ഇറാൻ-ഇസ്രായിൽ യുദ്ധത്തിൽ വീണ്ടും ഒരിക്കൽ കൂടി വാർത്തകളിൽ നിറയുകയാണ് ചാര സുന്ദരി കാതറിന്‍ പെരസ്-ഷെക്ദം. ഇറാനില്‍ നുഴഞ്ഞുകയറി 100 ലേറെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ താല്‍ക്കാലിക വിവാഹം ചെയ്ത് അവരുമായി അടുത്ത ബന്ധം സ്ഥാപിച്ചാണ് മാധ്യമ പ്രവർത്തകയായ ഇവർ രഹസ്യങ്ങൾ ചോർത്തിയത്. യെമനി പൗരനെ വിവാഹം ചെയ്ത മുസ്‌ലിം വനിത എന്ന നിലയിൽ, ഫ്രഞ്ച് പാസ്‌പോര്‍ട്ടിലാണ് കാതറീന്‍ ഇറാനില്‍ പ്രവേശിച്ചത്. ഇറാനിലെ മതപുരോഹിതരില്‍ നിന്ന് ശിയാ വിശ്വാസം പഠിക്കാനെന്ന വ്യാജേനെ ഇവര്‍ രാജ്യത്തെത്തുകയായിരുന്നു.
ഇറാനിലെ സര്‍ക്കാര്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ചില ഇറാന്‍ നേതാക്കളുടെ അഴിമതികള്‍ കാതറീന്‍ പുറത്തുവിട്ടിരുന്നു. വൈകാതെ ഇറാന്‍ പരമോന്നത ആത്മീയ നേതാവുമായും റെവല്യൂഷനറി ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അടുപ്പം സ്ഥാപിച്ച ഇവർ മുന്‍ ഇറാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇറാനിൽ ഈയിടെ ഇസ്രായിൽ നടത്തിയ ആക്രമണത്തിന് ആവശ്യമായ വിവരങ്ങൾ കൈമാറിയതും കാതറിൻ ആയിരുന്നു.


താല്‍ക്കാലിക വിവാഹമെന്ന പേരില്‍ ശിയാക്കള്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയ വിവാഹത്തിലൂടെ 100 ലേറെ മുതിര്‍ന്ന ഇറാന്‍ നേതാക്കളെ താന്‍ കെണിയില്‍ വീഴ്ത്തിയതായി കാതറീന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇറാനിലെ മതനേതാക്കളാണ് സുപ്രധാന വിവരങ്ങള്‍ ലഭിക്കുന്ന തന്റെ പ്രധാന ഉറവിടങ്ങളെന്നായിരുന്നു കാതറിന്റെ വെളിപ്പെടുത്തൽ. ഇവരില്‍ ഭൂരിഭാഗവും തെഹ്‌റാനില്‍ ഉന്നത സര്‍ക്കാര്‍ തസ്തികകള്‍ വഹിക്കുന്നവരായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായും കാതറിന്റെ ബന്ധം സ്ഥാപിച്ചിരുന്നു. ഇത് ഉപയോഗിച്ച് ഏത് സമയത്തും അവരുടെ വീട്ടിലേക്ക് കടന്നുവരാനും ഇവർക്ക് സാധിച്ചു.
മതകാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനുള്ള തന്റെ താല്‍പര്യമാണ് ഇറാന്‍ ഗവണ്‍മെന്റിലെ പുരോഹിതരുമായി ബന്ധപ്പെടാനുള്ള വഴിയൊരുക്കിയത്. അപ്പോയിന്റ്‌മെന്റ് നിര്‍ണയിച്ച് മതപുരോഹിതരുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ താല്‍ക്കാലിക വിവാഹബന്ധത്തിലേര്‍പ്പെടാനുള്ള താല്‍പര്യം താന്‍ പ്രകടിപ്പിക്കുകയായിരുന്നു. ഇറാന്‍ പാര്‍ലമെന്റിന്റെ രഹസ്യ യോഗത്തില്‍ നടന്ന മുഴുവന്‍ ചര്‍ച്ചകളെ കുറിച്ചും രാജ്യത്തിന്റെ രഹസ്യങ്ങളും ഒരു പാര്‍ലമെന്റ് അംഗം ലൈംഗിക ചേഷ്ഠകള്‍ക്കിടെ സ്വമേധയാ തനിക്കു മുന്നില്‍ വെളിപ്പെടുത്തുകയായിരുന്നെന്നും കാതറീന്‍ പറഞ്ഞു.


തെഹ്‌റാനില്‍ ഇസ്രായില്‍ നടത്തിയ അതിസൂക്ഷ്മവും കൃത്യവുമായ മിസൈല്‍ ആക്രമണത്തിലൂടെ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഇറാനിലെങ്ങും ഇസ്രായിലിന് ശക്തമായ ചാരശൃംഖലയും ഏജന്റുമാരുമുണ്ട് എന്ന കാര്യം പകല്‍പോലെ വ്യക്തമായിരുന്നു. ഏറ്റവും പുതിയ ആക്രമണത്തിലും ഇറാനിലെ ഇസ്രായിലിന്റെ ചാരസാന്നിധ്യം ചർച്ചയായിരിക്കുകയാണ്. ഇന്നലെ മൂന്നു പേരെയാണ് മൊസാദുമായുള്ള ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. നിരവധി പേരെ ഇതോടകം വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തു.
ഇറാനില്‍ ഇതിനു മുമ്പും ഇസ്രായില്‍ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളും സ്ഥാപനങ്ങളും ലക്ഷ്യമിട്ട് അതീവ കൃത്യതോടെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇറാൻ സൈനിക മേധാവികളുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് സിറിയയിലും ലെബനോനിലും വെച്ച് അവരെ വകവരുത്തുന്നതിലും ഇസ്രായില്‍ നിരന്തരം വിജയിക്കുന്നു.
ഏറ്റവും മികച്ച ആണവ ശാസ്ത്രജ്ഞനായ മുഹ്‌സിന്‍ ഫഖ്‌രി സാദ അടക്കം ഇറാനില്‍ ഒരു ഡസനിലേറെ ആണവ ശാസ്ത്രജ്ഞരെയും സൈനിക നേതാക്കളെയും ഇസ്രായില്‍ നേരത്തെ വധിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിലും നിരവധി ആണവശാസ്ത്രജ്ഞരെ ഇസ്രായിൽ കൊലപ്പെടുത്തി. ഇതിന് പിന്നിലും ചാരൻമാരുടെ സഹായമായിരുന്നു. 2020 ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന റോബോട്ട് ഉപയോഗിച്ചാണ് മുഹ്‌സിന്‍ ഫഖ്‌രി സാദയെ ഇസ്രായില്‍ വധിച്ചത്. ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്കു പുറമെ, കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാനിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഇസ്രായില്‍ അട്ടിമറിക്കുകയും ഗ്യാസ് പൈപ്പ്‌ലൈനുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
ഇറാന്‍ ശാസ്ത്രജ്ഞരെ വധിക്കുകയും പ്രധാന സ്ഥാപനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന മൊസാദില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെ ശൃംഖല തകര്‍ത്ത് നശിപ്പിക്കുന്നതില്‍ ഇറാന്‍ വിജയിച്ചതായി ഹനിയ്യ വധത്തിന് നാലു ദിവസം മുമ്പ് ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ അല്‍ഖതീബ് പറഞ്ഞിരുന്നു. എന്നാൽ പുതിയ ഇറാന്‍ പ്രസിഡന്റ് അധികാരമേറ്റ ആദ്യ ദിവസം തന്നെ തെഹ്‌റാനില്‍ ഇസ്മായില്‍ ഹനിയ്യയെ ഇസ്രായിൽ വധിച്ചു.
ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാക്കളുടെ എണ്ണത്തിനും കണക്കില്ല. ഹമാസ് സ്ഥാപകന്‍ ശൈഖ് അഹ്മദ് യാസീനെ പ്രഭാത നമസ്‌കാരം നിര്‍വഹിച്ച് മസ്ജിദില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാറിനു നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിലൂടെയാണ് ഇസ്രായില്‍ വധിച്ചത്. ശൈഖ് അഹ്മദ് യാസീന്‍ സഞ്ചരിച്ച കാറില്‍ സ്ഥാപിച്ച ചിപ്പ് ആണ് കൃത്യമായി ആക്രമണം നടത്താന്‍ ഇസ്രായില്‍ സൈന്യത്തെ സഹായിച്ചത്. ഗാസയിലെ പല വ്യോമാക്രമണങ്ങള്‍ക്കും ചാരവൃത്തിയിലൂടെ ലഭിക്കുന്ന വിവരങ്ങളാണ് ഇസ്രായില്‍ സൈന്യം അവലംബിക്കുന്നത്. കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ ചെലുത്തിയാണ് രഹസ്യ വിവരങ്ങള്‍ നല്‍കാന്‍ ഫലസ്തീനികളെ ഇസ്രായിലി രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് റിക്രൂട്ട് ചെയ്യുന്നത്.


സദ്ദാം ഭരണകാലത്ത് ഇറാഖിന്റെ ആണവ പദ്ധതി തകര്‍ക്കാനും ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ ആണവ റിയാക്ടര്‍ സമുദ്രത്തില്‍ വെച്ച് മുക്കാനും ഇസ്രായിലിനെ സഹായിച്ചതും ചാരന്മാരായിരുന്നു. ആണവ റിയാക്ടര്‍ ഇടപാടിന് സദ്ദാം ഹുസൈന്‍ നിയോഗിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി ബന്ധം സ്ഥാപിച്ച് മൊസാദ് ചാരസുന്ദരി ഫ്രാന്‍സില്‍ വെച്ച് ചോര്‍ത്തിയ വിവരങ്ങളായിരുന്നു ഇതിന് സഹായിച്ചത്. രഹസ്യങ്ങള്‍ ചോര്‍ത്താന്‍ മൊസാദ് മുഖ്യമായും അവലംബിക്കുന്നത് ചാരസുന്ദരികളെയാണ്. അവരിൽ പ്രധാനിയായിരുന്നു കാതറിൻ. ഇവർ ഇപ്പോൾ എവിടെയാണെന്ന് കാര്യം ആർക്കും അറിയില്ല.
മൊസാദ് ഇറാനിൽ പ്രവർത്തിക്കുന്നത്.
വരും വര്‍ഷങ്ങളിലും ഇറാനില്‍ ഇസ്രായില്‍ ഇന്റലിജന്‍സ് സാന്നിധ്യം നിലനിര്‍ത്തുമെന്നാണ് മൊസാദ് തലവനായ ഡേവിഡ് ബാര്‍ണിയ വ്യക്തമാക്കുന്നത്. ഇറാനില്‍ മൊസാദിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ സങ്കല്‍പത്തിനും അപ്പുറമാണെന്ന് ജൂണ്‍ 13 നും അതിനു ശേഷവും ഇറാന്‍ ലക്ഷ്യങ്ങള്‍ക്കെതിരായ രഹസ്യ ഓപ്പറേഷനുകളില്‍ പങ്കെടുത്ത മൊസാദ് ഏജന്റുമാരെ അഭിസംബോധന ചെയ്ത് ബാര്‍ണിയ വിശേഷിപ്പിച്ചു. സൈനിക നേതാക്കളുടെയും ആണവ ശാസ്ത്രജ്ഞരുടെയും കൊലപാതകങ്ങള്‍, ആണവ കേന്ദ്രങ്ങളില്‍ ബോംബാക്രമണം, ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ ബോംബാക്രമണം എന്നിവയുള്‍പ്പെടെ സങ്കീര്‍ണമായ ഓപ്പറേഷനുകള്‍ ഇറാനില്‍ മൊസാദ് നടത്തിയെന്നും ഡേവിഡ് അവകാശപ്പെട്ടു.
യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇറാനില്‍ നൂറുകണക്കിന് ഏജന്റുമാരെ മൊസാദ് നിയോഗിച്ചിരുന്നു. ഇത് ഇറാന്‍ ഭരണകൂടത്തെ ആശയക്കുഴപ്പത്തിലാക്കി. മാസങ്ങളും വര്‍ഷങ്ങളും നീണ്ടുനിന്ന സൂക്ഷ്മമായ ഇന്റലിജന്‍സ് പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍. വിപുലമായ തയാറെടുപ്പുകള്‍ക്കും സാഹചര്യത്തിന്റെ ഗുരുതരമായ സ്വഭാവം സംബന്ധിച്ച ആഴത്തിലുള്ള ധാരണക്കും ശേഷമാണ് ഇസ്രായില്‍ ഇറാനില്‍ ആക്രമണം നടത്തിയതെന്നും ബാര്‍ണിയ പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങളില്‍ വലിയ തോതില്‍ സഹകരിച്ചതിന് മൊസാദ് മേധാവി, ഇസ്രായില്‍ മിലിട്ടറി ഇന്റലിജന്‍സ്, ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍, അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ എന്നിവരോട് നന്ദി പറഞ്ഞു. ഗാസയില്‍ ശേഷിക്കുന്ന 50 ഇസ്രായിലി ബന്ദികളെ തിരിച്ചെത്തിക്കുമെന്നും ബാര്‍ണിയ ആവര്‍ത്തിച്ചു. ബന്ദികളില്‍ 20 പേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. രണ്ട് പേരുടെ അവസ്ഥ ഇപ്പോഴും അവ്യക്തമാണെന്നും ബാര്‍ണിയ പറഞ്ഞു.
ഡ്രോണുകള്‍ ഉപയോഗിച്ച് ഇറാനിലെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ അപൂര്‍വ വീഡിയോകള്‍ മൊസാദ് പുറത്തുവിട്ടു. ഏജന്റുമാരുടെ മുഖം മറച്ച വീഡിയോകള്‍, ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ കാണിക്കുന്നു. രഹസ്യ ഓപ്പറേഷനുകളിലൂടെ ഈ ഡ്രോണുകളില്‍ ചിലത് ഇറാന്‍ പ്രദേശത്തിനുള്ളില്‍ നിന്നാണ് വിക്ഷേപിച്ചത്. ഇറാനകത്ത് മൊസാദ് പ്രവര്‍ത്തിക്കുന്ന കാര്യം അടുത്തിടെ വരെ ഔദ്യോഗികമായി ഇസ്രായില്‍ അംഗീകാരിച്ചിരുന്നില്ല. 2021 ജൂണില്‍ കരാജ് ആണവ കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ മൊസാദ് ആണെന്ന് ഇറാന്‍ നേരത്തെ ആരോപിച്ചിരുന്നു.