റിയാദ് – ലോക ഫുട്ബോളിലെ സൂപ്പർ താരവും അർജന്റീനയുടെ നായകനുമായ ലയണൽ മെസി സൗദിയിലേക്കോ. നിലവിലുള്ള വിവരം അനുസരിച്ച് താരവുമായുള്ള ചർച്ചകൾ സജീവമാണ്. അടുത്ത സീസണിൽ ലയണൽ മെസി സൗദി ക്ലബിൽ എത്തുമെന്നാണ് സൂചന.
ഫുട്ബോൾ വേനൽക്കാല ട്രാൻസ്ഫർ വിൻഡോ അടുക്കുമ്പോൾ, അർജന്റീനിയൻ ഇതിഹാസം ലയണൽ മെസിയുടെ ഭാവിയെക്കുറിച്ചും സൗദി പ്രോ ലീഗ് അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യസ്ഥാനമാകുമോ എന്നതിനെക്കുറിച്ചും ഊഹാപോഹങ്ങൾ ശക്തമായി.
ക്രിസ്റ്റ്യാനോ റൊണാൾഡോ, കരിം ബെൻസേമ, നെയ്മർ ജൂനിയർ എന്നിവരെ സൗദി അറേബ്യയിലേക്ക് കൊണ്ടുവന്ന ചരിത്രപരമായ നീക്കങ്ങൾക്ക് ശേഷമാണ് ലോകം ഉറ്റുനോക്കുന്ന മറ്റൊരു ട്രാൻസ്ഫർ ചർച്ചകൾക്ക് വേഗം കൂടുന്നത്. സൗദിയിലെ മുൻനിര ക്ലബ്ബുകൾ മെസിക്കായി രംഗത്തെത്തി കഴിഞ്ഞു. താരത്തെ സ്വന്തമാക്കാൻ അൽ ഹിലാലും അൽ അഹ്‌ലിയും ശക്തമായി രംഗത്തെത്തി. 2023-ൽ പി.എസ്.ജിയിൽനിന്ന് ഇന്റർ മിയാമിയിലേക്ക് മാറുന്നതിന് മുമ്പ് സൗദി പ്രോ ലീഗിൽ ചേരുന്നതിനെക്കുറിച്ച് മെസി ആലോചിച്ചിരുന്നു.
“സൗദി ലീഗിലേക്ക് പോകുന്നതിനെക്കുറിച്ച് ഞാൻ വളരെയധികം ചിന്തിച്ചിരുന്നു. എനിക്ക് രാജ്യത്തെ അറിയാം… ഒരു മികച്ച മത്സരം സൃഷ്ടിക്കാൻ അവർ നടത്തുന്ന പരിശ്രമം അറിയാം.” എന്നുമായിരുന്നു ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ മെസി പറഞ്ഞത്. റൊണാൾഡോ (അൽ നസർ), ബെൻസീമ (അൽ ഇത്തിഹാദ്), നെയ്മർ (അൽ ഹിലാൽ) എന്നിവരുമായുള്ള കരാറിനെ തുടർന്ന് സൗദി അറേബ്യൻ ലീഗ് ഫുട്ബോൾ ലോകത്തിലെ മുൻ നിര താരങ്ങളുടെ ഇഷ്ടകേന്ദ്രവുമാണ്.


സൗദി അറേബ്യയുടെ ടൂറിസം അംബാസഡറായി സേവനമനുഷ്ഠിക്കുന്ന മെസി, രാജ്യത്തിന്റെ കായിക അഭിലാഷങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും പരസ്യമായി പ്രശംസിക്കുകയും ചെയ്തു.
അൽ അഹ് ലിയാണ് മെസിയെ തങ്ങൾക്കൊപ്പം കൂട്ടാൻ മുൻ പന്തിയിലുള്ളത്. എ.എഫ്.സി ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് വേൾഡ് കപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന കോണ്ടിനെന്റൽ ടൂർണമെന്റുകളിൽ ക്ലബ് മത്സരിക്കുന്നുണ്ട്. ക്ലബ്ബിന്റെ കായിക പ്രൊഫൈലും വാണിജ്യ ആകർഷണവും വർദ്ധിപ്പിക്കുന്നതിനായി മെസിയുമായി ലോക ഫുട്ബോളിലെ തന്നെ ഭീമൻ കരാർ ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. സൗദി ക്ലബിൽ ചേരുന്നത് സംബന്ധിച്ച് മെസിയുടെ മാനേജർ കൂടിയായ പിതാവ് തുറന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സൗദിയിലെ പ്രമുഖ മാധ്യമമായ ഒക്കാസ് റിപ്പോർട്ട് ചെയ്യുന്നു.
2025 എം.എൽ.എസ് സീസൺ അവസാനിക്കുന്നതുവരെ മെസിക്ക് ഇന്റർ മിയാമിയുമായി കരാറുണ്ട്. അതേസമയം, കരാർ പുതുക്കുന്നത് സംബന്ധിച്ച കരാർ ചർച്ചകൾ ആരംഭിക്കുന്നില്ലെങ്കിൽ ജൂലൈ 1 മുതൽ മെസി ഫ്രീ ഏജന്റാകും.
നിരവധി സൗദി ക്ലബ്ബുകൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. മെസ്സിയുടെ പ്രതിനിധികളുമായി സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആശയവിനിമയത്തിന്റെ ചാനലുകൾ വീണ്ടും തുറന്നിട്ടുണ്ട്. ഏത് ടീമിലായിരിക്കും മെസി എത്തുക എന്നത് സംബന്ധിച്ച സ്ഥിരീകരണം ഇല്ലെങ്കിലും അൽ ഹിലാൽ, അൽ അഹ്‌ലി എന്നിവയാണ് പ്രായോഗിക ഓപ്ഷനുകളായി പരിഗണിക്കുന്നത്.
ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെങ്കിലും മുൻ നീക്കങ്ങളെ അപേക്ഷിച്ച് കാര്യങ്ങൾക്ക് വേഗം കൂടിയിട്ടുണ്ട്. മെസ്സി സൗദിയുടെ ഓഫർ സ്വീകരിച്ചാൽ, അത് ദീർഘകാല എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള പുനഃസമാഗമത്തെ അടയാളപ്പെടുത്തുക മാത്രമല്ല, സൗദി പ്രോ ലീഗിന്റെ ആഗോള പ്രാധാന്യത്തെ ഉജ്വലമാക്കുകയും ചെയ്യും.