തെഹ്‌റാന്‍ – ദീര്‍ഘകാല ശത്രുവിനെ ദുര്‍ബലപ്പെടുത്താനുള്ള അപകടകരമായ നീക്കം എന്ന് പ്രഖ്യാപിച്ച് ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്കന്‍ നടപടി മേഖലയിൽ സൃഷ്ടിക്കുന്നത് ഭീതി. യുദ്ധത്തില്‍ അമേരിക്ക ഇടപെട്ടാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പ് കൂടി വന്നതോടെ ഗൾഫിലെ ഭീതി കൂടി. ഇസ്രായില്‍ യുദ്ധത്തില്‍ അമേരിക്ക നേരിട്ട് പങ്കുചേര്‍ന്നത് മേഖലയെ പ്രവചനാതീതമായ പൊട്ടിത്തെറിയുടെ വക്കിലാണ് എത്തിച്ചത്. വ്യോമ പ്രതിരോധം സജീവമാക്കിയ ഫോര്‍ഡോ ആണവ കേന്ദ്രത്തില്‍ ആക്രമണം നടന്നതായി ഇന്ന് പുലര്‍ച്ചെ ഇറാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇര്‍ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈല്‍ ശേഷികളും ഇല്ലാതാക്കുകയും യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇസ്രായില്‍ നടത്തുന്ന ഒരാഴ്ചയിലേറെ നീണ്ട ആക്രമണങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക നേരിട്ട് യുദ്ധത്തില്‍ ഇടപെടുന്നത്. അമേരിക്കന്‍ സ്റ്റെല്‍ത്ത് ബോംബറുകളും അവക്ക് മാത്രം വഹിക്കാന്‍ കഴിയുന്ന 30,000 പൗണ്ട് (13,500 കിലോഗ്രാം) ബങ്കര്‍ ബസ്റ്റര്‍ ബോംബും ഇറാന്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂഗര്‍ഭത്തില്‍ കുഴിച്ചിട്ടിരിക്കുന്ന കനത്ത പ്രതിരോധ കേന്ദ്രങ്ങള്‍ നശിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരം വാഗ്ദാനം ചെയ്യുന്നതായി യു.എസ്, ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഞങ്ങള്‍ വളരെ വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കി – ട്രംപ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റില്‍ പറഞ്ഞു. ആക്രമണം പൂര്‍ത്തിയാക്കി എല്ലാ വിമാനങ്ങളും ഇപ്പോള്‍ ഇറാന്റെ വ്യോമാതിര്‍ത്തിക്ക് പുറത്താണ്. പ്രാഥമിക കേന്ദ്രമായ ഫോര്‍ഡോയില്‍ ബോംബുകളുടെ ഒരു പൂര്‍ണ പേലോഡ് വര്‍ഷിച്ചു. എല്ലാ വിമാനങ്ങളും സുരക്ഷിതമായി അവയുടെ താവളത്തിലേക്ക് മടങ്ങുന്നു. ഇത് അമേരിക്ക, ഇസ്രായില്‍, ലോകം എന്നിവക്ക് ഒരു ചരിത്ര നിമിഷമാണ്. ഈ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ഇപ്പോള്‍ സമ്മതിക്കണം. നന്ദി! – ട്രംപ് പറഞ്ഞു.
ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ആക്രമണത്തിന് ഉപയോഗിച്ചതായി ട്രംപ് പറഞ്ഞു. പക്ഷേ ഏത് തരം ബോംബുകളാണ് വര്‍ഷിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല. വൈറ്റ് ഹൗസും പെന്റഗണും ഓപ്പറേഷനെ കുറിച്ച് ഉടന്‍ വിശദീകരിച്ചിട്ടില്ല. ഈ ആക്രമണങ്ങള്‍ അപകടകരമായ ഒരു തീരുമാനമാണ്. അമേരിക്ക ഇസ്രായില്‍ ആക്രമണത്തില്‍ പങ്കുചേര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനിലേക്ക് കരസേനയെ അയക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ലെന്ന് ട്രംപ് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാനെതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ താന്‍ അന്തിമ തീരുമാനം എടുക്കുമെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു.
ഇറാനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അമേരിക്കക്ക് പരിഹരിക്കാനാകാത്ത നാശത്തിന് കാരണമാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ബുധനാഴ്ച മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും തരത്തിലുള്ള അമേരിക്കന്‍ ഇടപെടല്‍ ഈ മേഖലയില്‍ ഒരു സമഗ്ര യുദ്ധത്തിനുള്ള വിത്തുപാകലാകുമെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. ഇറാനെ ആണവായുധം നേടാന്‍ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ബലപ്രയോഗ ഭീഷണി ഇറാന്‍ നേതാക്കളെ ആണവ പദ്ധതി സമാധാനപരമായി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുമെന്ന് ട്രംപ് ആദ്യം പ്രതീക്ഷിച്ചിരുന്നു. ഒരു നീണ്ട യുദ്ധത്തിനുള്ള സാധ്യതക്ക് തയാറെടുക്കുകയാണെന്ന് ഇസ്രായില്‍ സൈന്യം ശനിയാഴ്ച പറഞ്ഞു.
ട്രംപ് ഭരണകൂടം ഇസ്രായിലിന്റെ സൈനിക നടപടിയില്‍ ചേര്‍ന്നാല്‍ ചെങ്കടലില്‍ യു.എസ് കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം പുനരാരംഭിക്കുമെന്ന് യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതര്‍ പറഞ്ഞു. അമേരിക്കയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഹൂത്തികള്‍ മെയ് മാസത്തില്‍ അത്തരം ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. ഇറാനെതിരായ അമേരിക്കന്‍ ആക്രമണ പദ്ധതിയില്‍ രണ്ടാഴ്ചക്കുള്ളില്‍ ട്രംപ് തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യാഴാഴ്ച പറഞ്ഞു. എന്നാല്‍ വെറും രണ്ട് ദിവസത്തിനു ശേഷം അദ്ദേഹം ആക്രമണം നടത്തി.
ഇസ്രായിലിന്റെ ആക്രമണങ്ങളില്‍ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ന്നുവെന്നും ഇറാന്റെ നിരവധി ആണവ കേന്ദ്രങ്ങള്‍ ഇതിനകം തന്നെ ഗണ്യമായി നശിപ്പിക്കാന്‍ കഴിഞ്ഞതായും ഇസ്രായില്‍ പറയുന്നു. എന്നാല്‍ ഫോര്‍ഡോ ആണവ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റ് നശിപ്പിക്കാന്‍ ജി.ബി.യു-57 മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ എന്നറിയപ്പെടുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് ഇസ്രായില്‍ ട്രംപിനോട് ആവശ്യപ്പെട്ടു. നിലവില്‍ അമേരിക്കയുടെ പക്കല്‍ മാത്രമുള്ള ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ക്കു മാത്രമാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബ് ഉപയോഗിച്ച് ആക്രമണം നടത്താന്‍ കഴിയുക. ഇറാനെതിരായ ആക്രമണത്തില്‍ ഉപയോഗിക്കുന്ന പക്ഷം ബങ്കര്‍ ബസ്റ്റര്‍ ബോംബിന്റെ ആദ്യ യുദ്ധ ഉപയോഗമായിരിക്കും ഇത്.
ബങ്കര്‍ ബസ്റ്റര്‍ ബോംബിന് പൊട്ടിത്തെറിക്കുന്നതിനു മുമ്പ് ഉപരിതലത്തില്‍ നിന്ന് ഏകദേശം 200 അടി (61 മീറ്റര്‍) താഴെ വരെ തുളച്ചുകയറാന്‍ കഴിയും. ബോംബുകള്‍ ഒന്നിനുപുറകെ ഒന്നായി ഇടുകയാണ് ചെയ്യുക. തുടര്‍ച്ചയായ ഓരോ സ്‌ഫോടനത്തിലും കൂടുതല്‍ ആഴത്തില്‍ തുളച്ചുകയറാന്‍ കഴിയും.
ഫോര്‍ഡോയില്‍ ഇറാന്‍ വളരെ സമ്പുഷ്ടമായ യുറേനിയം ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഫോര്‍ഡോ ആണവ നിലയത്തെ ആക്രമിക്കാന്‍ ഉപയോഗിച്ചാല്‍ ആണവ വസ്തുക്കള്‍ പ്രദേശത്ത് വ്യാപിക്കാനുള്ള സാധ്യതയുണ്ട്. നതാന്‍സിലെ മറ്റൊരു ആണവ കേന്ദ്രത്തില്‍ ദിവസങ്ങള്‍ക്കു മുമ്പ് നടത്തിയ ഇസ്രായില്‍ ആക്രമണങ്ങള്‍ ആ സ്ഥലത്ത് മാത്രമാണ് ആണവ മലിനീകരണം ഉണ്ടാക്കിയതെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പറഞ്ഞു. ആണവ പദ്ധതി ഉപേക്ഷിക്കാന്‍ ഇറാനെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനുമായി ഉയര്‍ന്ന തലത്തിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ രണ്ട് മാസത്തെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ട്രംപിന്റെ നേരിട്ടുള്ള യു.എസ് സൈനിക ഇടപെടല്‍ തീരുമാനം. ഇറാന്‍ ആക്രമണങ്ങളില്‍ നിന്ന് ഇസ്രായിലിനെയും യു.എസ് താവളങ്ങളെയും സംരക്ഷിക്കാനായി അമേരിക്ക സമീപ ദിവസങ്ങളില്‍ സൈനിക വിമാനങ്ങളും യുദ്ധക്കപ്പലുകളും മിഡില്‍ ഈസ്റ്റിലേക്കും പരിസരങ്ങളിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്.