശിയടക്കാന്‍ ഒരു കഷ്ണം റൊട്ടിയെങ്കിലും സംഘടിപ്പിക്കാന്‍ പെടാപാടു പെടുന്നതിനിടെ ആറു പെണ്‍മക്കളുടെ പിതാവായ ഹുസാം വാഫി കൊല്ലപ്പെട്ടത് ഗാസ നിവാസികള്‍ എത്തിപ്പെട്ട ദുരന്തത്തിന്റെ ആഴം എത്രമാത്രമാണെന്ന് ലോകത്തിനു മുന്നില്‍ വ്യക്തമാക്കുന്നു. ഹുസാം വാഫിയുടെ മയ്യിത്ത് എത്തിച്ച ഗാസ മുനമ്പിന് തെക്കുള്ള നാസിര്‍ ആശുപത്രിയില്‍ ബന്ധുക്കള്‍ അടക്കമുള്ളവരുടെ അടങ്ങാത്ത ദുഃഖത്തിന്റെ അലര്‍ച്ചകള്‍ മുഴങ്ങി. ഹുസാം വാഫിയുടെ സംസ്‌കാര ചടങ്ങിനായി ഡസന്‍ കണക്കിന് ആളുകള്‍ ആശുപത്രിയില്‍ എത്തി.
ഞായറാഴ്ച ഭക്ഷ്യ വിതരണ സ്ഥലത്തേക്ക് എത്തുന്നതിനിടെ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട 31 പേരില്‍ ഒരാളായ തന്റെ മകന്റെ മൃതദേഹം കണ്ടപ്പോള്‍ ഉമ്മ നഹ്ല വാഫി പൊട്ടിക്കരഞ്ഞു. തന്റെ കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയ സഹോദരപുത്രനെ അവര്‍ വെടിവെച്ചുകൊന്നതായി ഹുസാം വാഫിയുടെ അമ്മായി അഫാഫ് അബൂമുതൈര്‍ പറഞ്ഞു. സഹോദരനും ചില ബന്ധുക്കള്‍ക്കുമൊപ്പമാണ് ഹുസാം വാഫി ഗാസക്ക് തെക്കുള്ള റഫ നഗരത്തില്‍ പുതുതായി സ്ഥാപിച്ച ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് പോയത്. വിശപ്പ് സഹിക്കവെയ്യാതെ കുട്ടികള്‍ കരഞ്ഞുകൊണ്ട് റൊട്ടി ചോദിച്ചുകൊണ്ടിരുന്നു. അവന്‍ തന്റെ പെണ്‍മക്കള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയി. അവന്‍ പോയത് മരണത്തിലേക്കായിരുന്നു. ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് പോയവര്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു – ഖാന്‍ യൂനിസിലെ നാസിര്‍ ആശുപത്രിയുടെ മുറ്റത്ത് തന്റെ നാലു പേരക്കുട്ടികളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് ഹുസാം വാഫിയുടെ ഉമ്മ പറഞ്ഞു.
യുദ്ധക്കെടുതിയില്‍ വലയുന്ന ഗാസ മുനമ്പിലെ മാനുഷിക പ്രതിസന്ധിയില്‍ ഇസ്രായിലിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഗാസയിലെ മുഴുവന്‍ ജനങ്ങളും പട്ടിണിയുടെ വക്കിലാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭക്ഷണ വിതരണ കേന്ദ്രത്തിനു സമീപമുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ 179 പേരെ റഫയിലെ ഫീല്‍ഡ് ആശുപത്രിയില്‍ ഞായറാഴ്ച സ്വീകരിച്ചതായും അവരില്‍ 21 പേര്‍ എത്തിയപ്പോള്‍ തന്നെ മരിച്ചിരുന്നതായും ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിഅറിയിച്ചു. പരിക്കേറ്റവരെല്ലാം സഹായ വിതരണ സ്ഥലത്തേക്ക് എത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് റെഡ് ക്രോസ് കമ്മിറ്റി പറഞ്ഞു.
ഇസ്രായിലി അധികൃതരും റിലീഫ് വിതരണ കേന്ദ്രങ്ങള്‍ നടത്തുന്ന അമേരിക്കന്‍, ഇസ്രായില്‍ പിന്തുണയുള്ള സംഘടനയായ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനും അത്തരമൊരു സംഭവം നിഷേധിച്ചു. പുലര്‍ച്ചെ റഫയിലെ വിതരണ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ തങ്ങളെ സമീപിച്ച ആളുകള്‍ക്ക് നേരെ തങ്ങളുടെ സൈന്യം മുന്നറിയിപ്പ് വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.
റിലീഫ് വിതരണ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയില്‍ ആയിരക്കണക്കിന് ആളുകള്‍ അല്‍ആലം റൗണ്ട് എബൗട്ട് എന്നറിയപ്പെടുന്ന പ്രദേശത്ത് തടിച്ചുകൂടിയതായി ദൃക്സാക്ഷികളില്‍ ഒരാള്‍ എ.എഫ്.പിയോട് പറഞ്ഞു. ഇവര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ത്തു. എല്ലാവരും ഓടിപ്പോയി. പ്രദേശത്ത് ആകെ ഭയവും അരാജകത്വവുമായിരുന്നു. പ്രദേശത്ത് പരിക്കേറ്റവരെയും രക്തസാക്ഷികളെയും ഞാന്‍ എന്റെ സ്വന്തം കണ്ണുകൊണ്ട് കണ്ടു – ദൃക്‌സാക്ഷി പറഞ്ഞു.

നാസിര്‍ ആശുപത്രിയില്‍ ഹുസാം വാഫിയുടെ ഇളയ പെണ്‍മക്കള്‍ അവരുടെ പിതാവിനെ വിളിച്ചുകൊണ്ട് വെളുത്ത കഫന്‍ പൊതിഞ്ഞ അദ്ദേഹത്തിന്റെ ശരീരം ചുംബിച്ചു. ആശുപത്രിക്ക് പുറത്ത് ഡസന്‍ കണക്കിന് പുരുഷന്മാര്‍ മൃതദേഹത്തിന് മുന്നില്‍ നിശബ്ദമായി നിന്നു, പ്രാര്‍ഥിച്ചു. മയ്യിത്ത് നീക്കം ചെയ്യുമ്പോള്‍ ചിലര്‍ കരഞ്ഞു.
ഹുസാം വാഫിയുടെ അമ്മാവന്‍ അലി വാഫി തന്റെ അനന്തരവന്റെ മരണത്തില്‍ ദേഷ്യം പ്രകടിപ്പിച്ചു. മൈദ മാവ് ഉണ്ടെന്ന് അവര്‍ അവരോട് പറഞ്ഞു. ഹുസാമിന് ആറ് ഇളയ പെണ്‍മക്കളുണ്ട്. ഭക്ഷണം വേണമെന്ന് അവര്‍ പറഞ്ഞു. ഹുസാം പണമെടുത്ത് സഹോദരന്മാര്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം മൈദ മാവ് കൊണ്ടുവരാന്‍ പോയി. അവര്‍ സ്ഥലത്തെത്തിയപ്പോള്‍ ഇസ്രായില്‍ സൈന്യം ഡ്രോണുകള്‍ ഉപയോഗിച്ച് അവരെ ആക്രമിച്ചു. കൂട്ടത്തില്‍ ഒരാള്‍ രക്തസാക്ഷിയായി, രണ്ടു പേര്‍ക്ക് പരിക്കേറ്റു, ഒരാള്‍ അമേരിക്കന്‍ ആശുപത്രിയിലും മറ്റൊരാള്‍ നാസിര്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും. സഹായ വിതരണ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്കു ബോംബാക്രമണങ്ങളും വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും ടാങ്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളും ഇസ്രായില്‍ നടത്തുന്നു. എല്ലാം ഒരു കഷണം റൊട്ടിക്ക് വേണ്ടിയാണ് – അലി വാഫി പറഞ്ഞു.
ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഗാസയില്‍ സിവില്‍ ഡിഫന്‍സ് റിപ്പോര്‍ട്ട് ചെയ്ത രണ്ട് മാരകമായ സംഭവങ്ങളില്‍ ഒന്നാണ് ഹുസാം വാഫിക്കും ബന്ധുക്കള്‍ക്കും നേരെയുണ്ടായ ആക്രമണം. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ അടിസ്ഥാന മാനുഷിക തത്വങ്ങള്‍ ലംഘിക്കുന്നതും ഇസ്രായിലി സൈനിക ലക്ഷ്യങ്ങള്‍ നിറവേറ്റാനായി രൂപകല്‍പന ചെയ്തിട്ടുള്ളതുമാണെന്ന്
യു.എന്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച വിതരണ സ്ഥലങ്ങളില്‍ അരാജകത്വമുള്ള ദൃശ്യങ്ങളും വാണിംഗ് വെടിവെപ്പുകളും നടത്തിയതായി നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യു.എന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സ് വ്യാഴാഴ്ച മധ്യ ഗാസയിലെ നെറ്റ്‌സാരിം ക്രോസിംഗിലെ വിതരണ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവിട്ടു. തരിശുഭൂമിയായ ഒരു പ്രദേശത്തിന്റെ നടുവില്‍ ലോഹ വേലികളാല്‍ ചുറ്റപ്പെട്ട നാലു നീണ്ട നടപ്പാതകള്‍ക്ക് ചുറ്റും വലിയ ജനക്കൂട്ടം തടിച്ചുകൂടിയതായി വീഡിയോയില്‍ കാണിക്കുന്നു. അവിടെ പുരുഷന്മാരും സ്ത്രീകളും മൈദ മാവ് സ്വീകരിക്കാന്‍ വരിവരിയായി നില്‍ക്കുന്നു. മണ്ണും മണലും നിറഞ്ഞ ഒരു പരന്ന സ്ഥലത്താണ് വിതരണ കേന്ദ്രവും അതിന്റെ കാത്തിരിപ്പ് കേന്ദ്രവും സ്ഥിതി ചെയ്യുന്നത്.
കവചിത വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഇംഗ്ലീഷ് സംസാരിക്കുന്ന സുരക്ഷാ ഗാര്‍ഡുകളാണ് കേന്ദ്രം കൈകാര്യം ചെയ്യുന്നത്. വേലികെട്ടിയ വഴികള്‍ക്ക് പുറത്ത് തടിച്ചുകൂടിയ വലിയ ജനക്കൂട്ടത്തില്‍ ചില പുരുഷന്മാര്‍ പരസ്പരം തള്ളിക്കയറുന്നത് കണ്ടു. തന്റെ ഭക്ഷണപ്പൊതി മോഷ്ടിക്കപ്പെട്ടതായി ഒരു സ്ത്രീ പരാതിപ്പെട്ടു.
ഗാസ നിവാസികള്‍ക്ക് സുരക്ഷിതമായി സഹായം ലഭിക്കണമെന്ന് പ്രത്യാശിക്കുന്നതായി
ഹുസാം വാഫിയുടെ അമ്മാവനായ അലി പറഞ്ഞു. അതിജീവിക്കാന്‍ വേണ്ടി മാത്രമാണ് ആളുകള്‍ റിലീഫ് വിതരണ സ്ഥലത്ത് എത്താന്‍ അപകടസാധ്യത ഏറ്റെടുക്കുന്നതെന്നും അലി പറഞ്ഞു.