തെല്‍അവീവ് – ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കുന്നതില്‍ പരാജയപ്പെട്ടതിന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള മൊസാദ് മേധാവി റോമന്‍ ഗോഫ്മാന്റെ തീരുമാനം മൊസാദിനുള്ളില്‍ വലിയ കോളിളക്കമുണ്ടാക്കിയതായും ഏതാനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവെക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കാരണമായതായും ഇസ്രായിലിലെ രാഷ്ട്രീയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഗോഫ്മാന്റെ വിശദീകരണങ്ങള്‍ തള്ളിക്കളഞ്ഞും പിരിച്ചുവിടലുകള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണെന്ന് സൂചിപ്പിച്ചും ചിലര്‍ മറുവാദം ഉയര്‍ത്തി. ഇറാനിലെ ഭരണകൂട അട്ടിമറി പദ്ധതിയെ കുറിച്ച് ആദ്യം ബോധ്യപ്പെട്ടിരുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള പിരിമുറുക്കം ലഘൂകരിക്കാന്‍ നെതന്യാഹു മൊസാദിനെയും അതിന്റെ ആഭ്യന്തര സംഘര്‍ഷങ്ങളെയും ഉപയോഗിക്കുന്നതായി ചില മുതിര്‍ന്ന മൊസാദ് ഉദ്യോഗസ്ഥര്‍ പറയുന്നു.
മൊസാദിന്റെ ഇന്റലിജന്‍സ് വിഭാഗം മേധാവിയായി കഴിഞ്ഞ ഡിസംബറില്‍ മാത്രം ചുമതലയേറ്റ വനിതാ ഉദ്യോഗസ്ഥയാണ് പിരിച്ചുവിടപ്പെട്ടവരില്‍ ഒരാളെന്ന് ഇസ്രായിലി പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനും ചാനല്‍ 12 ഉം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഏജന്‍സിയുടെ ഇറാന്‍ വിഭാഗത്തിന്റെ തലവനാണ് പിരിച്ചുവിടപ്പെട്ട രണ്ടാമത്തെ ഉദ്യോഗസ്ഥന്‍. ഇറാനില്‍ ഭരണമാറ്റത്തിനുള്ള പദ്ധതിക്ക് അന്തിമരൂപം നല്‍കിയത് ഈ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായിരുന്നു. പിന്നീട് അത് പൂര്‍ണ്ണ പരാജയമാണെന്ന് തെളിഞ്ഞു. ഈ പരാജയം അമേരിക്കക്കാരുടെയും, ലോകരാജ്യങ്ങളിലെയും മേഖലാ രാജ്യങ്ങളിലെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും കണ്ണില്‍ ഇസ്രായില്‍ നേതാക്കളുടെ സ്ഥാനം ഇടിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മൊസാദ് ഏജന്‍സിക്കുള്ളിലെ ചില സ്രോതസ്സുകള്‍ ഈ വാദം നിരസിച്ചു. ഇത് നെതന്യാഹുവിന്റെ ബാലിശമായ തന്ത്രങ്ങളില്‍ ഒന്നാണ്. ഒന്നാമതായി, മുന്‍ മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും ചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിച്ചത്. നെതന്യാഹു അത് പൂര്‍ണ്ണമായും അംഗീകരിച്ചു. ട്രംപ് അടക്കം ഏതാനും ലോക നേതാക്കള്‍ക്കു മുന്നില്‍ പദ്ധതി അവതരിപ്പിച്ചു. പദ്ധതിയുടെ വിശദാംശങ്ങള്‍ അമേരിക്കക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് ബാര്‍ണിയയായിരുന്നു. ഇറാഖി കുര്‍ദുകളുടെ പിന്തുണയുള്ള ഇറാന്‍ കുര്‍ദുകള്‍ തെഹ്‌റാനില്‍ നടത്തുന്ന കര ആക്രമണത്തെയും തീവ്രമായ ഇസ്രായിലി-അമേരിക്കന്‍ വ്യോമാക്രമണത്തെയും അവലംബിച്ചാണ് പദ്ധതി തയ്യാറാക്കിയത്. ഇത് അസംബന്ധവും പ്രൊഫഷണലല്ലാത്തതുമാണെന്ന് പറഞ്ഞ് ലോക നേതാക്കള്‍ തള്ളിക്കളഞ്ഞു. എന്നാല്‍ മുന്‍ ഇറാന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹമ്മദിനെജാദിനെ പദ്ധതിയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഇസ്രായിലിന് കഴിഞ്ഞതായി നെതന്യാഹു അറിയിച്ചതോടെ, ബാര്‍ണിയയുടെ വാക്കുകളില്‍ പ്രസിഡന്റ് ട്രംപ് വിശ്വാസമര്‍പ്പിച്ചു.
സുരക്ഷാ ഏജന്‍സികളുടെ തലവനായതിനാലും മൊസാദ് നേരിട്ട് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനാലും, പദ്ധതിയുടെ പരാജയത്തിന് ശിക്ഷിക്കപ്പെടേണ്ടത് പ്രധാനമന്ത്രിയും മൊസാദിന്റെ മുന്‍ മേധാവി ബാര്‍ണിയയും ആണെന്ന് മൊസാദിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് ചാനല്‍ 12 പറഞ്ഞു. ബാര്‍ണിയ സ്വന്തം ഇഷ്ടപ്രകാരം രാജിവെച്ചു. ഗോഫ്മാനെ ഏജന്‍സിയുടെ തലവനായി നെതന്യാഹു തെരഞ്ഞെടുത്തപ്പോള്‍, മൊസാദിന്റെ ഡെപ്യൂട്ടി തലവനെ പിരിച്ചുവിടുക എന്നതായിരുന്നു ഗോഫ്മാന്റെ ആദ്യ തീരുമാനങ്ങളിലൊന്ന്. ഇന്റലിജന്‍സ് വിഭാഗം മേധാവിയെയും ഏജന്‍സിയിലെ ഇറാന്‍ വകുപ്പ് മേധാവിയെയും പിരിച്ചുവിടാനുള്ള ഗോഫ്മാന്റെ സമീപകാല തീരുമാനം ഗോഫ്മാന്റെ നയങ്ങളുമായുള്ള പൊരുത്തക്കേടില്‍ നിന്നാണ് ഉണ്ടായതെന്നും ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള പദ്ധതിയുടെ പരാജയത്തില്‍ നിന്നല്ലെന്നും ചാനല്‍ 12 വ്യക്തമാക്കി. എന്നാല്‍, പ്രസിഡന്റ് ട്രംപുമായി ഉണ്ടാക്കിയ പദ്ധതിയുടെ പരാജയത്തിന് ഇന്റലിജന്‍സ് വിഭാഗം മേധാവിയും ഇറാന്‍ വകുപ്പ് മേധാവിയും വില നല്‍കേണ്ടിവരുമെന്ന് മൊസാദ് തലവന്‍ വിശ്വസിക്കുന്നതായി നെതന്യാഹു പെട്ടെന്ന് പ്രഖ്യാപിച്ചു.
രണ്ട് മുതിര്‍ന്ന മൊസാദ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത് മൊസാദിനുള്ളില്‍ കോളിളക്കം സൃഷ്ടിച്ചു. കാരണം അവര്‍ക്ക് സത്യം അറിയാം. പരാജയപ്പെട്ട ഇറാന്‍ ഭരണമാറ്റ പദ്ധതിയുടെ ഫലമായാണ് ഇത് സംഭവിച്ചതെന്ന അവകാശവാദം യാഥാര്‍ഥ്യത്തെ വളച്ചൊടിക്കലാണെന്ന് അവര്‍ക്ക് അറിയാം. യുദ്ധസമയത്ത് ഒരു ആക്രമണം കൊണ്ട് ഭരണകൂടത്തെ അട്ടിമറിക്കാന്‍ കഴിയില്ലെന്നും, മറിച്ച് ഇറാന്റെ സൈനിക ശേഷി ദുര്‍ബലപ്പെടുത്തുകയും അതിന്റെ ദുര്‍ബലതകള്‍ തുറന്നുകാട്ടുകയും, മുതിര്‍ന്ന നേതാക്കളെ സംരക്ഷിക്കുന്നതില്‍ ഇറാന്‍ പരാജയപ്പെടുകയും ചെയ്യുന്നതിലൂടെ ആരംഭിക്കുന്ന നീണ്ട പ്രക്രിയയാണിതെന്നും മൊസാദ് തുടക്കം മുതല്‍ തന്നെ പറഞ്ഞിരുന്നു.
ഏജന്‍സിയില്‍ തന്റെ പിടി മുറുക്കാനും സര്‍ക്കാരിനെയും അമേരിക്കയിലെ സഖ്യകക്ഷികളെയും വഞ്ചിക്കുന്നവരെ ശിക്ഷിക്കുന്ന കര്‍ക്കശക്കാരനായ മേധാവിയുടെ പ്രതിച്ഛായ സൃഷ്ടിക്കാനുമുള്ള ഗോഫ്മാന്റെ ആഗ്രഹത്തില്‍ നിന്നാണ് പിരിച്ചുവിടല്‍ ഉണ്ടായതെന്ന് ഈ വിഷയവുമായി പരിചയമുള്ള വൃത്തങ്ങള്‍ പറഞ്ഞു. തന്നെ മൊസാദ് മേധാവിയായി നിയമിക്കുന്നതിന് പകരം സുരക്ഷാ, രാഷ്ട്രീയ പരാജയങ്ങളില്‍ നിന്ന് നെതന്യാഹുവിന്റെ മുഖം രക്ഷിക്കാമെന്ന കരാറിന്റെ ഭാഗമായാണ് ഗോഫ്മാനെ മൊസാദ് മേധാവിയായി നിയമിച്ചതെന്ന് യെദിയോത്ത് അഹ്രോണോത്ത് പത്രത്തിലെ സുരക്ഷാ, സ്ട്രാറ്റജിക്കാര്യ വിദഗ്ധനായ റോണന്‍ ബെര്‍ഗ്മാന്‍ പറയുന്നു.
ഇറാനില്‍ ഭരണമാറ്റം നടപ്പാക്കനായി ഇസ്രായിലും അമേരിക്കയും ചേര്‍ന്ന് വിശദമായ കര്‍മ്മ പദ്ധതി വികസിപ്പിച്ചിരുന്നു. ഫെബ്രുവരി അവസാനം, അവര്‍ അത് നടപ്പാക്കാന്‍ തുടങ്ങി. മുന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹമ്മദിനെജാദിനെ ഇറാനില്‍ പ്രസിഡന്റ് സ്ഥാനത്ത് അവരോധിക്കാനുള്ള പദ്ധതിയുമായാണ് അമേരിക്കയും ഇസ്രായിലും ഇറാനില്‍ യുദ്ധത്തില്‍ പ്രവേശിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ ഓപ്പറേഷന്‍ എങ്ങിനെ പെട്ടെന്ന് പരാജയപ്പെട്ടുവെന്ന് മുന്‍ മൊസാദ് മേധാവിയുമായി അടുത്ത സ്രോതസ്സ് വിവരിച്ചു. അഹമ്മദിനെജാദിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ഇസ്രായില്‍ വ്യോമസേന തെഹ്‌റാനിലെ അദ്ദേഹത്തിന്റെ വസതിയില്‍ ആക്രമണം നടത്തി. ഈ ആക്രമണത്തില്‍ നെജാദിന് പരിക്കേറ്റു. വീട്ടുതടങ്കലിലാക്കിയ അഹമ്മദിനെജാദിന് കാവല്‍നിന്നിരുന്ന ഗാര്‍ഡുകളെ കൊല്ലുക എന്നതായിരുന്നു വ്യോമാക്രമണത്തിന്റെ ഉദ്ദേശ്യം. ആക്രമണത്തില്‍ നിന്ന് നെജാദ് രക്ഷപ്പെട്ടു. പക്ഷേ സംഭവത്തിനുശേഷം ഭരണകൂടത്തെ അട്ടിമറിക്കാനുള്ള പദ്ധതിയെ കുറിച്ച് അദ്ദേഹം സംശയം പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇത് ഇസ്രായിലുമായുള്ള അദ്ദേഹത്തിന്റെ സഹകരണം തുറന്നുകാട്ടാന്‍ ഇസ്രായിലികളെ പ്രേരിപ്പിച്ചു.
നെതന്യാഹു അപകടസാധ്യതകളുടെ വ്യാപ്തി മനസ്സിലാക്കുകയും അവ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തുവെന്ന് നിസ്സംശയം പറയാമെന്ന് റോണന്‍ ബെര്‍ഗ്മാന്‍ അഭിപ്രായപ്പെട്ടു. പക്ഷേ അദ്ദേഹത്തിന് പിഴവ് സംഭവിച്ചു. ട്രംപുമായി സഹകരിച്ച്, മിഡില്‍ ഈസ്റ്റിനെയും ലോക വിപണികളെയും പിടിച്ചുകുലുക്കിയ യുദ്ധത്തിലേക്ക് അദ്ദേഹം ഇരു രാജ്യങ്ങളെയും, വാസ്തവത്തില്‍ മുഴുവന്‍ ലോകത്തെയും നയിച്ചു. പദ്ധതിയുടെ തകര്‍ച്ച മൂലമോ ഭരണകൂട അട്ടിമറി പദ്ധതിയിലെ പ്രധാന ഘടകമായ കുര്‍ദിഷ് ആക്രമണം തടഞ്ഞ ട്രംപുമായുള്ള ഏകോപനക്കുറവ് മൂലമോ പരാജയത്തിന്റെ ഉത്തരവാദിത്തം പ്രധാനമായും നെതന്യാഹുവിനാണെന്നും റോണന്‍ ബെര്‍ഗ്മാന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







