ജിദ്ദ – അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായിലിന്റെ അധികാരങ്ങളും ജൂതകുടിയേറ്റവും വിപുലീകരിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനങ്ങളെ അറബ്, ഇസ്‌ലാമിക് രാജ്യങ്ങളും ഒ.ഐ.സിയും ശക്തമായി അപലപിച്ചു. വെസ്റ്റ് ബാങ്കില്‍ നിയമവിരുദ്ധമായ ഇസ്രായിലി പരമാധികാരം അടിച്ചേല്‍പ്പിക്കാനും കുടിയേറ്റം ശക്തമാക്കാനും നിയമപരവും ഭരണപരവുമായ പുതിയ യാഥാര്‍ഥ്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള നിയമവിരുദ്ധമായ ഇസ്രായിലി തീരുമാനങ്ങളെയും നടപടികളെയും സൗദി അറേബ്യ, ജോര്‍ദാന്‍, യു.എ.ഇ, ഖത്തര്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ വിദേശ മന്ത്രിമാര്‍ ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തി.
ഈ നടപടികള്‍ വെസ്റ്റ് ബാങ്കിനെ നിയമവിരുദ്ധമായി ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാനും ഫലസ്തീന്‍ ജനതയെ കുടിയിറക്കാനുമുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തും. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്ത് ഇസ്രായിലിന് പരമാധികാരമില്ല. മേഖലയില്‍ അക്രമത്തിനും സംഘര്‍ഷത്തിനും ഇന്ധനമാകുന്ന നിലക്ക് വെസ്റ്റ് ബാങ്കില്‍ ഇസ്രായിലിന്റെ വിപുലീകരണ നയങ്ങളും നിയമവിരുദ്ധ നടപടികളും തുടരുന്നതിനെതിരെയും മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കി.
ഇസ്രായിലിന്റെ തീരുമാനങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനവും ദ്വിരാഷ്ട്ര പരിഹാരത്തിന് തുരങ്കം വെക്കലും കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി, 1967 ജൂണ്‍ 4 ലെ അതിര്‍ത്തിക്കുള്ളില്‍ തങ്ങളുടെ സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അനിഷേധ്യമായ അവകാശത്തിന് നേരെയുള്ള ആക്രമണവുമാണ്. ഈ നിയമവിരുദ്ധ നടപടികളെ പൂര്‍ണ്ണമായും നിരാകരിക്കുന്നു. ഈ നടപടികള്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള നിരന്തരമായ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്നും ഇവർ വ്യക്തമാക്കി.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഈ നിയമവിരുദ്ധ നടപടികള്‍ അസാധുവാണ്. യു.എന്‍ രക്ഷാ സമിതി പ്രമേയങ്ങളുടെ, പ്രത്യേകിച്ച് കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെ 1967 മുതല്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയ ഫലസ്തീന്‍ പ്രദേശത്തിന്റെ ജനസംഖ്യാ ഘടന, സ്വഭാവം, പദവി എന്നിവ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ ഇസ്രായിലി നടപടികളെയും അപലപിക്കുന്ന 234-ാം പ്രമേയത്തിന്റെ വ്യക്തമായ ലംഘനമാണ്. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തെ ഇസ്രായിലിന്റെ നയങ്ങളും രീതികളും തുടര്‍ച്ചയായ സാന്നിധ്യവും നിയമവിരുദ്ധമാണെന്ന് നിഗമനം ചെയ്ത് അന്താരാഷ്ട്ര നീതിന്യായ കോടതി 2024 ല്‍ ഉപദേശക അഭിപ്രായം പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്രായില്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശം ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ അസാധുതയും അന്താരാഷ്ട്ര നീതിന്യായ കോടതി സ്ഥിരീകരിച്ചതാണ്. അന്താരാഷ്ട്ര സമൂഹം നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും, വെസ്റ്റ് ബാങ്കിലെ അപകടകരമായ വര്‍ധനവും ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകളും അവസാനിപ്പിക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കണമെന്നും മന്ത്രിമാര്‍ അറിയിച്ചു.
അന്താരാഷ്ട്ര നിയമത്തിനും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി, ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി, ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനും രാഷ്ട്രം സ്ഥാപിക്കാനുമുള്ള നിയമപരമായ അവകാശങ്ങള്‍ നിറവേറ്റുകയാണ് മേഖലയില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള ഏക മാര്‍ഗമെന്നും എട്ടു രാജ്യങ്ങളുടെയും മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
കൊളോണിയല്‍ കുടിയേറ്റ പ്രവര്‍ത്തനങ്ങളിലൂടെ പുതിയ യാഥാര്‍ഥ്യം അടിച്ചേല്‍പ്പിക്കാനും കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള അധിനിവിഷ്ട പലസ്തീന്‍ പ്രദേശത്തിന്റെ നിയമപരമായ പദവി മാറ്റാനും ലക്ഷ്യമിട്ടുള്ള നിരവധി തീരുമാനങ്ങള്‍ക്ക് ഇസ്രായില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതിനെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ നിരാകരിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്തു. ഇസ്രായിലിന്റെ കൊളോണിയല്‍ കുടിയേറ്റ നയം യുദ്ധക്കുറ്റമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെയും ബന്ധപ്പെട്ട യു.എന്‍ പ്രമേയങ്ങളുടെയും, പ്രത്യേകിച്ച് രക്ഷാ സമിതി 2334-ാം നമ്പര്‍ പ്രമേയം, അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച ഉപദേശക അഭിപ്രായത്തിന്റെയും കടുത്ത ലംഘനമാണെന്നും ഒ.ഐ.സി വ്യക്തമാക്കി. ഫലസ്തീന്‍ ജനതക്കും അവരുടെ ഭൂമിക്കും അവരുടെ പുണ്യസ്ഥലങ്ങള്‍ക്കും എതിരെ ഇസ്രായില്‍ നടത്തുന്ന എല്ലാ കുറ്റകൃത്യങ്ങളും നിയമ ലംഘനങ്ങളും അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് യു.എന്‍ രക്ഷാ സമിതി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും ഉടനടി നടപടി സ്വീകരിക്കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.



