ലണ്ടൻ– 2026 പുതുവർഷത്തെ ആദ്യ ദിവസം നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ എല്ലാം അവസാനിച്ചത് സമനിലയിൽ. ലീഗിന്റെ പത്തൊമ്പതാം റൗണ്ടിൽ ഇന്നലെ നടന്ന നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ, മുൻ ചാമ്യമാരായ മാഞ്ചസ്റ്റർ സിറ്റി എന്നിവരുടെ അടക്കം നാലു മത്സരങ്ങളാണ് സമനിലയിൽ കലാശിച്ചത്. ഇവയിൽ മൂന്ന് മത്സരങ്ങളും ഗോൾരഹിത സമനിലയുമാണ്.
നിലവിലെ ചാമ്പ്യന്മാരരുടെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡ് ആണ് പൂളിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. മത്സരത്തിന്റെ എല്ലാ മേഖലയിലും ആതിഥേയർ ആധിപത്യം പുലർത്തിയെങ്കിലും ലീഡ്‌സ് പ്രതിരോധനിരയുടെ പ്രകടനം വിജയം തടഞ്ഞു. ജയം നേടാൻ ആയില്ലെങ്കിലും അവസാന എട്ടുമത്സരങ്ങളിൽ പരാജയം അറിയാതെ കുതിക്കുകയാണ് ചെമ്പട.
ഒന്നാം സ്ഥാനക്കാരായ ആർസണലുമായുള്ള പോയിന്റ് വ്യത്യാസം കുറക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ സിറ്റിയെ
സ്വന്തം ഗ്രൗണ്ടിൽ തളച്ച് സണ്ടർലാൻഡ്. ഈ മത്സരവും അവസാനിച്ചത് ഗോളുകൾ ഒന്നും പിറക്കാതെയാണ്.
മറ്റു മത്സരങ്ങളിൽ ബ്രെന്റ്ഫോഡിന്റെ തട്ടകത്തിൽ ടോട്ടന്‍ഹാമും സമനിലയിൽ കുരുങ്ങി (0-0). ഇന്നലെ ഗോൾ പിറന്നത് ക്രിസ്റ്റൽ പാലസ് – ഫുൾഹാം പോരാട്ടത്തിൽ മാത്രമാണ്. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് പിരിഞ്ഞ മത്സരത്തിൽ ആതിഥേയരായ പാലസിനു വേണ്ടി ലക്ഷ്യം കണ്ടത് ജീൻ-ഫിലിപ്പ് മറ്റേറ്റയാണ്. 39-ാം മിനുറ്റിൽ താരത്തിന്റെ ഗോളിൽ ടീം മുന്നിലെത്തിയെങ്കിലും 80-ാം മിനുറ്റിൽ
വഴങ്ങിയ ഗോളിൽ സമനില പാലിക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ ടോം കെയ്‌ണിയാണ് പാലസിന്റെ വിജയം തടഞ്ഞത്.
ഇതോടെ പത്തൊമ്പതാം റൗണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ 45 പോയിന്റുമായി പീരങ്കിപ്പട ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 41 പോയിന്റ് ആണുള്ളത്. 39 പോയിന്റുമായി ആസ്റ്റൺവില്ലയും 33 പോയിന്റുമായി പൂളും മൂന്നും നാലും സ്ഥാനങ്ങളിൽ തുടരുന്നു. 30 പോയിന്റ് വീതം നേടി ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾ തൊട്ടു പിറകിലുണ്ട്.



