സ്റ്റുട്ഗാർട്ട്: ഇരു ടീമുകളുമായി 9 ഗോളടിച്ച ത്രില്ലർ മത്സരത്തിൽ ഫ്രാൻസിനെ നാലിനെതിരെ അഞ്ചു ഗോളിന് കീഴടക്കി സ്‌പെയിൻ യുവേഫ നാഷൻസ് ലീഗ് ഫൈനലിൽ. രണ്ടാം പകുതി വാശിയേറിയ സെമി ഫൈനലിൽ ലമീൻ യമാൽ രണ്ടുതവണയും നിക്കോ വില്ല്യംസ്, മൈക്കൽ മെറിനോ, പെഡ്രി എന്നിവർ ഓരോ തവണയും സ്‌പെയിനിനു വേണ്ടി ലക്ഷ്യം കണ്ടപ്പോൾ ഫ്രാൻസിന്റെ മറുപടി രണ്ടാം പകുതിയിൽ എംബാപ്പെ, റയാൻ ഷെർഖി, കോലോ മുവാനി എന്നിവരുടെ ഗോളുകൡും സ്പാനിഷ് താരം ഡാനി വിവിയന്റെ സെൽഫ് ഗോളിലുമായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്‌പെയിൻ പോർച്ചുഗലിനെ നേരിടും.
തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിന്റെ ആദ്യപകുതിയിൽ പുലർത്തിയ ആധിപത്യമാണ് സ്‌പെയിനിനു തുണയായത്. ഇടവേളക്കു പിരിയുമ്പോൾ രണ്ടു ഗോളിന് മുന്നിലായിരുന്നു യൂറോ ചാമ്പ്യന്മാർ. രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ വഴങ്ങിയെങ്കിലും പൊരുതിക്കളിച്ച ഫ്രാൻസ് നാലു ഗോൾ മടക്കി കളി ആവേശകരമാക്കി. ഗോൾകീപ്പറെ മറികടന്നുള്ള ഡെംബലെയുടെ പ്ലേസിങ് പോസ്റ്റിൽ തട്ടി മടങ്ങിയില്ലായിരുന്നെങ്കിൽ കളി എക്‌സ്ട്രാ ടൈമിലേക്ക് നീളുമായിരുന്നു.
കളിയുടെ 22-ാം മിനുട്ടിൽ നിക്കോ വില്ല്യംസിന്റെ ഗോളിലാണ് സ്‌പെയിൻ അക്കൗണ്ട് തുറന്നത്. വലതുവിംഗിലൂടെ മുന്നേറ്റം നടത്തിയ യമാൽ ബോക്‌സിൽ വെച്ച് സുബിമെൻഡിക്ക് കൈമാറി. തന്നെ പ്രതിരോധിച്ച ഡിഫന്ററെ സമർത്മായി കബളിപ്പിച്ച് സുബിമെൻഡി നിക്കോ വില്യംസിന് പന്ത് നീക്കി നൽകി. ഒന്നാം ടച്ചിൽ പന്ത് നിയന്ത്രിച്ച യുവതാരം ശക്തമായ ഷോട്ടിലൂടെ പന്ത് വലയിലേക്ക് അടിച്ചുകയറ്റിയപ്പോൾ ഫ്രാൻസ് കീപ്പർ മൈഗ്നന് നോക്കിനിൽക്കാനോ കഴിഞ്ഞുള്ളൂ.
ആദ്യഗോളിന്റെ ആഘാതത്തിൽ നിന്ന് ഫ്രാൻസ് കരകയറുംമുമ്പ് രണ്ടാം ഗോളും വന്നു. ഇത്തവണ മികച്ച ടീം ഗെയിമിനൊടുവിൽ ബോക്‌സിനു സമീപം പ്രതിരോധത്തിനു മുകളിലൂടെ ഒയർസബാൽ ഉയർത്തി നൽകിയ പന്തിൽ നിന്ന് മൈക്കൽ മെറിനോ, മികച്ചൊരു കാർപ്പറ്റ് ഷോട്ടിലൂടെ വലയിലാക്കുകയായിരുന്നു.
കളിയുടെ തുടക്കത്തിൽ തിയോ ഹെർണാണ്ടസിന്റെ കരുത്തുറ്റൊരു ഷോട്ട് ക്രോസ്ബാറിൽ തട്ടി പുറത്തുപോകുന്നത് കാണേണ്ടിവന്ന ഫ്രാൻസിന്, സ്പാനിഷ് കീപ്പർ ഉനായ് സിമോന്റെ മിന്നും പ്രകടനവും തിരിച്ചടിയായി. കിലിയൻ എംബാപ്പെയുടെയും ഉസ്മാൻ ഡെംബലെയുടെയും ശ്രമങ്ങൾ വിഫലമാക്കി സിമോൺ ഹീറോ ആയി.
രണ്ടാം പകുതി തുടങ്ങി ഒമ്പതാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ലമീൻ യമാൽ സ്‌പെയിനിന്റെ ലീഡുയർത്തി. തൊട്ടുപിന്നാലെ 55-ാം മിനുട്ടിൽ പെഡ്രിയുടെ ഗോളുമെത്തിയതോടെ സ്‌കോർ 4-0 ആയി.
59-ാം മിനുട്ടിൽ തന്നെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ തിരിച്ചുവരവിന് തുടക്കമിട്ടത്. എന്നാൽ 67-ാം മിനുട്ടിൽ പെഡ്രോ പോറോയുടെ മികച്ചൊരു പാസ് സ്വീകരിച്ച് യമാൽ സ്‌കോർ 5-1 ആക്കി. സബ്‌സ്റ്റിറ്റ്യൂട്ടായിറങ്ങിയ റയാൻ ഷെർഖി 79-ാം മിനുട്ടിൽ ഫ്രാൻസിനു വേണ്ടി ഒരു ഗോൾ കൂടി മടക്കിയതോടെ സ്‌കോർ 5-2 ആയി. ശക്തമായി ആക്രമണം നടത്തിയ ഫ്രാൻസിന്റെ ഗോൾശ്രമം തടയുന്നതിനിടെ ഡാനി വിവിയൻ സ്വന്തം വലയിൽ പന്തെത്തിച്ചതോടെ ഫ്രാൻസിന്റെ വീര്യം വർധിച്ചു. (5-3)
ഉസ്മാൻ ഡെംബലെക്കു പകരം വന്ന കോലോ മുവാനി 93-ാം മിനുട്ടിൽ ഷെർഖിയുടെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ വലകുലുക്കി സ്‌കോർ 5-4 ആക്കി മാറ്റിയതോടെ സമയം എങ്ങനെയെങ്കിലും തീർന്നു കിട്ടിയാൽ മതിയെന്നായി സ്‌പെയിനിന്. അവശേഷിച്ച സമയം ഗോൾ വഴങ്ങാതെ നോക്കിയ അവർ ഫൈനലിലേക്ക് ടിക്കറ്റെടുക്കുകയും ചെയ്തു.