വാഷിംഗ്ടൺ: മയാമി ഇന്റർനാഷണൽ എയർപോർട്ടിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറി തീപിടിച്ച് അഞ്ചു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ലാൻഡിംഗിനിടെ നീലയും വെള്ളയും നിറത്തിലുള്ള ബോയിംഗ് 767 വിമാനം ഡയഗണൽ റൺവേയിൽ നിന്ന് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് മറിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എയർപോർട്ടിന് ചുറ്റുമുള്ള വെയർഹൗസ് തൊഴിലാളികളും മറ്റ് ബിസിനസുകാരും ഉപയോഗിക്കുന്ന റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കാണ് വിമാനം ഇടിച്ചുകയറിയത്.
‘പ്രൈം എയർ ഫ്ലൈറ്റ് 7598’ എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. സംഭവസ്ഥലത്തേക്ക് ഫയർ ട്രക്കുകൾ കുതിച്ചെത്തുമ്പോൾ വിമാനത്തിൽ നിന്ന് കറുത്ത പുക ഉയർന്നുവരുന്നത് ദൃശ്യങ്ങളിൽ കാണാം.
“വിമാനം ഏതാനും വാഹനങ്ങളിൽ ഇടിച്ചു, ചില ആളുകൾ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിപ്പോയി,” മയാമി-ഡേഡ് കൗണ്ടി ഫയർ ചീഫ് റേ ജദല്ല മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഞ്ച് പേർ മരിച്ചതിന് പുറമെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അതിൽ മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ ട്രോമ സെന്ററുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെ പോർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നിന്ന് വിമാനം എത്തിയപ്പോഴായിരുന്നു അപകടം.
അപകടത്തിൽ വിമാനത്തിന്റെ കോക്ക്പിറ്റിൽ പൈലറ്റും കോ-പൈലറ്റും വാഹനങ്ങളിൽ ചില യാത്രക്കാരും കുടുങ്ങിപ്പോയതായി ജദല്ല അറിയിച്ചു. അപകടത്തെ തുടർന്ന് തിരക്കേറിയ വിമാനത്താവളത്തിലെ സർവീസുകൾ ഏറെ നേരം തടസ്സപ്പെട്ടു. എയർപോർട്ടിലെ എല്ലാ റൺവേകളും ടാക്സിവേകളും അടച്ച അധികൃതർ, എയർപോർട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടാൻ യാത്രക്കാരോട് അഭ്യർത്ഥിച്ചു. “രക്ഷാപ്രവർത്തനത്തിനും തീ അണയ്ക്കുന്നതിനുമായി മയാമി-ഡേഡ് ഫയർ റെസ്ക്യൂവിൽ നിന്ന് 60 ഓളം ഫയർ എൻജിനുകളും 200 ഓളം ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി,” ജദല്ല പറഞ്ഞു.
ലാൻഡിംഗിനിടെ വിമാനത്തിന് അപകടം സംഭവിച്ചതായി ആമസോൺ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. എന്നാൽ ആളപായത്തെക്കുറിച്ചോ പരിക്കേറ്റവരെക്കുറിച്ചോ കമ്പനി പരാമർശിച്ചില്ല. വളരെ പെട്ടെന്ന് സംഭവിച്ച ഒരു സാഹചര്യമാണിത്, ഞങ്ങൾ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി മനസ്സിലാക്കാൻ പ്രാദേശിക അധികാരികളുമായും ഉദ്യോഗസ്ഥരുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നും ആമസോൺ വക്താവ് കെല്ലി നന്റൽ പറഞ്ഞു. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ലൂയിസ്‌വില്ലെയിലെ മുഹമ്മദ് അലി ഇന്റർനാഷണൽ എയർപോർട്ടിൽ റൺവേയിലൂടെ പോകുന്നതിനിടെ എൻജിൻ തകരാറിലായി യു.പി.എസ് വിമാനം തകർന്നു വീണിരുന്നു. ആ അപകടത്തിൽ മൂന്ന് പൈലറ്റുമാരും റൺവേയിലുണ്ടായിരുന്ന 12 പേരും കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.







