ന്യൂയോർക്ക്– തോൽക്കുമെന്നുറപ്പിച്ച ഘട്ടത്തിൽ ഹിലാൽ ഗോളി രക്ഷകനായി. ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിൽ റയൽ മഡ്രീഡിന് എതിരെ സൗദി അറേബ്യയുടെ അൽ ഹിലാലിന് ജയത്തോളം പെരുമയുള്ള സമനില. അവസാന നിമിഷത്തിൽ റയലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചതോടെ ഹിലാൽ തോൽവി ഉറപ്പിച്ചതായിരുന്നു. എന്നാൽ റയലിന്റെ ഫെഡറിക്കോ വാൽവെർഡെ എടുത്ത പന്ത് ഹിലാലിന്റെ യാസിനോ ബോണോ വലത് ഭാഗത്തേക്ക് ചാടി തടുത്തിട്ടു. അവസാന നിമിഷം മറ്റൊരു ചാൻസ് കൂടി റയലിന് ലഭിച്ചെങ്കിലും അതും ബോണോ കൈപിടിയിലൊതുക്കി. ചുരുക്കത്തിൽ സമനിലയാണ് നേടിയതെങ്കിലും റയലിനോട് ജയത്തോളം പോന്ന നേട്ടവുമായാണ് സൗദി ടീം കളത്തിൽനിന്ന് മടങ്ങിയത്.
മുപ്പത്തിനാലാമത്തെ മിനിറ്റിൽ ഗൊൺസാലോ ഗാർസിയ ആണ് റയലിന് വേണ്ടി ഗോൾ നേടിയത്. വലതു വിംഗിൽനിന്ന് വാൽവെർഡെയിൽനിന്ന് ലഭിച്ച പന്ത് റോഡ്രിഗോ പെനാൽറ്റി ബോക്സിലേക്ക് ഒരു ലോ പാസ് വഴി നൽകുന്നു, അവിടെ ഗൊൺസാലോ കാത്തിരിക്കുന്നുണ്ടായിരുന്നു. വലയുടെ പിൻഭാഗത്തേക്ക് എളുപ്പത്തിൽ ഫിനിഷ് ചെയ്ത് റയലിന്റെ സ്കോർ ബോർഡിൽ ഒരു പോയിന്റ് എഴുതിച്ചേർത്തു. തുടർന്നും കളത്തിൽ റയലിന്റെ മികച്ച പ്രകടനമായിരുന്നു. ഹിലാലും വലിയ പ്രതിരോധവും മുന്നേറ്റവും കാഴ്ചവെച്ചു.


നാൽപതാമത്തെ മിനിറ്റിൽ ഹിലാലിന് അനുകൂലമായ പെനാൽറ്റി ലഭിച്ചു. ഹിലാൽ താരത്തെ ബോക്സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്. ഹിലാലിന്റെ പോർച്ചുഗീസ് താരം റൂബൻ നെവ്സ് റയൽ ഗോളി കോർട്ടോയിസിനെ കബളിപ്പിച്ച് അനായാസഗോൾ നേടി. അധികം വൈകാതെ മത്സരം പകുതി സമയത്തേക്ക് പിരിഞ്ഞു. തുടർന്നും ഇരുടീമുകളും ആവേശത്തോടെ കളിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല. മത്സരം സമനിലയിൽ അവസാനിച്ചേക്കുമെന്ന ഘട്ടത്തിലാണ് ഹിലാലിന് എതിരായ പെനാൽറ്റി ലഭിച്ചത്. വാറിലൂടെയാണ് പെനാൽറ്റി റഫറി പ്രഖ്യാപിച്ചത്. ഹിലാൽ തോൽക്കുമെന്ന ഘട്ടത്തിൽ ഗോളി ബോണോ രക്ഷകനായി. അധികസമയമായി പിന്നെയും ഏഴു മിനിറ്റുണ്ടായിരുന്നു. ഇതിനിടെ ഒരിക്കൽ കൂടി ഹിലാലിന്റെ ഗോൾ മുഖത്തേക്ക് റയൽ ഭീഷണിയുമായി എത്തിയെങ്കിലും ബോണോ വീണ്ടും രക്ഷകവേഷത്തിലെത്തി. റയലിന്റെ പോസ്റ്റിലേക്ക് ഹിലാൽ നടത്തിയ നീക്കവും വിജയിച്ചില്ല. മത്സരം സമനിലയിൽ അവസാനിപ്പിക്കാനായിരുന്നു ഹിലാലിന് താൽപര്യം. അധികസമയമായി ലഭിച്ച ഏഴു മിനിറ്റ് ഒൻപത് മിനിറ്റിലെത്തിയതോടെ ഹിലാൽ പരിശീലകനും ചില താരങ്ങളും അസ്വസ്ഥരാകുന്നതും കാണമായിരുന്നു. ഒടുവിൽ റഫറി ഫൈനൽ വിസിലൂതിയതോടെ, വിജയിച്ച ആഹ്ലാദത്തോടെ ഹിലാൽ താരങ്ങൾ ഗ്രൗണ്ടിൽ ആഹ്ലാദാരവങ്ങൾ മുഴക്കി.
ആ രണ്ടാം പകുതിയുടെ ഭൂരിഭാഗവും റയൽ മാഡ്രിഡ് ആണ് കളി നിയന്ത്രിച്ചത്. എന്നിട്ടും ഹിലാൽ ഗോളി ബൗണൂവിന്റെ അവിശ്വസനീയമായ പ്രകടനമാണ്, മാഡ്രിഡിന് തീർച്ചയായും ജയിക്കുമായിരുന്ന അവസരം നഷ്ടമാക്കിയത്. കളിയിലെ താരവും ബോണോയാണ്.