തിരുവനന്തപുരം– വി.എസ് അച്യുതാനന്ദന്‍റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള അന്ത്യയാത്രക്ക് ഒരുക്കിയത് കെഎസ്ആർടിസിയുടെ പ്രത്യേക ബസ്. ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കി കൊണ്ടായിരിക്കും ബസിന്റെ സജ്ജീകരണം ഉണ്ടാകുക. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്കാണ് ഭൗതികശരീരം കൊണ്ടുപോകുന്നത്.
ഗ്ലാസ് പാർട്ടീഷൻ ഉള്ള എ.സി. ലോ ഫ്‌ളോർ ബസാണ് അദ്ദേഹത്തിന്റെ വിലാപയാത്രക്കായി തിരഞ്ഞെടുത്തത്. ബസിൽ വിഎസിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കുറച്ചു സീറ്റുകൾ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചാണ് ബസ് വിലാപയാത്രക്കായി ഒരുക്കിയത്. വാഹനം പുഷ്പങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടി.പി.പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ.ശിവകുമാറും ആണ് ആലപ്പുഴയിലേക്കുള്ള വിലാപയാത്രയ്ക്ക് കെഎസ്ആർടിസി ബസിൽ സാരഥികളാവുന്നത്. പ്രധാന ബസിനെ അനുഗമിക്കുന്ന രണ്ടാമത്തെ ബസിന്റെ ഡ്രൈവർമാർ സിറ്റി ഡിപ്പോയിലെ എച്ച്.നവാസും, പേരൂർക്കട ഡിപ്പോയിലെ വി.ശ്രീജേഷുമാണ്.