ഫ്‌ളോറിഡ: ഇംഗ്ലീഷ് കരുത്തരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബ് പാൽമീറാസും ഫിഫ ക്ലബ്ബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ. സ്വന്തം നാട്ടിൽ നിന്നുള്ള ബൊട്ടഫോഗോയെ പാൽമീറാസ് ഒരു ഗോളിന് തോൽപ്പിച്ചപ്പോൾ, ഇടിമിന്നൽ കാരണം അവസാന നിമിഷങ്ങളിൽ നിർത്തിവെക്കേണ്ടിവന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളിന് ബെൻഫീക്കയെ തകർത്താണ് ചെൽസി റൗണ്ട് ഓഫ് 8-ലേക്ക് ടിക്കറ്റെടുത്തത്. രണ്ടു മത്സരങ്ങളും എക്‌സ്ട്രാ ടൈമിലാണ് തീരുമാനമായത്. അടുത്ത ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ പാൽമീറാസും ചെൽസിയും ഏറ്റുമുട്ടും.
ഇന്നു നടക്കുന്ന മൂന്നാം ക്വാർട്ടർ ഫൈനലിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമി, യൂറോപ്യൻ ചാമ്പ്യന്മാരായ പിഎസ്ജിയെ നേരിടും.
കരുത്തരായ ബയേൺ മ്യൂണിക്കിനെ പിന്തള്ളി ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനക്കാരായി മുന്നേറി വന്ന ബെൻഫീക്കയ്ക്ക് പ്രീക്വാർട്ടറിൽ ശക്തമായ മത്സരമാണ് നേരിടേണ്ടി വന്നത്. ചെൽസി നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ബെൻഫീക്ക കീപ്പർ അനാതൊയ്‌ലി ടർബിന്റെ മികച്ച സേവുകൾ ആദ്യപകുതിയിൽ പോർച്ചുഗീസുകാരുടെ രക്ഷക്കെത്തി. എന്നാൽ, 64-ാം മിനുട്ടിൽ സ്ഥാനം തെറ്റിനിന്ന ഗോൾകീപ്പറെ കബളിപ്പിച്ച് റീസ് ജെയിംസ് നേടിയ ഫ്രീകിക്ക് ഗോളിലൂടെ ചെൽസി മുന്നിലെത്തി.
ഇംഗ്ലീഷ് ക്ലബ്ബ് കളി ജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ, അഞ്ച് മിനുട്ട് മാത്രം ശേഷിക്കെയാണ് ഇടിയും മിന്നലും കളി തടസ്സപ്പെടുത്തിയത്. രണ്ട് മണിക്കൂറോളം നിർത്തിവച്ച കളി പുനരാരംഭിച്ചപ്പോൾ ബെൻഫീക്ക സമനില ഗോളിനായി ആഞ്ഞുപിടിച്ചു. ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ പെനാൽട്ടിയുടെ രൂപത്തിൽ അവരെ ഭാഗ്യം തുണക്കുകയും ചെയ്തു. കിക്കെടുത്ത വെറ്ററൻ താരം എയ്ഞ്ചൽ ഡി മരിയ പിഴവില്ലാതെ ലക്ഷ്യം കണ്ടതോടെ കളി എക്‌സ്ട്രാ ടൈമിലേക്കു നീണ്ടു.
92-ാം മിനുട്ടിൽ ഗ്യാൻലുക്ക പെസ്തിയാനി ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ബെൻഫീക്കയുടെ ആളെണ്ണം പത്തായി ചുരുങ്ങി. അത് അവരുടെ പോരാട്ടവീര്യത്തെ കാര്യമായി ബാധിക്കുകയും ചെയ്തു.
108-ാം മിനുട്ടിൽ ഗോൾകീപ്പറുടെ മറ്റൊരു പിഴവിന് ബെൻഫീക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഗോൾലൈനിൽ നിന്ന് ക്ലിയർ ചെയ്യപ്പെട്ട പന്ത് തൊട്ടുമുന്നിൽ നിന്ന് വലയിലേക്ക് അടിച്ചുകയറ്റി ക്രിസ്റ്റഫർ എൻകുങ്കു എന്നാണ് ഇത്തവണ ഗോൾ നേടിയത്. 114-ാം മിനുട്ടിൽ മികച്ചൊരു സോളോ റണ്ണിനൊടുവിൽ പെഡ്രോ നെറ്റോയും 117-ാം മിനുട്ടിൽ കീർനൻ ഡൂസ്ബറി ഹാളും കൂടി ലക്ഷ്യം കണ്ടതോടെ ചെൽസി അർഹിച്ച ജയം സ്വന്തമാക്കി.
ബ്രസീലിയൻ ക്ലബ്ബുകൾ തമ്മിൽ നടന്ന വാശിപ്പോരിൽ 116-ാം മിനുട്ടിൽ പൗളിഞ്ഞോ നേടിയ ഏക ഗോളാണ് പാൽമീറാസിന് ജയമൊരുക്കിയത്. 116-ാം മിനുട്ടിൽ ഗുസ്താവോ ഗോമസ് ചുവപ്പുകാർഡ് കണ്ട ശേഷം പത്തുപേരായി ചുരുങ്ങിയെങ്കിലും അവർ അവസാനം വരെ പിടിച്ചുനിന്ന് ജയം സ്വന്തമാക്കി.