ന്യൂയോര്‍ക്ക്- ഗാസയില്‍ വംശഹത്യ തടയാന്‍ ആവശ്യമായ എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇസ്രായിലിനോട് ആവശ്യപ്പെട്ടു. ഗാസ മുനമ്പിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും നടക്കുന്ന വംശീയ ഉന്മൂലനത്തിന്റെ ലക്ഷണങ്ങളെ യു.എന്‍ ശക്തമായി അപലപിച്ചു. 2023 ഒക്ടോബര്‍ 7-ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രായില്‍ സ്വീകരിച്ച നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് തന്റെ പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഈ നടപടികള്‍ യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വംശഹത്യ തടയണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി 2024-ല്‍ പുറപ്പെടുവിച്ച ഉത്തരവ് ഇസ്രായില്‍ മാനിക്കണം. തങ്ങളുടെ സൈനികര്‍ വംശഹത്യ നടത്തുന്നില്ലെന്ന് ഉറപ്പാക്കാനും, വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന നടപടികള്‍ തടയാനും, ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ടര്‍ക്ക് ഇസ്രായിലിനോട് ആവശ്യപ്പെട്ടു. ഇതേസമയം തന്നെ, ഫലസ്തീന്‍ സായുധ ഗ്രൂപ്പുകള്‍ നടത്തിയ ഗുരുതരമായ നിയമലംഘനങ്ങളെയും യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ അപലപിച്ചിട്ടുണ്ട്.


അതിനിടെ, ഇസ്രായിലികളെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് സൈനിക കോടതികള്‍ ശിക്ഷിക്കുന്ന അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ നിന്നുള്ള ഫലസ്തീന്‍ തടവുകാര്‍ക്ക് വധശിക്ഷ നല്‍കാന്‍ ഇസ്രായിലി സുരക്ഷാ വകുപ്പുകള്‍ ഔദ്യോഗികമായി അനുമതി നല്‍കി. ഒക്ടോബര്‍ 7-ന് ഇസ്രായിലില്‍ ആക്രമണം നടത്തിയ ഹമാസിന്റെ എലൈറ്റ് പോരാളികളെയും അതിന് കൂട്ടുനിന്നവരെയും ശിക്ഷിക്കാനായി ഇസ്രായില്‍ പാര്‍ലമെന്റായ നെസെറ്റ് അടുത്തിടെ വധശിക്ഷാ നിയമം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വെസ്റ്റ് ബാങ്കിലും ഈ നിയമം നടപ്പാക്കാന്‍ ഇസ്രായില്‍ നടപടികള്‍ ആരംഭിച്ചത്. വെസ്റ്റ് ബാങ്കിനെ നിയന്ത്രിക്കുന്ന സുരക്ഷാ നിയമങ്ങള്‍ ഭേദഗതി ചെയ്ത് ഫലസ്തീന്‍ തടവുകാര്‍ക്ക് വധശിക്ഷ നിയമവിധേയമാക്കാനുള്ള തീരുമാനത്തില്‍ ഇസ്രായില്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പിന്തുണയോടെ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറും പുറത്തിറക്കിയ സംയുക്ത ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബെന്‍-ഗ്വിറിന്റെ നേതൃത്വത്തിലാണ് നെസെറ്റില്‍ വധശിക്ഷാ നിയമം പാസാക്കിയത്. തുടര്‍ന്ന് സുരക്ഷാ വകുപ്പിനുള്ളില്‍ ഈ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ മന്ത്രി കാറ്റ്സ് സൈന്യവുമായി ബന്ധപ്പെടുകയും വെസ്റ്റ് ബാങ്കിലെ നിയമ ഭേദഗതി ശക്തമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കാറ്റ്സിന്റെ നിര്‍ദ്ദേശപ്രകാരം സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അവി ബ്ലോട്ട്, വെസ്റ്റ് ബാങ്കിലെ തീവ്രവാദികള്‍ക്ക് വധശിക്ഷ നടപ്പാക്കാന്‍ അനുവദിക്കുന്ന ഭേദഗതിയില്‍ ഒപ്പുവെച്ചതായി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഇത് ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായിലിന്റെ നയത്തിലുണ്ടായ വ്യക്തമായ മാറ്റത്തെയാണ് കാണിക്കുന്നത്. ജൂതന്മാരെ കൊലപ്പെടുത്തുന്ന ഒരു തീവ്രവാദിക്കും ഇനി ഭാവിയില്‍ ഉണ്ടാകുന്ന കരാറുകളിലൂടെയോ വ്യവസ്ഥകളിലൂടെയോ മോചനം ലഭിക്കുമെന്ന പ്രതീക്ഷ വേണ്ടെന്ന് പ്രസ്താവന മുന്നറിയിപ്പ് നല്‍കുന്നു. ജൂതന്മാര്‍ക്കെതിരെ മാരകമായ ഭീകരത തിരഞ്ഞെടുക്കുന്ന ഏതൊരാളോടും ഇസ്രായില്‍ രാഷ്ട്രം അവസാനം വരെ കണക്ക് ചോദിക്കുമെന്നും അതില്‍ പറയുന്നുണ്ട്. ഇസ്രായിലില്‍ ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന സമയത്താണ് ഈ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നത്. ആകെ വോട്ടര്‍മാരുടെ അഞ്ചിലൊന്ന് (ഏകദേശം പത്ത് ലക്ഷം) വരുന്ന വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റക്കാരുടെ പിന്തുണ ഉറപ്പാക്കാന്‍ തീവ്ര വലതുപക്ഷ കക്ഷികള്‍ ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. വെസ്റ്റ് ബാങ്ക് പ്രദേശം ഇസ്രായിലിനോട് കൂട്ടിച്ചേര്‍ക്കാനും, ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നത് തടയാനും, ലക്ഷക്കണക്കിന് ഫലസ്തീനികളെ അവിടെനിന്ന് തുരത്താനുമുള്ള ശ്രമങ്ങളാണ് നിലവിലെ സര്‍ക്കാര്‍ നടത്തുന്നത്.


അധികാര കാലാവധി അവസാനിക്കാറായ നെതന്യാഹു സര്‍ക്കാര്‍ ഇസ്രായിലിനെ അന്താരാഷ്ട്ര ബാധ്യതകളില്‍ നിന്ന് പൂര്‍ണ്ണമായി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മൊസാദ് മേധാവിയുടെ സഹോദരനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ നഹൂം ബര്‍ണിയ ‘യെദിയോത്ത് അഹരോണോത്ത്’ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കാത്ത എന്തും ചെയ്യാന്‍ ഇപ്പോള്‍ ഇസ്രായിലിന് അനുവാദമുണ്ട്. മുന്‍കാലങ്ങളിലെ ഇസ്രായില്‍ സര്‍ക്കാരുകളും അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും ലംഘിച്ചിട്ടുണ്ടെങ്കിലും, അവര്‍ അത് സുരക്ഷയുടെ മറവിലും അന്താരാഷ്ട്ര നിയമവ്യവസ്ഥകളുടെ പിന്തുണയോടെയും വളരെ ജാഗ്രതയോടെയുമാണ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ലോകത്തെയാകെ അവഗണിക്കുകയാണ്. ഫലസ്തീനികള്‍ക്കെതിരെ മാരകമായ ആക്രമണങ്ങള്‍ നടത്തുന്ന ജൂത ഭീകരരോട് ഗവണ്‍മെന്റ് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ഇത്തരം കലാപങ്ങളില്‍ സംതൃപ്തരാണ്, അതിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. മാന്യരായ ആളുകള്‍ക്ക് സമാധാനമായി ഉറങ്ങാന്‍ വേണ്ടി കണ്ടുപിടിച്ച ഒരു മറ മാത്രമാണ് ഈ കൂട്ടക്കൊലകള്‍. ഫലസ്തീനികള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്ന ‘ഹില്‍ടോപ്പ് യൂത്ത്’ എന്ന ഗ്രൂപ്പ് സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരത്തോടും സാമ്പത്തിക സഹായത്തോടും കൂടി പ്രവര്‍ത്തിക്കുന്ന ഒരു സായുധ സേനയായി മാറിയിരിക്കുകയാണെന്നും നഹൂം ബര്‍ണിയ കൂട്ടിച്ചേര്‍ത്തു.



