ദമാം– അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ദമാമിൽ ചേർന്ന സൗദി മന്ത്രിസഭാ യോഗം അംഗീകരിച്ചു. 1,312.8 ബില്യൺ റിയാൽ ചെലവും 1,147.4 ബില്യൺ റിയാൽ വരവും 165.4 ബില്യൺ റിയാൽ കമ്മിയുമാണ് ബജറ്റിൽ കണക്കാക്കുന്നത്. പൗരന്മാരുടെ ക്ഷേമത്തിനാണ് സൗദി ഗവൺമെന്റ് ഏറ്റവും വലിയ മുൻഗണന നൽകുന്നതെന്ന് പുതിയ ബജറ്റ് വ്യക്താക്കുന്നതായി കിരീടാവകാശി പറഞ്ഞു. വിഷൻ 2030 ആരംഭിച്ചശേഷം രാജ്യം കൈവരിച്ച ഘടനാപരമായ പരിവർത്തനം എണ്ണ ഇതര പ്രവർത്തനങ്ങളുടെ വളർച്ചാ നിരക്ക് മെച്ചപ്പെടുത്താനും ആഗോള ശരാശരിയേക്കാൾ താഴ്ന്ന നിലവാരത്തിൽ പണപ്പെരുപ്പം നിലനിർത്താനും ബിസിനസ് അന്തരീക്ഷം വികസിപ്പിക്കാനും സ്വകാര്യ മേഖലയുടെ പങ്ക് ശക്തിപ്പെടുത്താനും ആഗോള സാമ്പത്തിക, നിക്ഷേപ കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കാനും സഹായിച്ചു.
സൗദി സമ്പദ്വ്യവസ്ഥ കൈവരിച്ച തുടർച്ചയായ പോസിറ്റീവ് സൂചകങ്ങളെ കിരീടാവകാശി പ്രശംസിച്ചു. രാജ്യത്തെ ആകെ ആഭ്യന്തര ഉൽപാദനത്തിൽ 4.6 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തി. എണ്ണ ഇതര മേഖലകളിലെ മുന്നേറ്റമാണ് ഇതിന് സഹായിച്ചത്. സാമ്പത്തിക വളർച്ചയെ നയിക്കുന്നതിൽ മറ്റ് മേഖലകൾ നിർണായക പങ്ക് തുടരുന്നകതായും പെട്രോളിതര മേഖല 4.8 ശതമാനം വളർച്ച കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
സ്വദേശി യുവാക്കളെ ശാക്തീകരിക്കാൻ രാജ്യം സ്വീകരിച്ച നടപടികളും അതിന്റെ നേട്ടങ്ങളും കിരീടവകാശി ഊന്നിപ്പറഞ്ഞു. സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ എണ്ണം 25 ലക്ഷമായി ഉയർന്നതായി ചൂണ്ടിക്കാട്ടി. ഇത് സർവകാല റെക്കോർഡ് ആണ്. വിഷൻ 2030 ഭാഗമായി സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കണമെന്ന നേട്ടവും രാജ്യം നേടിയെടുത്തു.
സൗദി സ്ത്രീകളെ ശാക്തീകരിക്കുകയും വിവിധ മേഖലകളിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്തു. സ്വദേശികൾക്കും രാജ്യത്ത് കഴിയുന്ന വിദേശികൾക്കും പാർപ്പിടം ലഭ്യമാക്കുന്നത് സുഗമമാക്കുകയും ലഘൂകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നത് തുടരുന്നു. 2024 അവസാനത്തോടെ സ്വന്തമായി വീടുകളുള്ള സൗദി കുടുംബങ്ങളുടെ അനുപാതം 65.4 ശതമാനമായി. സമൂഹത്തിന്റെ പൊതുതാൽപ്പര്യം കൈവരിക്കുന്ന വിധത്തിൽ നിക്ഷേപ അവസരങ്ങൾ വർധിപ്പിച്ചു.
പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷിയും വഴക്കവും ശക്തിപ്പെടുത്താനും സമ്പദ്വ്യവസ്ഥയുടെ സുസ്ഥിര വളർച്ചക്ക് സംഭാവന നൽകാനും ആഗോള സമ്പദ്വ്യവസ്ഥയുടെ വെല്ലുവിളികളെയും ഏറ്റക്കുറച്ചിലുകളെയും മറികടക്കാൻ അതിനെ പ്രാപ്തമാക്കാനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത പുതിയ ബജറ്റ് സ്ഥിരീകരിക്കുന്നു. വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സാമ്പത്തിക അടിത്തറ വൈവിധ്യവൽക്കരിക്കുന്നതിലും നിക്ഷേപം ഉത്തേജിപ്പിക്കുന്നതിലും സാമ്പത്തിക പരിവർത്തനത്തിന്റെ വേഗത ത്വരിതപ്പെടുത്തുന്നതിലും രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്വദേശികളുടെ ശേഷികൾ പരിപോഷിപ്പിക്കാൻ നിക്ഷേപങ്ങൾ നടത്താനും സമഗ്രമായ വികസനം കൈവരിക്കാനും വിവിധ മേഖലകളിൽ മുൻനിര സ്ഥാനം നേടാനും രാജ്യത്തിനകത്തും വിദേശങ്ങളിലും മാനുഷിക പ്രവർത്തനങ്ങൾ തുടരാനുമുള്ള രാജ്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത കിരീടാവകാശി വ്യക്തമാക്കി.



