ന്യൂഡൽഹി– സ്റ്റാർലിങ്ക് സേവനങ്ങൾക്ക് പച്ചകൊടി വീശി ഇൻസ്പേസ്. ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവന പ്രൊജക്റ്റായ സ്റ്റാർലിങ്കിനാണ് ഇൻസ്പേസ് പ്രവർത്തനാനുമതി നൽകിയത്. സ്റ്റാർലിങ്കിന്റെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ്ക് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ തുടങ്ങാൻ ഇൻസ്പേസ് അനുമതി ലഭിച്ചത്.
അഞ്ച് വർഷത്തേക്കാണ് ഇൻസ്പേസ് സ്റ്റാർലിങ്കിന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. നേരത്തെ ടെലികോം മന്ത്രാലയം സ്റ്റാർലിങ്കിന് പ്രവർത്താനുമതി നൽകിയിരുന്നു. എന്നാൽ, ഇൻസ്പേസിന്റെ അനുമതി കൂടി കിട്ടിയതോടെ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനുള്ള പ്രധാന കടമ്പ മറികടന്നു. ഇനി സ്പെക്ട്രം കൂടി അനുവദിച്ച് കിട്ടിയാൽ ഇന്ത്യയിൽ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഇൻറർനെറ്റ് സേവനങ്ങൾ നൽകി തുടങ്ങാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഡൽഹി കേന്ദ്രീകരിച്ചുള്ള സ്റ്റാർലിങ്ക് സാറ്റ്ലൈറ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് സ്റ്റാർലിങ്ക് ജനറേഷൻ -ഒന്ന് എൽഇഒ വഴി ഇൻറർനെറ്റ് സേവനങ്ങൽ നൽകാനുള്ള അനുമതി നൽകിയത്. സ്റ്റാർലിങ്കിന് ഒപ്പം എസ്ഇഎസിനും ഇൻസ്പെസ് അനുമതി നൽകി. എസ്ഇഎസുമായി ചേർന്നാണ് ജിയോ ഉപഗ്രഹ ഇൻറർനെറ്റ് സേവനങ്ങൾ കൊണ്ടുവരുന്നത്.
ഇന്ത്യയിലെ ഉൾപ്രദേശങ്ങളിലടക്കം അതിവേഗ ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് തീരുമാനം സഹായകരമാകും. സർക്കാർ വകുപ്പുകളിൽ നിന്നടക്കം അനുമതി ലഭിച്ചശേഷമായിരിക്കും പ്രവർത്തനമാരംഭിക്കാനാകുക. ഭൂമിക്ക് 540-നും 570-നും ഇടയിലുള്ള കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന 4,408 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ഒരു ആഗോള കൂട്ടായ്മയാണ് സ്റ്റാർ ലിങ്ക് ജനറേഷൻ -ഒന്ന്. സ്റ്റാർലിങ്കിന് അഞ്ചുവർഷത്തേക്കാണ് അനുമതി നൽകിയിരിക്കുന്നത്.