തെല്‍അവീവ് – ഇറാനുമായുള്ള യുദ്ധത്തില്‍ 3,345 പേര്‍ക്ക് പരിക്കേറ്റതായും 11,000 ലേറെ ഇസ്രായിലികള്‍ ഭവനരഹിതരായും ഇസ്രായില്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാനസിക സഹായവും പിന്തുണയും തേടി 19,000 ലേറെ മന്ത്രാലയത്തിന് അപേക്ഷകള്‍ ലഭിച്ചു. പരിക്കേറ്റ ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണ്. വീടുകള്‍ക്ക് നേരിട്ട് കേടുപാടുകള്‍ സംഭവിച്ചതിന്റെ ഫലമായി 11,000 ലേറെ പേര്‍ ഭവനരഹിതരായതായി. ഇവരെ 97 അഭയ കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ഇറാന് ആക്രമണത്തില്‍ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രിക്ക് കാര്യമായ നാശനഷ്ടമുണ്ടായി. ആശുപത്രി പുനരധിവസിപ്പിക്കാന്‍ 100 കോടി ഷെക്കല്‍ അനുവദിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇറാന്‍ ആക്രമണങ്ങളില്‍ ഇസ്രായിലില്‍ 29 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ അറിയിച്ചിട്ടുണ്ട്.
അതിനിടെ, ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ ഇറാനില്‍ ഇസ്രായിലിന്റെ ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ വ്യക്തമാക്കി. ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ ഇറാന്റെ ഹൃദയഭാഗത്ത് രഹസ്യമായി പ്രവര്‍ത്തിച്ചുവെന്നാണ് വെളിപ്പെടുത്തൽ. ഇത് ഞങ്ങള്‍ക്ക് പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു – ഇസ്രായില്‍ സൈന്യം പുറത്തിറക്കിയ വീഡിയോ ക്ലിപ്പില്‍ ഇയാല്‍ സമീര്‍ പറഞ്ഞു.
ഇസ്രായിലി സൈനികര്‍ ഇറാനുള്ളില്‍ യുദ്ധത്തില്‍ പങ്കെടുത്തെന്ന ഇസ്രായിലിന്റെ ആദ്യ പ്രഖ്യാപനമാണിത്. ഇപ്പോഴത്തെ സൈനിക നടപടി അവസാനിച്ചെങ്കിലും സൈനിക പ്രചാരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിരവധി വെല്ലുവിളികള്‍ മുന്നിലുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഇയാല്‍ സമീര്‍ വീഡിയോയില്‍ പറഞ്ഞു.
അതേസമയം, ഇസ്രായിലുമായി സഹകരിച്ചുവെന്നാരോപിച്ച് തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്ഥാനില്‍ സുരക്ഷാ വകുപ്പുകള്‍ 26 പേരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലുമായുള്ള യുദ്ധം അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇസ്രായിലിനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിച്ച് 26 പേരെ അറസ്റ്റ് ചെയ്തത്. സയണിസ്റ്റ് ഭരണകൂടം അടിച്ചേല്‍പിച്ച യുദ്ധത്തില്‍ ഏജന്റുമാരായോ അറിയാതെ പങ്കെടുത്തവരോ ആയ ഇവരെ റെവല്യൂഷണറി ഗാര്‍ഡ് ഇന്റലിജന്‍സ് സര്‍വീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, പൊതു അസ്വസ്ഥതകള്‍, അട്ടിമറി പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടത്തിയതായി അറസ്റ്റിലായവരില്‍ ഭൂരിഭാഗവും സമ്മതിച്ചതായി ഇന്റലിജന്‍സ് സര്‍വീസ് പ്രസ്താവനയില്‍ പറഞ്ഞു.
യുദ്ധസമയത്ത് ഇറാനില്‍ ഗ്രൗണ്ട് കമാന്‍ഡോ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചാരവൃത്തി സംശയിച്ച് 26 പേരെ കൂടി ഇറാന്‍ അറസ്റ്റ് ചെയ്തത്. മൊസാദ് ഉള്‍പ്പെടെയുള്ള വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കായി പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്ത് വധശിക്ഷക്ക് വിധേയരാക്കിയതായി ഇറാന്‍ ഇടക്കിടെ അറിയിക്കാറുണ്ട്. ജൂണ്‍ 13 ലെ ഇസ്രായിലി ആക്രമണത്തിന് ശേഷം ചാരവൃത്തി കേസുകളിലെ വിചാരണ വേഗത്തിലാക്കുമെന്ന് ഇറാന്‍ സര്‍ക്കാര്‍ ഞായറാഴ്ച അറിയിച്ചു. വളരെ കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളായിരുന്നു ഇസ്രായില്‍ ആക്രമണത്തിന് അടിസ്ഥാനം.