മയാമി: ലയണൽ മെസ്സിയടക്കം സൂപ്പർ താരങ്ങൾ പന്തുതട്ടുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിന് ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30 ന് (അമേരിക്കൻ സമയം ജൂൺ 14 രാത്രി 8.00 മണിക്ക്) തുടക്കം. ആഫ്രിക്കൻ ചാമ്പ്യന്മാരായ ഈജിപ്ഷ്യൻ ക്ലബ്ബ് അൽ അഹ്‌ലി, ഇതിഹാസ താരം ലയണൽ മെസ്സി നയിക്കുന്ന ഇന്റർ മയാമിയെയാണ് ആദ്യ മത്സരത്തിൽ നേരിടുന്നത്. ഇന്ത്യൻ സമയം രാത്രി 9.30 ന് കിക്കോഫ് ചെയ്യുന്ന മറ്റൊരു മത്സരത്തിൽ ബയേൺ മ്യൂണിക്ക് ഓക്ക്‌ലാന്റ് സിറ്റിയെ നേരിടും.
എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകൾ മാറ്റുരക്കുന്ന പുതിയ ഫോർമാറ്റിലുള്ള ക്ലബ്ബ് ലോകകപ്പിൽ യൂറോപ്പിൽ നിന്ന് 12 ടീമുകൾ പങ്കെടുക്കുന്നുണ്ട്. ബയേണിനു പുറമെ റയൽ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ്, റെഡ്ബുൾ സാൽസ്ബർഗ്, ബൊറുസിയ ഡോട്മുണ്ട്. ഇന്റർ മിലാൻ, ചെൽസി, ഒളിംപിക് ലിയോൺ, ബെൻഫിക്ക, പി.എസ്.ജി, പോർട്ടോ തുടങ്ങി ടീമുകൾ കപ്പിന് ആവേശം പകരും. സൗദിയിൽ നിന്ന് അൽ ഹിലാലിന് മാത്രമാണ് യോഗ്യത ലഭിച്ചത്.
ഏറെക്കാലത്തെ പരിക്കിനു ശേഷം ഈയിടെ മാത്രം കളിക്കളത്തിൽ തിരിച്ചെത്തിയ ഇന്റർ മയാമിക്ക് സ്വന്തം കാണികൾക്കു മുന്നിൽ ജയം അനിവാര്യമാണെങ്കിലും ആഫ്രിക്കയിൽ പടജയിച്ച് വരുന്ന അൽ അഹ്ലിയെ തളക്കുക എളുപ്പമാവില്ല. മയാമിയിൽ മെസിക്കു പുറമെ ബാഴ്‌സയിലെ മുൻ താരങ്ങളായിരുന്ന ലൂയിസ് സുവാരസ്, സെർജിയോ ബുസ്‌ക്വെറ്റ്‌സ് തുടങ്ങിയവർ കളിക്കുന്നുണ്ട്. മറ്റൊരു ബാഴ്‌സ വെറ്ററനായ ജോർദി ആൽബക്കും മിഡ്ഫീൽഡർ യാനിക് ബ്രെയ്റ്റിനും പരിക്കേറ്റത് തിരിച്ചടിയാവും.
അതേസമയം, പ്രധാനമായും ഈജിപ്ഷ്യൻ, അറബ് താരങ്ങളുമായിറങ്ങുന്ന അൽ അഹ്ലി ഈജിപിഷ്യൻ പ്രീമിയർ ലീഗിലെ വിജയത്തിനു പിന്നാലെയാണ് അമേരിക്കയിലെത്തുന്നത്. ആഭ്യന്തര ലീഗിൽ അവസാനം കളിച്ച അഞ്ച് കളിയും ജയിച്ച അവർ ആ റെക്കോർഡ് ക്ലബ്ബ് ലോകകപ്പിലും തുടരാൻ കഴിയുമെന്ന പ്രത്യാശയിലാണ്.