റാമല്ല – വെസ്റ്റ് ബാങ്കിലെ റാമല്ലക്ക് കിഴക്ക് കഫര്‍ മാലിക് ഗ്രാമത്തില്‍ ബുധനാഴ്ച വൈകുന്നേരം ഡസന്‍ കണക്കിന് ജൂത കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ സൈന്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം പരിക്കേറ്റവരുടെ സമീപത്ത് എത്തിച്ചേരാന്‍ ആംബുലന്‍സ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു.
കഫര്‍ മാലിക് നഗരത്തില്‍ ജൂത കുടിയേറ്റക്കാരുടെ സംഘങ്ങള്‍ അതിക്രമിച്ച് കയറി നിരവധി വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കിയതോടെയാണ് ആക്രമണം ആരംഭിച്ചതെന്ന് പ്രാദേശിക വൃത്തങ്ങള്‍ പറഞ്ഞു. അയല്‍ ഗ്രാമങ്ങളിലെ താമസക്കാരുടെ പിന്തുണയോടെ പ്രദേശവാസികള്‍ അക്രമികളെ നേരിടാന്‍ ശ്രമിച്ചു. ആക്രമണ സമയത്ത് ഇസ്രായില്‍ സൈന്യം കുടിയേറ്റക്കാരെ അനുഗമിക്കുകയും അവര്‍ക്ക് സംരക്ഷണം നല്‍കുകയും സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ആംബുലന്‍സ് ജീവനക്കാര്‍ സമയബന്ധിതമായി പരിക്കേറ്റവരിലേക്ക് എത്തുന്നത് തടയുകയും ചെയ്തു. ഇത് ഗ്രാമത്തിലെ മാനുഷിക സാഹചര്യം വഷളാക്കി.
രണ്ടു ദിവസം മുമ്പ് ഇതേ ഗ്രാമത്തില്‍ ദേശീയ ജൂനിയര്‍ മുവായ് തായ് ടീമിലെ അംഗമായ ഫലസ്തീന്‍ ബാലന്‍ അമ്മാര്‍ മുഅ്തസ്സ് ഹമായിലിനെ (13) ഇസ്രായില്‍ സൈന്യം വെടിവെച്ചുകൊന്നിരുന്നു. വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കത്തിനും സങ്കീര്‍ണമായ സുരക്ഷാ സാഹചര്യത്തിനുമിടയില്‍ ഇസ്രായില്‍ സൈന്യം ഫലസ്തീന്‍ പൗരന്മാരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നതായി ആവര്‍ത്തിച്ചുള്ള ആരോപണങ്ങളുണ്ട്. വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ ഗ്രാമങ്ങള്‍ക്ക് നേരെയുള്ള ജൂത കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ അടുത്തിടെയായി വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.
വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മറ്റൊരു ഫലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ റെഡ് ക്രസന്റ് വെളിപ്പെടുത്തി. വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തിന് പടിഞ്ഞാറുള്ള യാമൂന്‍ ഗ്രാമത്തില്‍ ഇസ്രായില്‍ സൈന്യം നടത്തിയ റെയ്ഡിനിടെ 15 വയസുകാരനായ റയാന്‍ ഹോശിയയുടെ കഴുത്തില്‍ വെടിയേല്‍ക്കുകയായിരുന്നെന്ന് റെഡ് ക്രസന്റ് പ്രസ്താവനയില്‍ പറഞ്ഞു. മറ്റൊരു സംഭവത്തില്‍, ബുധനാഴ്ച പുലര്‍ച്ചെ ജറൂസലമിന് വടക്കുള്ള ശുഅ്ഫാത്ത് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ സൈന്യം നടത്തിയ റെയ്ഡിനിടെ ഫലസ്തീന്‍ വനിത വെടിയേറ്റ് മരിച്ചതായി ഔദ്യോഗിക ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റെയ്ഡിനിടെ ഇസ്രായില്‍ സൈനികര്‍ ശിരസ്സിന് വെടിവെച്ചതിനെ തുടര്‍ന്നാണ് 66 കാരിയായ സഹിയ അല്‍ഉബൈദി മരണപ്പെട്ടത്.


ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 100 ആയി ഉയര്‍ന്നു. ഖാന്‍ യൂനിസിന്റെ വിവിധ പ്രദേശങ്ങളില്‍ ഏഴ് പേര്‍, റഫക്ക് വടക്കുപടിഞ്ഞാറ് സഹായ വിതരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഷെല്ലാക്രമണത്തില്‍ അഞ്ച് പേര്‍, ഖാന്‍ യൂനിസില്‍ നേരത്തെ നടത്തിയ വ്യോമാക്രമണത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍, നഗരത്തിന് പടിഞ്ഞാറുള്ള അല്‍ബുറാഖ് ഡിസ്ട്രിക്ടില്‍ വീട് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടെ തെക്കന്‍ ഗാസയില്‍ 16 പേര്‍ കൊല്ലപ്പെട്ടു.
മധ്യ ഗാസയില്‍ 21 പേര്‍ കൊല്ലപ്പെട്ടു. നുസൈറാത്ത് ക്യാമ്പിന് വടക്ക് വീടിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ ആറ് പേരും വാദി ഗാസയുടെ തെക്ക് ഏഴ് പേരും ദെയ്ര്‍ അല്‍ബലഹില്‍ വീടിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേരും കൊല്ലപ്പെട്ടു. നുസൈറാത്തിന്റെ വിവിധ പ്രദേശങ്ങളിലായി രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരും കൊല്ലപ്പെട്ടു.
ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് ഗാസ നഗരത്തിലാണ്. ഇവിടെ പല സ്ഥലങ്ങളിലായി 45 പേര്‍ കൊല്ലപ്പെട്ടു. അല്‍ശാത്തി ക്യാമ്പിലെ വീടിനു നേരെ നടന്ന ബോംബാക്രമണത്തില്‍ ഒമ്പത് പേരും അല്‍ശുജാഇയ ഡിസ്ട്രിക്ടില്‍ വീട് ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തില്‍ എട്ടും പേരും ഇതേ ഡിസ്ട്രിക്ടില്‍ പെട്രോള്‍ ബങ്കിനു നേരെയുണ്ടായ ആക്രമണത്തില്‍ എട്ടു പേരും കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ അന്‍സാര്‍, അല്‍കറാമ, അല്‍തുഫാഹ് പ്രദേശങ്ങളിലായി ഇരുപതു പേരും കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ജബാലിയ അല്‍നുസ്‌ലയിലെ രണ്ട് വീടുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേരും ജബാലിയ അല്‍ബലദിലും അല്‍നുസ്‌ലയിലും നടന്ന വ്യോമാക്രമണങ്ങളില്‍ 13 പേരും കൊല്ലപ്പെട്ടു.